2018-ൽ മകളെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ സുധേഷിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായും കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇയാൾ അടുത്തിടെ പരോളിൽ പുറത്തിറങ്ങിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. തിരികെ ജയിലിൽ പോകാതിരിക്കാൻ വേണ്ടി ഒരു തൊഴിലാളിയെ കൊലപ്പെടുത്തി സുധേഷ് കുമാർ മൃതദേഹം തന്റേതാണെന്ന് വരുത്തിത്തീർത്തെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ബിഹാർ സ്വദേശിയായ ഡോമൻ രവിദാസിന്റെ (42) ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
പൊലീസ് പറയുന്നതിങ്ങനെ: നവംബർ 20 ന്, ലോനിയിലെ ഇന്ദിരാപുരി പ്രദേശത്തെ ഒഴിഞ്ഞ സ്ഥലത്ത് ഒരാളുടെ മൃതദേഹം കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചപ്പോൾ സുധേഷ് കുമാറിന്റെ ആധാർ കാർഡ് കണ്ടെത്തി. മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ മൃതദേഹം തിരിച്ചറിയുന്നതിനായി സുധേഷ് കുമാറിന്റെ കുടുംബവുമായി ബന്ധപ്പെട്ടപ്പോൾ ഭാര്യ അനുപമ സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ച് പെട്ടെന്ന് തന്നെ തന്റെ ഭർത്താവിന്റേതാണെന്ന് അറിയിച്ചു.
അനുപമയുടെ പെരുമാറ്റം സംശയം ജനിപ്പിച്ചു. മൃതദേഹം ഉടൻ തനിക്ക് വിട്ടുനൽകണമെന്ന് അവർ നിർബന്ധിക്കുകയും മരണ സെർടിഫികറ്റ് ആവശ്യപ്പെടുന്നതിൽ അനാവശ്യ തിടുക്കം കാണിക്കുകയും ചെയ്തു. മൃതദേഹത്തിൽ കണ്ടെത്തിയ ആധാർ കാർഡിന് കേടുപാടുകളൊന്നും ഇല്ലാത്തതിനാലും പൊലീസിന് എന്തോ കുഴപ്പം തോന്നി. പശ്ചാത്തല പരിശോധനയിൽ മകളെ കൊലപ്പെടുത്തിയതിന് സുധേഷ് ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് രഹസ്യ അന്വേഷണത്തിൽ സുധേഷ് ജീവിച്ചിരിപ്പുണ്ടെന്നും ഭാര്യയെ പലപ്പോഴും അവരുടെ കരവൽ നഗറിലെ വീട്ടിൽ കാണാൻ വരുന്നുണ്ടെന്നും സൂചന ലഭിച്ചു. തുടർന്ന് വെള്ളിയാഴ്ച രാത്രി ഭാര്യയെ കാണാൻ വന്നപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു.
പരോളിൽ പുറത്തിറങ്ങിയ ശേഷം, സുധേഷ് തന്റെ മേൽക്കൂര നന്നാക്കാൻ ദിവസക്കൂലിക്കാരെ നിയമിച്ചിരുന്നു. ജോലിക്കാരിൽ ഒരാളായ ഡോമൻ രവിദാസ് തൻറെ കെട്ടിലും മട്ടിലും ഉള്ള ആളാണെന്ന് അദ്ദേഹം കണ്ടു. നവംബർ 19 ന് സുധേഷ്, ഡൊമനെ മദ്യപിക്കാൻ ക്ഷണിക്കുകയും ധരിക്കാൻ വസ്ത്രങ്ങൾ സമ്മാനിക്കുകയും ചെയ്തു.
ഡോമൻ മതിയായ മദ്യലഹരിയിലായ ശേഷം, ഭാരമുള്ള തടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ബാഗിലാക്കി സൈകിളിൽ കൊണ്ടുപോയി ഇന്ദ്രപുരിയിൽ തള്ളുകയായിരുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവിധം പോളിത്തീനും പേപറും ഉപയോഗിച്ച് മുഖം മറച്ച് കത്തിച്ചു. പദ്ധതിയനുസരിച്ച്, പിന്നീട്, മൃതദേഹം ഭർത്താവിന്റേതാണെന്ന് ഭാര്യ തിരിച്ചറിഞ്ഞു'.
ഐപിസി സെക്ഷൻ 302 (കൊലപാതകം), 204 (തെളിവ് നശിപ്പിക്കൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന), 416 (വ്യക്തിപരമായ വഞ്ചന) എന്നിവ പ്രകാരം ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു.
Keywords: News, National, New Delhi, Crime, Top-Headlines, Trending, Arrested, Man, Death, Case, Kills, Jail, COVID-19, Police, Worker, Dead Body, Man arrested for faking his death.
< !- START disable copy paste -->