Religious Claims | മസ്ജിദുകളും ദർഗകളും ലക്ഷ്യം വച്ചുള്ള അവകാശവാദങ്ങൾ രാജ്യത്തെ മുറിവേൽപ്പിക്കും: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
● മസ്ജിദുകൾക്കും ദർഗകൾക്കും നേരെയുള്ള അവകാശവാദങ്ങൾ രാജ്യത്തെ മതേതര സങ്കൽപ്പത്തിനും ഒരുമക്കും തകരാറുകൾ സൃഷ്ടിക്കും.
● 1991 ലെ ആരാധനാലയ സംരക്ഷണ നിയമം നിലനിൽക്കുമ്പോൾ ഈ അവകാശവാദങ്ങൾ പൊതുസൗഹാർദത്തെ ബാധിക്കും.
● സമൂഹത്തിൽ വർഗീയ-വിഭാഗീയ ചിന്തകളെ തുരത്താനും രാഷ്ട്രീയ നേതൃത്വവും ജനാധിപത്യ വിശ്വാസികളും രംഗത്തുവരണം.
കോഴിക്കോട്: (KVARTHA) ഇന്ത്യയിലെ മസ്ജിദുകൾക്കും ദർഗകൾക്കും നേരെയുള്ള അവകാശവാദങ്ങൾ രാജ്യത്തെ മതേതര സങ്കൽപ്പത്തിനും ഒരുമക്കും മുറിവേൽപ്പിക്കുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മുന്നറിയിപ്പ് നൽകി.
അജ്മീർ ദർഗയ്ക്ക് താഴെ ക്ഷേത്രമുണ്ടെന്ന അടിസ്ഥാനരഹിതമായ അവകാശവാദത്തെ തുടർന്ന് ദർഗാ കമ്മിറ്റിക്കും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യാക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച കോടതി നടപടി അങ്ങേയറ്റം ആശങ്കാജനകമാണെന്ന് അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.
ഗ്യാൻവാപി മസ്ജിദ്, മഥുര ഷാഹി ഈദ്ഗാഹ്, സംഭൽ ഷാഹി ജുമാ മസ്ജിദ് തുടങ്ങി അജ്മീർ ദർഗ ഉൾപ്പെടെയുള്ള മുസ്‌ലിം ആരാധനാലയങ്ങൾക്ക് മേലുള്ള അവകാശവാദങ്ങളും തുടർ നടപടികളും രാജ്യത്തെ സൗഹാർദ അന്തരീക്ഷവും കെട്ടുറപ്പും തകർക്കും. 1947 ലെ തത്സ്ഥിതി നിലനിർത്തണമെന്ന 1991 ലെ ആരാധനാലയ സംരക്ഷണ നിയമം നിലനിൽക്കെ ആപത്കരമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ നീതിന്യായ വ്യവസ്ഥയും നിയമപാലകരും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.
ആത്യന്തികമായി രാജ്യത്ത് വർഗീയതയുടെ തീരാമുറിവ് സൃഷ്ടിക്കാനാണ് ഇത്തരം സംഭവങ്ങൾ കാരണമാവുക. യുപിയിലെ സംഭൽ വിഷയം ഇതിന് തെളിവാണ്. ആരാധനാലയങ്ങൾ തൽസ്ഥിതിയിൽ സംരക്ഷിക്കപ്പെടാനും ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവവും സൗഹാർദവും നിലനിർത്താനും വർഗീയ-വിഭാഗീയ ചിന്തകളെ തുരത്താനും എല്ലാ ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ പാർട്ടികളും ഭരണാധികാരികളും രംഗത്തുവരണം - ഗ്രാൻഡ് മുഫ്തി പറഞ്ഞു.
#IndianGrandMufti, #ReligiousClaims, #Secularism, #CommunalHarmony, #ReligiousUnity, #Gyanvapi