ദുബൈ: (www.kvartha.com) യുഎഇയിലെ അബുദബി എമിറേറ്റിനെയും ഒമാനിലെ സുഹാർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി ഇരു രാജ്യങ്ങളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ പറയുന്നു. നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഒമാൻ ആൻഡ് ഇതിഹാദ് റെയിൽ കംപനി യോഗം ചേർന്ന ശേഷമാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. 300 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഇരുരാജ്യങ്ങളും തമ്മിലെ സഹകരണവും ബന്ധവും കൂടുതൽ ഊഷ്മളമാക്കുമെന്നും കംപനി വ്യക്തമാക്കി. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ചരക്ക്, പാസൻജർ ട്രെയിനുകളാണ് പദ്ധതിയിലുള്ളത്.
ഒമാൻ തലസ്ഥാനമായ മസ്ഖത്വിൽ നടന്ന കംപനിയുടെ യോഗത്തിൽ യുഎഇ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രിയും ഒമാൻ-ഇതിഹാദ് റെയിൽ കംപനി ചെയർമാനുമായ സുഹൈൽ ബിൻ മുഹമ്മദ് ഫറജ് ഫാരിസ് അൽ മസ്‌റൂഇ, ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രിയും റെയിൽവേ ബോർഡ് വൈസ് ചെയർമാനുമായ സഈദ് അൽ മവാലി എന്നിവരും പങ്കെടുത്തു. പദ്ധതിയിലെ 303 കിലോമീറ്റർ പാതയുടെ വികസനത്തിനായി അബുദബിയിലെ നിക്ഷേപ സംവിധാനമായ ‘മുബാദല’യുമായി കഴിഞ്ഞമാസം കരാർ ഒപ്പുവെച്ചിരുന്നു.
ഇതടക്കമുള്ള വിഷയങ്ങളും എൻജിനീയറിങ്, ഡിസൈൻ അവലോകനവും സിസ്റ്റം പഠനങ്ങളുടെ റിസൽടുകളും ബോർഡ് അംഗങ്ങൾ യോഗത്തിൽ പങ്കുവെച്ചു. റെയിൽ പാതയുടെ സുഗമമായ സഞ്ചാരത്തിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകളും മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങളും സംയോജിപ്പിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
അബുദബിയും ഒമാൻ തുറമുഖ നഗരമായ സുഹാറും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലെ യാത്രാസമയം കുത്തനെ കുറയും. 303 കി.മീറ്റർ ദൈർഘ്യമുള്ള പാതയിൽ പരമാവധി 200 കി.മീ. വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക പാസൻജർ ട്രെയിനുകളാണ് സർവീസ് നടത്തുക. ഇതിലൂടെ സുഹാറിൽ നിന്ന് അബുദബിയിലേക്ക് യാത്രാസമയം ഒരുമണിക്കൂറും നാൽപത് മിനിറ്റുമായും സുഹാറിൽ നിന്ന് അൽഐനിലേക്കുള്ള യാത്രാസമയം 47 മിനിറ്റായും കുറയും.
Keywords: Dubai, Oman, Job, Abu Dhabi, Passenger, Train,Minister, Chairman, World, International, News, Top-Headlines, UAE-Oman rail network to create jobs, officials say.< !- START disable copy paste -->