പാർലമെന്റിന് അകത്തും പുറത്തും ജനാധിപത്യ, മതേതര ശക്തികളുടെ പ്രതിരോധ മുനയായ് മാറിയ അദ്ദേഹം എത്ര തിരക്കിനിടയിലും ആലപ്പുഴക്കാരുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടാൻ സമയം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിൽ തനിക്ക് വെളിച്ചവും തെളിച്ചവുമേകിയ ആലപ്പുഴക്കാർ നൽകിയ സ്നേഹമാണ് പ്രതിസന്ധി ഘട്ടങ്ങളിൽ ഊർജമെന്ന് കെ സി വേണുഗോപാലിന്റെ വാക്കുകളിൽ തന്നെയുണ്ട് ആ കരുതൽ. 'വോട്ടർമാരിൽ നിന്നുള്ള ആവേശം നിങ്ങൾക്ക് കാണാൻ കഴിയും. വിജയത്തെക്കുറിച്ച് എനിക്ക് സംശയമില്ല', കെ സി വേണുഗോപാലിന്റെ വാക്കുകളിൽ ആതമവിശ്വാസം തെളിഞ്ഞുകാണാം.
1996, 2001, 2006 വർഷങ്ങളിൽ ആലപ്പുഴയിൽ നിന്ന് മൂന്നു തവണ തുടർച്ചയായി നിയമസഭാംഗമായപ്പോഴും 2009ലും 2014 ലും രണ്ടു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴും കെ സി വേണുഗോപാൽ നടപ്പാക്കിയ പദ്ധതികൾ ആലപ്പുഴയുടെ വികസനത്തിന് കുതിപ്പേകി. പ്രകൃതി രമണീയത കൊണ്ട് ടൂറിസം രംഗത്ത് നിർണായകയമായ സ്ഥലമാണ് ആലപ്പുഴ. 2004 മുതൽ 2006 വരെ സംസ്ഥാന ടൂറിസം, ദേവസ്വം മന്ത്രിയായ കാലത്ത് കെ സി വേണുഗോപാൽ ആവിഷ്കരിച്ച ആലപ്പുഴ കനാൽ നവീകരണമുൾപ്പെടെയുള്ള ടൂറിസം വികസന പദ്ധതികൾ ഈ നാടിന്റെ മുഖച്ഛായ മാറ്റിമറിച്ചിട്ടുണ്ട്.
2011 മുതൽ 2014 വരെ രണ്ടാം യുപിഎ സർക്കാരിൽ ഊർജ-വ്യോമ ഗതാഗത സഹമന്ത്രിയായ കാലഘട്ടത്തിലും ആലപ്പുഴയെ അദ്ദേഹം ചേർത്തുപിടിച്ചു. അക്കാലത്ത് ആവിഷ്കരിച്ച വികസന പരിപാടികൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, കേന്ദ്ര പദ്ധതികൾ, സംസ്ഥാന സർക്കാറിന്റെ സഹായത്തോടെ കൊണ്ടുവന്ന പദ്ധതികൾ എന്നിവ സാക്ഷ്യപത്രങ്ങളായി മുന്നിലുണ്ട്. തീരദേശ, കാർഷിക മേഖലകളിലും കശുവണ്ടി, കയർ തുടങ്ങിയ പാരമ്പര്യ തൊഴിൽ മേഖലകളിലും അത് തെളിഞ്ഞു കാണാം.
ഗ്രാമീണ റോഡുകൾ മുതൽ ആലപ്പുഴ ബൈപ്പാസ് വരെ നീളുന്ന റോഡുകളും, മെഡിക്കൽ കോളേജിന്റെ സൂപ്പർസ്പെഷ്യാലിറ്റി പദവിയും, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും, ആലപ്പുഴ കുടിവെള്ള പദ്ധതിയും, പാർപ്പിട പദ്ധതികളുമൊക്കെ പ്രവർത്തകർ എടുത്തുകാട്ടുന്നു. തുടർന്നും ഒപ്പമുണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് വീണ്ടുമൊരിക്കൽ കെ സി വേണുഗോപാൽ ജനവിധി തേടുന്നത്. ജനങ്ങൾക്ക് വേണ്ടി ഇതുവരെ എന്തെല്ലാം ചെയ്‌തു, ഇനിയും എന്തുചെയ്യും തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം വോട്ടർമാരുമായി സംവദിക്കുന്നത്.
'ഇന്ത്യ' മുന്നണി അധികാരത്തിലെത്തിയാൽ നിർണായക സ്ഥാനത്ത് കെ സി വേണുഗോപാൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. അത് ആലപ്പുഴയുടെ വികസനത്തിനും കരുത്തായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Keywords: News, Kerala, Alappuzha, Politics, Election, Congress, KC Venugopal, Lok Sabha Elections, Candidate, Parliament, Lok Sabha Elections: KC Venugopal's fight in Alappuzha.
< !- START disable copy paste -->