എസ്ഡിപിഐക്കെന്താ മഅദനിയില്‍ കാര്യം, പിഡിപിയില്‍ മുറുമുറുപ്പ്

 


ADVERTISEMENT

എസ്ഡിപിഐക്കെന്താ മഅദനിയില്‍ കാര്യം, പിഡിപിയില്‍ മുറുമുറുപ്പ്
തിരുവനന്തപുരം: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജയില്‍മോചന ശ്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും പെട്ടെന്ന് ഇടപെട്ട് തുടങ്ങിയതില്‍ പിഡിപിക്ക് അതൃപ്തിയും സംശയവും. ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനി അറസ്റ്റിലായ ശേഷം ഇതുവരെ കാര്യമായ ഇടപെടല്‍ നടത്താതിരുന്ന എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും ഇപ്പോള്‍ പ്രകടിപ്പിക്കുന്ന അമിതാവേശം ദുരൂഹമാണ് എന്നാണ് പിഡിപിയിലെ പ്രബലവിഭാഗത്തിന്റെ അഭിപ്രായം. പിഡിപിക്ക് ലഭിക്കേണ്ട മാധ്യമശ്രദ്ധ കൂടി ഇക്കാര്യത്തില്‍ അവര്‍ തട്ടിയെടുക്കുന്നതും പിഡിപി നേതാക്കളെ അലോസരപ്പെടുത്തുന്നുണ്ട്.

എസ്ഡിപിഐക്കെന്താ മഅദനിയില്‍ കാര്യം, പിഡിപിയില്‍ മുറുമുറുപ്പ്
മുസ്‌ലിം ലീഗ് നേതൃത്വം മഅ്ദനിക്കു വേണ്ടി സജീവമായി രംഗത്തുവന്നതിനു പിന്നാലെയാണ് എസ്ഡിപിഐയും രംഗപ്രവേശം ചെയ്തത്. മഅ്ദനിനിയാകട്ടെ, പോപ്പുലര്‍ ഫ്രണ്ടിന്റെയോ അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയുടെയോ രാഷ്ട്രീയ നിലപാടുകളോട് മുമ്പും ഇപ്പോഴും യോജിക്കുന്നില്ലെന്നാണു സൂചന. എന്നാല്‍അദ്ദേഹത്തെ തങ്ങളുടെ രാഷ്ട്രീയ നിലപാടുകളോട് അടുപ്പിച്ചുനിര്‍ത്താനല്ല, അദ്ദേഹത്തിന്റെ ജയില്‍വാസ വിഷയത്തില്‍ ഇടപെടുന്നത് എന്നാണ് പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐ വിശദീകരണം.

പിഡിപിയുമായി പരസ്യ വിവാദമോ സംവാദമോ ഇതു സംബന്ധിച്ച് ഉണ്ടാകാത്തതുകൊണ്ടാണ് രണ്ടു കൂട്ടരുടെയും വിയോജിപ്പുകള്‍ പുറത്തുവരാത്തത്. മഅ്ദനി വിഷയത്തില്‍ യുഡിഎഫിലും എല്‍ഡിഎഫിലും എന്നതുപോലെതന്നെ പിഡിപിയിലും പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐ- ജമാഅത്തെ ഇസ്‌ലാമിയിലും ശക്തമായ അടിയൊഴുക്കുകളാണുള്ളത്. കടല്‍ക്കൊലക്കേസില്‍ പ്രതികളായ ഇറ്റലിക്കാര്‍ക്കു ജാമ്യം നല്‍കി സ്വദേശത്തുപോകാന്‍ അനുവദിച്ചതും കുറ്റം തെളിയിക്കപ്പെടാത്ത മഅ്ദനിക്ക് ജാമ്യം നല്‍കാത്തതും ചൂണ്ടിക്കാട്ടി പ്രക്ഷോഭത്തിലാണ് എസ്ഡിപിഐ, എസ്‌ഐഒ, സോളിഡാരിറ്റി എന്നീ സംഘടനകളും ഈ പ്രശ്‌നം സജീവമായി ഉന്നയിക്കുന്നുണ്ട്.

മഅ്ദനിയെ കോയമ്പത്തൂര്‍ കേസില്‍ അറസ്റ്റ് ചെയ്തപ്പോഴും അദ്ദേഹത്തിന്റെ ദീര്‍ഘമായ ജയില്‍ ജീവിതകാലത്തും പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍രൂപമായ എന്‍ഡിഎഫ് സജീവമായി ഇടപെട്ടിരുന്നു. ഗ്രോ വാസു ചെയര്‍മാനായ മഅ്ദനി നിയമസഹായ വേദി രൂപീകരിച്ചതും അവരാണ്. എന്നാല്‍ മഅ്ദനി മോചിതനായ ശേഷം സ്വീകരിച്ച നിലപാടുകളോട് അവര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. തുടര്‍ന്നാണ് അകന്നുപോയത്.

എന്നാല്‍ ബംഗളൂരു സ്‌ഫോടനക്കേസില്‍ അറസ്റ്റിലാകുന്നതിനു മുമ്പ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാവ് നാസറുദ്ദീന്‍ എളമരം മഅ്ദനിയെ ശാസ്താംകോട്ടയിലെ അന്‍വാറുശേരി അന്‍വാറുല്‍ ഇസ്‌ലാം യത്തീംഖാനയില്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അറസ്റ്റിനുശേഷം പോപ്പുലര്‍ ഫ്രണ്ട് കാര്യമായ പ്രതികരണം നടത്തിയുമില്ല. ഡോ. സെബാസ്റ്റിയന്‍ പോളിന്റെ നേതൃത്വത്തിലുള്ള ഫോറം ഫോര്‍ ജസ്റ്റിസ് ഫോര്‍ മഅ്ദനിയാണ് നിയമപരമായും മറ്റുമുള്ള കാര്യങ്ങള്‍ നീക്കുന്നത്. മഅ്ദനിയുടെ ബന്ധുവും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് റജീബും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് ഒപ്പമുണ്ട്. പാര്‍ട്ടി എന്ന നിലയില്‍ പിഡിപി ദുര്‍ബലാവസ്ഥയിലാണുതാനും. ഈ സാഹചര്യത്തിലാണ് മഅ്ദനിയുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട്- എസ്ഡിപിഐ നടത്തുന്ന ഇടപെടല്‍ പുതിയ മുറുമുറുപ്പുകള്‍ക്ക് ഇടയാക്കുന്നത്.

Keywords:  Abdul Nasar Madani, Kerala, PDP, SDPI, Thiruvananthapuram, Jail, New rift between PFI , SDPI and PDP on Madani, Popular Front of India, Malayalam News, Kerla Vartha.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia