കൊച്ചി: (www.kvartha.com) പതിറ്റാണ്ടുകളായി കൃഷി നടത്തി വരുന്ന ഭൂമി വനനിയമപ്രകാരം പരിസ്ഥിതി ദുര്‍ബല മേഖലയില്‍ പെടുത്താനാവില്ലെന്ന് കേരള ഹൈകോടതി. കേരള വനം (പരിസ്ഥിതി ദുര്‍ബലപ്രദേശം ഏറ്റെടുക്കലും പരിപാലിക്കലും) നിയമപ്രകാരം മാനന്തവാടിയിലെ 6.072 ഹെക്ടര്‍ ഭൂമി പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചതിനെതിരെ ഭൂവുടമ തലശേരി സ്വദേശി എസ് രവീന്ദ്രനാഥ പൈ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിരീക്ഷണം.
തുടര്‍ന്ന് പരാതിക്കാരുടെ ഭൂമി പരിസ്ഥിതി ദുര്‍ബല പ്രദേശമായി വിജ്ഞാപനം ചെയ്ത സര്‍കാര്‍ ഉത്തരവ് കോടതി റദ്ദാക്കി. ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതാണ് വിധി.
വര്‍ഷങ്ങളായി തേയില, കാപ്പി, ഏലം, കുരുമുളക്, കശുവണ്ടി തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്ന ഭൂമി പരിസ്ഥിതി ദുര്‍ബല പ്രദേശമായി വിജ്ഞാപനം ചെയ്യാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന ഭൂമി വനഭൂമിയുടെ നിര്‍വചനത്തില്‍ വരില്ലെന്നും ഹൈകോടതി വ്യക്തമാക്കി.
വന്യമൃഗ ആവാസ മേഖലയാണെന്നും മൂന്ന് ഭാഗവും വനത്താല്‍ ചുറ്റപ്പെട്ടതും തദ്ദേശജന്യമായ ഒട്ടേറെ മരങ്ങള്‍ ഉള്ളതുമാണ് ഈ ഭൂമിയെന്ന ട്രൈബ്യൂനലിന്റെ അഭിപ്രായം അപ്രസക്തമാണെന്നും നിര്‍ദിഷ്ട ഭൂമിയില്‍ മുഖ്യ പ്രവര്‍ത്തനം കൃഷിയാണെന്നും ദീര്‍ഘകാല വിളകളാണെന്നും റിപോര്‍ടില്‍ നിന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു.
മാനന്തവാടിയില്‍ ഹര്‍ജിക്കാരുടെ 30 ഏകര്‍ തോട്ടത്തില്‍ 1965-70 കാലം മുതല്‍ തേയിലയും കാപ്പിയും കൃഷി ചെയ്തു വരികയാണ്. ഇത് പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചത് നിയമപരമല്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം.
കൃഷിഭൂമിയാണെങ്കിലും അതിരുകള്‍ വനമാണെന്നും വന്യജീവികളുടെ സാന്നിധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി വനം വകുപ്പ് ഹര്‍ജിയെ എതിര്‍ത്തു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വനഭൂമിയാണെന്നും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ വ്യക്തമാക്കി. തുടര്‍ന്ന് പരിശോധന നടത്തി റിപോര്‍ട് നല്‍കാന്‍ അഭിഭാഷക കമീഷനെയും ഒരു വിദഗ്ദ്ധ സഹായിയെയും ഹൈകോടതി ചുമതലപ്പെടുത്തി.
തുടര്‍ന്ന്, 30 വര്‍ഷം മുമ്പ് കൃഷി ചെയ്യാന്‍ കലക്ടര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും കേരള ഭൂപരിഷ്‌കരണ നിയമ പ്രകാരം ഉടമസ്ഥാവകാശമുള്ള ഭൂമിയാണിതെന്നും കമീഷന്‍ അന്വേഷിച്ച് റിപോര്‍ട് നല്‍കി. വൈദ്യുത വേലിയും വീടുകളും പമ്പ് ഹൗസുകളുമുള്ള ഭൂമി കൃഷി ഭൂമിയാണെന്നും വ്യക്തമാക്കി. വനഭൂമിയായതിനാല്‍ പരിസ്ഥിതിദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ച സര്‍കാര്‍ നടപടി ഹൈകോടതി റദ്ദാക്കിയത്.