പിങ്ക് പൊലീസിന്റെ ഇടപെടലിനെ തുടർന്ന് 197 കേസുകൾ രജിസ്റ്റർ ചെയ്തതായി നിയമസഭയിലെ കണക്കുകൾ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇതിൽ 194 കേസുകളിൽ അന്വേഷണം പൂർത്തിയായി, മൂന്ന് കേസുകൾ അന്വേഷണത്തിലാണ്. തിരുവനന്തപുരം നഗരത്തിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിങ്ക് പൊലീസിന്റെ ഇടപെടലിനെ തുടർന്ന് തലസ്ഥാന നഗരിയിൽ മാത്രം 124 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊല്ലം റൂറൽ പൊലീസ് ജില്ലയിൽ 27 കേസുകൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം റൂറൽ, തൃശൂർ റൂറൽ എന്നിവിടങ്ങളിൽ 18 കേസുകൾ വീതം റിപ്പോർട്ട് ചെയ്തു.
മറ്റ് ഭൂരിഭാഗം പൊലീസ് ജില്ലകളിലും പിങ്ക് പൊലീസിന്റെ ഇടപെടലിനെത്തുടർന്ന് കുറച്ച് കേസുകൾ മാത്രമേ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളൂ. കൊച്ചി പോലൊരു തിരക്കേറിയ നഗരത്തിൽ നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം പിങ്ക് പൊലീസിന്റെ ഇടപെടലിനെ തുടർന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. കൊച്ചി നഗരത്തിൽ പിങ്ക് പൊലീസിനായി നാല് പ്രത്യേക വാഹനങ്ങളുണ്ട്, കൂടാതെ 30 ലധികം പിങ്ക് പട്രോളിംഗ് ടീമുകളും ദിവസവും രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ സജീവമാണ്.
കൊച്ചിയെപ്പോലെ കൊല്ലം സിറ്റി, ആലപ്പുഴ, തൃശൂർ സിറ്റി, പാലക്കാട്, മലപ്പുറം, കോഴിക്കോട് റൂറൽ, വയനാട്, കണ്ണൂർ റൂറൽ, കാസർകോട് എന്നിവിടങ്ങളിൽ പിങ്ക് പൊലീസിന്റെ ഇടപെടലിനെ തുടർന്ന് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കോഴിക്കോട് നഗരത്തിലും കണ്ണൂർ സിറ്റിയിലും ഓരോ കേസുകൾ രജിസ്റ്റർ ചെയ്തു. കോട്ടയത്ത് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, രണ്ടും ഇപ്പോൾ അന്വേഷണത്തിലാണ്. സംസ്ഥാനത്ത് പട്രോളിംഗിനായി 52 പ്രത്യേക വാഹനങ്ങളാണ് പിങ്ക് പൊലീസിനുള്ളത്. ഇതിൽ 50 വാഹനങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
പിങ്ക് പട്രോൾ കൺട്രോൾ റൂമുകളിൽ ലഭിക്കുന്ന കോളുകളിൽ നടപടി സ്വീകരിക്കുക, പൊതു സ്ഥലങ്ങളിൽ പട്രോളിംഗ് നടത്തുക, കോളജുകൾക്കും ഗേൾസ് സ്‌കൂളുകൾക്കും സമീപമുള്ള തിരക്ക് നിയന്ത്രിക്കുക, പൊതുസ്ഥലങ്ങളിലെ പൂവാല ശല്യം തടയുക, മയക്കുമരുന്ന് ഉൽപന്നങ്ങളുടെ ദുരുപയോഗത്തിൽ നിന്ന് വിദ്യാർത്ഥികളെ സുരക്ഷിതമാക്കുക, ക്ലാസിൽ നിന്ന് മുങ്ങുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കുക, സ്ത്രീകളും കുട്ടികളും ഒത്തുകൂടുന്ന സ്ഥലങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്നിവയാണ് പിങ്ക് പൊലീസിന്റെ പ്രാഥമിക ഉത്തരവാദിത്തം. ഓരോ പിങ്ക് പട്രോൾ കാറിലും ഡ്രൈവർമാർ ഉൾപ്പെടെ മൂന്ന് വനിതാ പൊലീസുകാരാണുള്ളത്. ക്യാമറകളും ജിപിഎസ് സംവിധാനങ്ങളുമാണ് കാറുകളിൽ സ്ഥാപിച്ചിരിക്കുന്നത്.
Keywords: Pink Police could register only 197 cases over six years across Kerala: Data, Kerala, Thiruvananthapuram, News, Top-Headlines, Latest-News, Lady police, Police, cases, LDF, Government.