ഭുവനേശ്വർ: (www.kvartha.com) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 50,000-ത്തിലധികം ഉദ്യോഗാർഥികളിൽ നിന്ന് 15 കോടിയിലധികം രൂപ കബളിപ്പിച്ച വൻ തൊഴിൽ തട്ടിപ്പിന്റെ സൂത്രധാരനായ എഞ്ചിനീയറെ പിടികൂടിയതായി ഒഡീഷ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) അറിയിച്ചു. ഈ തട്ടിപ്പിൽ ഉൾപ്പെട്ട സംഘത്തിന്റെ ശൃംഖല രാജ്യത്തുടനീളം വ്യാപിച്ചിട്ടുണ്ടെന്നും 50,000 ത്തോളം പേർ ഇതിന് ഇരയായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ജോലി തട്ടിപ്പെന്നാണ് ചില മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
'ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ നിന്നുള്ള ഒരു സംഘം ആളുകളാണ് ഈ റാക്കറ്റിന് പിന്നിൽ. സർക്കാർ വെബ്‌സൈറ്റുകളോട് സാമ്യമുള്ള വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിച്ച് ജോലിയുടെ പേരിൽ ആളുകളെ കബളിപ്പിക്കുകയായിരുന്നു പ്രതികൾ. ഇതോടൊപ്പം യുവാക്കളെ ആകർഷിക്കാൻ വ്യാജ തൊഴിൽ പരസ്യങ്ങളും പത്രങ്ങളിൽ അടക്കം ഇറക്കി. ഒഡീഷയ്ക്ക് പുറമെ ഗുജറാത്ത്, കർണാടക, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലന്വേഷകരെ തട്ടിപ്പുകാർ കബളിപ്പിച്ചു. പ്രാഥമിക കണക്കനുസരിച്ച്, രാജ്യത്തുടനീളം 50,000 ത്തോളം പേരെ കബളിപ്പിച്ചിട്ടുണ്ട്.
മുഖ്യപ്രതികളിലൊരാളും തൊഴിൽപരമായി എഞ്ചിനീയറുമായ സഫർ അഹ്‌മദ് (25) എന്നയാളെയാണ് അലിഗഡിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിമാസം 15,000 രൂപ പ്രതിഫലം വാങ്ങി ഒരു കോൾ സെന്ററിലെ 50 ജീവനക്കാരാണ് സംഘത്തിന് സഹായം നൽകുന്നത്. എല്ലാവരും ഉത്തർപ്രദേശിലെ ജമാൽപൂർ, അലിഗഡ് നിവാസികളാണ്. വാട്സ്ആപ് വോയ്‌സ് കോളിൽ മാത്രമാണ് ജോലി ആഗ്രഹിക്കുന്നവരെ ബന്ധപ്പെട്ടത്. ആയിരത്തിലധികം സിം കാർഡുകളും 530 മൊബൈൽ ഫോണുകളും തട്ടിപ്പിന് ഉപയോഗിച്ചു. നൂറോളം ബാങ്ക് അക്കൗണ്ടുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്.
രജിസ്‌ട്രേഷൻ, ഇന്റർവ്യൂ, പരിശീലന ആവശ്യങ്ങൾ എന്നിവ പറഞ്ഞ് 3,000 മുതൽ 50,000 രൂപ വരെയാണ് ഇവർ ഉദ്യോഗാർഥികളിൽ നിന്ന് ഈടാക്കുന്നത്. തട്ടിപ്പ് തുക 15 കോടിയിലധികം വരാം, കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണ്', ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ജയ് നാരായൺ പങ്കജ് പറഞ്ഞു.
Keywords: Odisha crime branch arrests UP engineer for duping over 50,000 job aspirants, National, News, Top-Headlines, Latest-News, Bhuvaneswar, Odisha, Uttar Pradesh, Engineers Crime branch.