വി.എസ് ഒന്നാം പേരുകാരന്‍; എന്നാല്‍ വി.എസ് പക്ഷം നിഗ്രഹിക്കപ്പെട്ടു

 


ADVERTISEMENT

വി.എസ് ഒന്നാം പേരുകാരന്‍; എന്നാല്‍ വി.എസ് പക്ഷം നിഗ്രഹിക്കപ്പെട്ടു
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനം ഇന്നലെ സമാപിച്ചപ്പോള്‍ പൂര്‍ത്തിയായത് വി എസ് പക്ഷത്തിന്റെ നിഗ്രഹമായിരുന്നു. വി എസ് അച്യുതാനന്ദനെ ഒതുക്കാനാണ് സംസ്ഥാന സമ്മേളനത്തില്‍ ആസൂത്രിതമായ ശ്രമം നടന്നതെങ്കിലും സമ്മേളനം സമാപിച്ചപ്പോള്‍ വ്യക്തിപരമായി അദ്ദേഹത്തിന്റെ ഇമേജ് ഒന്നുകൂടി വര്‍ദ്ധിക്കുന്നതായാണ്‌ തെളിഞ്ഞത്. അതേസമയം വര്‍ഷങ്ങളായി പാര്‍ട്ടിക്കകത്ത് കരുത്തോടെ പോരാടിയിരുന്ന വി എസ് പക്ഷം എന്ന വിഭാഗം പൂര്‍ണമായും നിശബ്ദരാക്കപ്പെടുകയും ചെയ്തു.

ഔദ്യോഗീക പക്ഷത്തിന്റെ മേല്‍ക്കോയ്മ ചോദ്യം ചെയ്യാനാവാത്ത വിധം അരക്കിട്ടുറപ്പിച്ചു എന്നതാണ് തിരുവനന്തപുരം സമ്മേളനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എതിര്‍ശബ്ദം ഉയര്‍ന്നതേയില്ല. പാര്‍ട്ടിയുടെ ചരിത്രത്തില്‍ വി എസ് പക്ഷം എന്ന അധ്യായം ഏതാണ്ട് അവസാനിക്കുകയാണ് എന്നുവേണം കരുതാന്‍.

മലപ്പുറത്ത് ഔദ്യോഗീകപക്ഷത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് ഔദ്യോഗീക പാനലിനെതിരെ മത്സരിച്ച് കലാപം ഉയര്‍ത്താന്‍ വി എസ് പക്ഷം ശക്തി കാട്ടിയെങ്കില്‍ കോട്ടയത്ത് ശക്തി ക്ഷയിച്ചു. എങ്കിലും ചെറുത്തുനില്‍പ്പിന് വി എസ് പക്ഷം തയ്യാറായിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് കണ്ടത് വി എസ് പക്ഷത്തിന്റെ പൂര്‍ണമായ കീഴടങ്ങലാണ്.

പൊളിറ്റ്ബ്യൂറോയുടെ അതിശക്തമായ ഇടപെടലാണ് വി എസിന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാനിടയാക്കിയത്. യാതൊരു ദാക്ഷിണ്യവുമില്ലാതെയാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ വി എസിനെ സമ്മേളന വേദിയില്‍ പ്രതിനിധികള്‍ കൂട്ടത്തോടെ വളഞ്ഞാക്രമിച്ചത്. എന്നാല്‍ പൊളിറ്റ്ബ്യൂറോ അദ്ദേഹത്തിന്റെ സഹായത്തിനെത്തി. ചതിയന്‍, ഒറ്റുകാരന്‍, വര്‍ഗവഞ്ചകന്‍ തുടങ്ങിയ വിശേഷണങ്ങള്‍ ചാര്‍ത്തികൊടുത്ത അദ്ദേഹത്തെ തൂക്കിലേറ്റണമെന്ന് പറയാന്‍ പോലും ചില യുവനേതാക്കള്‍ മടിച്ചില്ല. ആരും രക്ഷിക്കാനില്ലാതെ വി എസ് ഒറ്റപ്പെടുകയും ചെയ്തു.

എട്ടുമാസം മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വി എസ് മാത്രമാണ് രക്ഷകനെന്ന നിലയില്‍ അദ്ദേഹത്തെ എഴുന്നള്ളിച്ച് നടന്നവരാണ് സംസ്ഥാന സമ്മേളന വേദിയില്‍ അദ്ദേഹത്തെ വലിച്ച് താഴെയിട്ട് ചവിട്ടിയത്. കുറ്റങ്ങള്‍ എണ്ണിയെണ്ണി നിരത്തപ്പെട്ടു. സമ്മേളനത്തില്‍ സംസാരിച്ച 50 പേരും വി എസിനെ കുറ്റപ്പെടുത്തിയെന്നാണ് കണക്ക്.

ആസൂത്രിതമായ കടന്നാക്രമണമാണെന്നും സമ്മേളന നടത്തിപ്പിലെ മാര്‍ഗരേഖ ലംഘിക്കപ്പെട്ടുവെന്നും പി ബിയോട് വി എസ് അച്യുതാനന്ദന് പരാതിപ്പെടേണ്ടിവന്നു. എന്നാല്‍ അതിന് ഫലമുണ്ടായി. പി ബി അദ്ദേഹത്തിന്റെ രക്ഷക്കെത്തി. വി എസിനെതിരെ നടപടി വേണമെന്നാണ് മിക്കവരും ആവശ്യപ്പെട്ടതെങ്കിലും അതൊന്നും ഫലിച്ചില്ല. ഒന്നാംപേരുകാരനായി വി എസ് സംസ്ഥാന കമ്മിറ്റിയിലെത്തി.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia