ഹമാസിനെ പരാജയപ്പെടുത്താൻ റഫയിൽ ആക്രമണം അനിവാര്യമാണെന്ന് ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. റഫയെ ആക്രമിക്കരുതെന്ന് പല മനുഷ്യാവകാശ സംഘടനകളും ഇസ്രാഈലിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇസ്രാഈൽ റഫയെ ആക്രമിച്ചാൽ ആയിരക്കണക്കിന് ഫലസ്തീനികൾ മരിക്കുമെന്ന ഭയം മനുഷ്യാവകാശ സംഘടനകൾ പ്രകടിപ്പിച്ചു.
വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇസ്രാഈലും ഹമാസും പരസ്പരം കുറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഒരു ലക്ഷം പേരെ ഒഴിപ്പിക്കുകയാണെന്ന് ഇസ്രാഈൽ സൈനിക വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗസ്സയിലെ മറ്റ് പ്രദേശങ്ങളിൽ ഇസ്രാഈൽ നടത്തിയ ആക്രമണങ്ങളാൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ നേരത്തെ റഫ നഗരത്തിൽ അഭയം പ്രാപിച്ചിരുന്നു. ഇതോടെ നഗരത്തിലെ ജനസംഖ്യ ഏകദേശം 1.4 ദശലക്ഷമായി വർധിച്ചതായി കണക്കാക്കപ്പെടുന്നു. ശക്തമായ സൈനിക ആക്രമണമുണ്ടായാൽ ഇനി എവിടേക്ക് പോകുമെന്നാണ് ഇവർ ചോദിക്കുന്നത്.