Follow KVARTHA on Google news Follow Us!
ad

കോപ്പ അമേരിക്കയില്‍ ഗോള്‍മഴ ; അര്‍ജന്റീന ഫൈനലില്‍

കോപ്പ അമേരിക്ക ഫുട്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീന ഫൈനലില്‍. സെമിയില്‍ പരാഗ്വെയെ ഒFootball, Criticism, Brazil, attack, Sports,
സാന്റിയാഗോ: (www.kvartha.com 01/07/2015) കോപ്പ അമേരിക്ക ഫുട്‌ബോള്‍ മത്സരത്തില്‍ അര്‍ജന്റീന ഫൈനലില്‍. സെമിയില്‍ പരാഗ്വെയെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കു തകര്‍ത്താണ് അര്‍ജന്റീന കലാശപ്പോരിന് യോഗ്യത നേടിയത്. എയ്ഞ്ചല്‍ ഡി മരിയ രണ്ടു ഗോളും മാര്‍കോസ് റോജോ, ഹാവിയര്‍ പാസ്‌റ്റോര്‍, ഗോണ്‍സാലോ ഹിഗ്വെയ്ന്‍, സെര്‍ജി അഗ്യൂറോ എന്നിവരുടെ ഓരോ ഗോളുകളുമാണ് അര്‍ജന്റീനക്ക് തുണയായത്.

പരാഗ്വെയ്ക്ക് വേണ്ടി  ലുകാസ് ബാറിയോസ് ഗോളു നേടി. ഗോള്‍ നേടാനായില്ലെങ്കിലും മൂന്നു ഗോളുകളുടെ സൂത്രധാരനായാണ് സൂപ്പര്‍താരം ലയണല്‍ മെസി കളംനിറഞ്ഞത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ചിലിയെയാണ് അര്‍ജന്റീന നേരിടുക. ഗ്രൗണ്ട് നിറഞ്ഞ് കളിക്കുന്നുണ്ടെങ്കിലും ഗോള്‍ നേടാത്തതിന് അര്‍ജന്റീനയ്ക്ക് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. അതിനുള്ള മറുപടി കൂടിയാണ് ഫൈനല്‍ പ്രവേശം.

പതിനഞ്ചാം മിനിറ്റില്‍ മെസ്സിയുടെ ഫ്രീകിക്ക് വലയിലെത്തിച്ച് മാര്‍കോസ് റോജോ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. ഇരുപത്തിയേഴാം മിനിറ്റില്‍ പാസ്‌റ്റോര്‍ ലീഡുയര്‍ത്തി. മുപ്പത് മിനിറ്റിനിടെ സ്‌ട്രൈക്കര്‍മാരായ ഗോണ്‍സാലസും സാന്റാക്രൂസും പരുക്കേറ്റ് മടങ്ങിയതാണ്  പരാഗ്വേയ്ക്ക് തിരിച്ചടിയായത്. പകരമെത്തിയ ലൂക്കാസ് ബാരിയോസ് നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. പരാഗ്വേയ്ക്ക് വേണ്ടി ഉഗ്രന്‍ ഗോളടിക്കുകയും ചെയ്തു.

എന്നാല്‍ ബാരിയോസിന്റെ ഗോള്‍ നല്‍കിയ ആവേശം തുടരാന്‍ പരാഗ്വെയ്ക്കു സാധിച്ചില്ല. രണ്ടാംപകുതിയില്‍ പരാഗ്വേയുടെ തന്ത്രങ്ങളെല്ലാം പാളി.  ആറു മിനിറ്റിനിടെ രണ്ടുതവണ ലക്ഷ്യം കണ്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഏഞ്ചല്‍ ഡി മരിയ അര്‍ജന്റീനയുടെ ഫൈനലുറപ്പാക്കി. 1993നു ശേഷം അര്‍ജന്റീനയ്ക്കു കോപ്പ അമേരിക്കയില്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. 2004ലും 2007ലും ഫൈനലിലെത്തിയെങ്കിലും ചിരവൈരികളായ ബ്രസീലിനോടു തോല്‍ക്കാനായിരുന്നു അര്‍ജന്റീനയുടെ വിധി. എന്നാല്‍ ദേശീയ ടീമിലെത്തിയശേഷം ഒരു കിരീടംപോലും നേടാനായിട്ടില്ലെന്ന പേരുദോഷം മാറ്റിയെഴുതുക എന്ന ലക്ഷ്യത്തോടെയാകും സൂപ്പര്‍താരം ലയണല്‍ മെസി ചിലിക്കെതിരായ ഫൈനലില്‍ ബൂട്ടണിയുക.

ഇതിഹാസതാരം ഡീഗോ മാറഡോണയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാകണമെങ്കില്‍ ദേശീയ ടീമിനുവേണ്ടി കിരീടം വേണമെന്ന തിരിച്ചറിവ് മെസിക്കുണ്ട്. സ്വന്തം നാട്ടുകാരുടെ മുന്നില്‍ അര്‍ജന്റീനയുടെ ആക്രമണനിരയെ നേരിടാന്‍ ചിലി ഇറങ്ങുമ്പോള്‍ കലാശപ്പോര് ആവേശഭരിതമാകുമെന്ന് ഉറപ്പായിട്ടുണ്ട്.