ഉമ്മന്‍ചാണ്ടിക്കെതിരെ ആര്യാടനും മുരളീധരനും പോരിനിറങ്ങുന്നു

 


ADVERTISEMENT

ഉമ്മന്‍ചാണ്ടിക്കെതിരെ ആര്യാടനും മുരളീധരനും പോരിനിറങ്ങുന്നു
കോഴിക്കോട്: കോണ്‍ഗ്രസ് തറവാട്ടിലേക്ക് വീണ്ടും തിരിച്ചെത്തി തിരുവനന്തപുരം ജില്ലയില്‍ നിന്ന് നിയമസഭാംഗമായ മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും യു.ഡി.എഫ് സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദും ചേര്‍ന്ന് ഉമ്മന്‍ചാണ്ടി നയിക്കുന്ന ചേരിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ ഒരു ബദല്‍ചേരി ശക്തിപ്പെടുത്താന്‍ നീക്കം തുടങ്ങി. കോണ്‍ഗ്രസിലെ പൊതുവികാരത്തിനെതിരായി മുസ്ലിംലീഗിന്റെ ഭീഷണിക്ക് വഴങ്ങി അഞ്ചാംമന്ത്രി പദവി അനുവദിച്ചതിനെതിരെ തിരിഞ്ഞ എം.എല്‍.എമാരെയും കെപിസിസിയിലെയും വിവിധ ജില്ലകളിലെ നേതാക്കളെയും കൂട്ടിയിണക്കി ഒരു തിരുത്തല്‍ ശക്തിയായി മാറാനാണ് മുരളീധരന്റെ കരുനീക്കങ്ങള്‍. ഇതിന് ലീഗിനെതിരെ പരസ്യമായി പടനയിക്കുന്ന ആര്യാടന്‍ മുഹമ്മദിന്റെ അനുഗ്രഹാശ്ശിസുകളുമുണ്ട്. മുരളീധരന്റെ ഈ നീക്കത്തിന് കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെട്ടിരിക്കുന്ന ഹിന്ദുകോണ്‍ഗ്രസ് ഫോറത്തിന്റെ പിന്തുണയുമുണ്ടെന്നാണ് രഹസ്യവിവരം.
ഉമ്മന്‍ചാണ്ടിക്കെതിരെ ആര്യാടനും മുരളീധരനും പോരിനിറങ്ങുന്നു

അനൂപ് ജേക്കബ്ബും മഞ്ഞളാംകുഴി അലിയും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് മാധ്യമങ്ങളോട് യു.ഡി.എഫ് നേതൃത്വത്തിനെതിരെ ശക്തമായി പ്രതികരിച്ച ആര്യാടന്റെ നിലപാട് ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് ഹൈക്കമാന്റും സശ്രദ്ധം വീക്ഷിച്ചുവരികയാണ്. തന്റെ വീടിന് നേര്‍ക്ക് കല്ലേറ് നടത്തിയ സംഘത്തിന്റെ പ്രതിനിധിയായ മന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തനിക്ക് പങ്കെടുക്കാനാവില്ലെന്നാണ് ആര്യാടന്‍ തുറന്നുപറഞ്ഞത്. അതിനു പിന്നാലെയാണ് മുരളീധരനും അഞ്ചാംമന്ത്രി പദവിക്കെതിരെ ആഞ്ഞടിച്ചത്. ഇവരുടെ ഈ നീക്കങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റിന്റെ രഹസ്യ പിന്തുണയുണ്ടെന്നും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
അതിനിടെ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ തിരുവഞ്ചൂര്‍ രാധാകൃഷണന് ചങ്ങനാശേരി പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് സന്ദര്‍ശനാനുമതി നിഷേധിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. തിരുവഞ്ചൂരിന് സന്ദര്‍ശനാനുമതി നിഷേധിക്കു്ന്നതിന് തൊട്ടുമുമ്പാണ് സിപിഎം നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായ എം. വിജയകുമാറും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും തമ്മില്‍ പെരുന്നയില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയത്.
അതേസമയം ആര്യാടന്‍ മുഹമ്മദിനെയും തന്നെയും ചിലര്‍ വില്ലന്‍മാരായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിലെ പൊതുവികാരത്തിന് എതിരായ കാര്യമാണ് അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ സംഭവിച്ചതെന്നും മുരളീധരന്‍ തുറന്നടിച്ചു. അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ തന്റെ പ്രതിഷേധംഹൈക്കമാന്‍ഡിനെ അറിയിക്കും. നിലപാട് ആത്മഹത്യാപരമാണെന്ന് ഞാന്‍ എല്ലാവരെയും അറിയിച്ചിരുന്നു. താന്‍ നിസഹായനാണെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.


Keywords:  Kozhikode, Kerala, Aryadan Muhammed, K.Muraleedaran, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia