കര്‍ണാടക ഇനി കോണ്‍ഗ്രസിന്റെ കൈയ്യില്‍

 


ADVERTISEMENT

ബാംഗ്ളൂര്‍: ലോകസഭാ തെരഞ്ഞെടുപ്പിന്‍െറ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാക്കിയ കോണ്‍ഗ്രസ് 121 സീറ്റുകളില്‍ വിജയിച്ചു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അടക്കം പ്രമുഖര്‍ വിജയിച്ചപ്പോള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജി. പരമേശ്വര്‍ പരാജയം രുചിച്ചു. ബി.ജെ.പിയും ജനതാദള്‍ എസും 40 സീറ്റുകള്‍ വീതം നേടി. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണാടക ജനതാപാര്‍ട്ടി ആറ് സീറ്റുകളും ബി.എസ്.ആര്‍. കോണ്‍ഗ്രസ് നാല് സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് വിമതര്‍ അടക്കം 13 വിമതരും വിജയം കണ്ടു. 224 അംഗ സഭയില്‍ കേവല ഭൂരിപക്ഷമായ 113 മറികടന്ന കോണ്‍ഗ്രസിന് ഇനി ആരുടെയും സഹായം തേടേണ്ടതില്ല.

വോട്ടെണ്ണലിന്‍െറ തുടക്കത്തില്‍ ബി.ജെ.പിക്കായിരുന്നു ലീഡ്. കോണ്‍ഗ്രസും പിന്നില്‍ മതേതരദളും മുന്നേറ്റം തുടങ്ങിയതോടെ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 2008ലെ തെരഞ്ഞെടുപ്പില്‍ 80 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അന്ന് 110 സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക് ദക്ഷിണേന്ത്യയില്‍ താമര വിരിയിക്കാന്‍ നേതൃത്വം നല്‍കിയ യെദിയൂരപ്പ പിണങ്ങിപിരിഞ്ഞതാണ് വിനയായത്. വിജയിക്കാന്‍ തക്ക വോട്ടില്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ടുമറിച്ചാണ് ‘യെദി’ ബി.ജെ.പിയുടെ പരാജയമുറപ്പിച്ചത്.

യെദിയൂരപ്പ, കെ.ജെ.പി - ശിക്കാരിപുര, കുമാരസ്വാമി, ജെ.ഡി.എസ് -രാമനഗരം, സിദ്ധരാമയ്യ, കോണ്‍ഗ്രസ് -വരുണ, ജഗദീഷ് ഷെട്ടാര്‍, ബി.ജെ.പി -ഹുബ്ളി ധാര്‍വാഡ് സെന്‍ട്രല്‍, ആര്‍. അശോക്, ബി.ജെ.പി - പത്മനാഭനഗര്‍, അംബരീഷ്, കോണ്‍ഗ്രസ് - മാണ്ഡ്യ, ബി. ശ്രീരാമലു, ബി.എസ്.ആര്‍ കോണ്‍ഗ്രസ് -ബെല്ലാരി തുടങ്ങിയവരാണ് വിജയിച്ച പ്രമുഖര്‍.

ശോഭാ കരന്തലാജെ,ബി.ജെ.പി -രാജാജി നഗര്‍, പി.സി.സി പ്രസിഡന്‍റ് ജി. പരമേശ്വര്‍,കോണ്‍ഗ്രസ് -കൊരട്ടിഗരെ, പി.ജി.ആര്‍ സിന്ധ്യ,ജനതാദള്‍ -കനകപുര, ബി.ജെ.പി പ്രസിഡന്‍റ് കെ.എസ്. ഈശ്വരപ്പ -ഷിമോഗ തുടങ്ങിയവരാണ് പരാജയപ്പെട്ട പ്രമുഖര്‍.

മത്സരത്തിനിറങ്ങിയ മലയാളികളും വിജയപാതയിലാണ്. മംഗലാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യു ടി ഖാദറും ബാംഗ്ളൂര്‍ ശാന്തിനഗറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.എ. മുഹമ്മദിന്‍െറ മകന്‍ എന്‍.എ. ഹാരിസും ബാംഗ്ളൂര്‍ സര്‍വജ്ഞനഗറില്‍ കെ.ജെ. ജോര്‍ജും വിജയിച്ചു. ഭദ്രാവതിയില്‍ കോണി ചിഹ്നത്തില്‍ മത്സരിച്ച സി.എം. ഇബ്രാഹിം മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

കോണ്‍ഗ്രസ് ഒറ്റക്ക് ഭരിക്കുമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നതെന്നും സിദ്ധരാമയ്യയെയാണ്. മുഖ്യമന്ത്രിയാരാകണമെന്ന് ഹൈക്കമാന്‍റ് തീരുമാനിക്കും. ജനപ്രിയ, അഴിമതി മുക്ത ഭരണമാണ് ലക്ഷ്യമെന്നും വരുണയില്‍ നിന്ന് 1800ത്തിലധികം വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ വിജയിച്ച നിലവിലെ പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യ പറഞ്ഞു. അതിനിടെ പി.സി.സി പ്രസിഡന്‍റ് പരമേശ്വര്‍ കൊരട്ടിഗരെയില്‍ പരാജയപ്പെട്ടതോടെ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു.

സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ വേണമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് കെ.ജെ.പി വക്താവ് ധനഞ്ജയ കുമാര്‍ പറഞ്ഞു. എന്നാല്‍ യെദിയൂരപ്പക്കെതിരെ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന കോണ്‍ഗ്രസ് കെ.ജെ.പി പിന്തുണ സ്വീകരിക്കുമോയെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

ജനവിധി അംഗീകരിക്കുന്നുവെന്നും ക്രിയാത്മക പ്രതിപക്ഷമാകാനാണ് താല്‍പര്യമെന്നുമായിരുന്നു ജെ.ഡി.എസ നേതാവ് കുമാരസ്വാമിയുടെ പ്രതികരണം. കോണ്‍ഗ്രസ് വിജയം മാധ്യമങ്ങളെ ഉപയോഗിച്ചാണെന്നും കുമാരസ്വാമി ആരോപിച്ചു. ആരുടെയും സഹായമില്ലാതെയാണ് ജെ.ഡി.എസ് വിജയം കൊയ്തത്.

ബി.ജെ.പി വോട്ടുകള്‍ ഭിന്നിച്ചതാണ് കോണ്‍ഗ്രസ് വിജയത്തിന് വഴിയൊരുക്കിയതെന്ന് ബി.ജെ.പി വക്താവ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

കര്‍ണാടക ഇനി കോണ്‍ഗ്രസിന്റെ കൈയ്യില്‍ Summary: Karnataka has delivered an unambiguous verdict. The Congress will form the next government and will not need help. The party won 121 seats , which will give it a majority in the 224seat Assembly.
JDS and B.J.P won 40 seats each. BS Yeddyurappa's KJP won 6 seats.

Keyword: Karnataka, B.J.P, Congress, JDS, Yediyoorappa.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia