Election Result | ഫ്രാൻസിൽ ഞെട്ടിക്കുന്ന ജനവിധി; തിരഞ്ഞെടുപ്പിൽ ഇടതുമുന്നേറ്റം; തീവ്ര വലതുപക്ഷത്തിന് അപ്രതീക്ഷിത തിരിച്ചടി; ഇമ്മാനുവല്‍ മക്രോണിന്റെ പാര്‍ട്ടി രണ്ടാമത് 

 
France election
France election

Facebook

ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് 182 സീറ്റുകളുമായി ഒന്നാം സ്ഥാനത്താണ്. മക്രോണിന്റെ പാര്‍ട്ടിക്ക് 163 സീറ്റുകളും നാഷണല്‍ റാലിക്ക് 143 സീറ്റുകളുമാണ് ലഭിച്ചത്

പാരീസ്: (KVARTHA) ഫ്രഞ്ച് പാര്‍ലമെന്റായ നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന ഫലം. അധികാരത്തിലെത്തുമെന്ന് എല്ലാവരും പ്രവചിക്കുകയും പ്രതീക്ഷിക്കുകയും ചെയ്‌തിരുന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയെ മൂന്നാം സ്ഥാനത്താക്കി ഇടതുസഖ്യം മുന്നിലെത്തി. അതേസമയം, 577 അംഗ നാഷണല്‍ അസംബ്ലിയില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല.

ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് (NPF) 182 സീറ്റുകളുമായി ഒന്നാം സ്ഥാനത്താണ്. വളരെ പിന്നിലായിരുന്ന പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ റിനെയ്‌സെന്‍സ് പാര്‍ട്ടി പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ തീവ്ര വലതുപക്ഷ പാർട്ടി 'നാഷണല്‍ റാലി' മൂന്നാം സ്ഥാനത്തായി. 

മക്രോണിന്റെ പാര്‍ട്ടിക്ക് 163 സീറ്റുകളും നാഷണല്‍ റാലിക്ക് 143 സീറ്റുകളുമാണ് ലഭിച്ചത്. 289 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ തൂക്കുപാർലമെൻ്റിൻ്റെ സാഹചര്യമാണ് ഫ്രാൻസിൽ സംജാതമായിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി പരാജയപ്പെട്ടതിനെത്തുടർന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ രാജ്യത്തിൻ്റെ ദേശീയ അസംബ്ലി പിരിച്ചുവിട്ട് നേരത്തെ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. മാക്രോണിന് പ്രസിഡൻ്റ് പദത്തിന് ഇനി മൂന്ന് വർഷം കൂടി ബാക്കിയുണ്ട്.

ഒരു സഖ്യം ഉണ്ടാകുമോ?

പാർലമെൻ്റ് തിരഞ്ഞെടുപ്പിന് ശേഷം, ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടിയിൽ നിന്ന് ഫ്രഞ്ച് പ്രസിഡൻ്റ് പ്രധാനമന്ത്രിയെ നിയമിക്കുന്നു. ഏറ്റവും സാധാരണമായ സാഹചര്യത്തിൽ, പ്രധാനമന്ത്രി പ്രസിഡൻ്റിൻ്റെ സ്വന്തം പാർട്ടിയിൽ നിന്നുള്ളയാളാണ്. എന്നാൽ ഇത്തവണ, ഇടതുപക്ഷ സഖ്യത്തിൽ നിന്ന് ഒരാളെ പ്രധാനമന്ത്രിയായി നിയമിക്കേണ്ടതിൻ്റെ സാധ്യതയാണ് മാക്രോണിന് മുന്നിലുള്ളത്. 

അതേസമയം ഇടതുസഖ്യത്തിന്റെ നേതാവ് ജീൻ-ലൂക് മെലെൻചോൺ പാർട്ടികളുടെ വിശാല സഖ്യത്തെ തള്ളിക്കളഞ്ഞു, ഇടതുപക്ഷ സഖ്യത്തെ സർക്കാർ രുപീകരിക്കുന്നതിന് ക്ഷണിക്കാൻ മാക്രോണിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മുഖ്യധാരാ പാർട്ടികളുമായി സഹകരിക്കാൻ തയ്യാറാണെന്ന് മാക്രോണിൻ്റെ പാർട്ടി മേധാവി സ്റ്റെഫാൻ സെജോർൺ വ്യക്തമാക്കി. ചെറുസോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, ഗ്രീന്‍പാര്‍ട്ടി, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവര്‍ചേര്‍ന്നു രൂപവത്കരിച്ച സഖ്യമാണ് എന്‍പിഎഫ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia