സഹായിക്കാമെന്നേറ്റവര്‍ പിന്‍മാറി; മഅദനി ഉടന്‍ സുപ്രീം കോടതിയിലേക്കില്ല

 


ADVERTISEMENT

തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി തടവില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദല്‍ നാസര്‍ മഅ്ദനിയ്ക്കു നിയമം അനുശാസിക്കുന്ന സഹായം വാഗ്ദാനം ചെയ്ത നേതാക്കളും പാര്‍ട്ടികളും പിന്നോട്ടു പോയി. ആരില്‍ നിന്നും ഒരുതരം സഹായവും ലഭിക്കില്ലെന്ന് ഉറപ്പായതോടെ സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ കൊടുക്കാനുള്ള നീക്കം നിര്‍ത്തിവച്ചിരിക്കുകയാണ് മഅ്ദനിയും കുടുംബവും.

പി.ഡി.പി.യുടെ മറ്റു നേതാക്കളാകട്ടെ, കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതാക്കളുടെയും ചില സമുദായ സംഘടനകളുടെയും കാരുണ്യം പ്രതീക്ഷിച്ചു കാത്തിരിക്കുകയാണ്. കര്‍ണാടകയിലെ മജിസ്ട്രേറ്റ് കോടതിയും സെഷന്‍സ് കോടതിയും വിചാരണാ കോടതിയും ഹൈക്കോടതിയും നേരത്തേ മഅ്ദനിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇനി സുപ്രീംകോടതി കൂടി തള്ളിയാല്‍ ആദ്യം മുതല്‍, വര്‍ഷങ്ങള്‍ നീളുന്ന പ്രക്രിയ വേണ്ടിവരും. സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷയെ കര്‍ണാടക സര്‍ക്കാര്‍ (കേസിലെ പ്രോസിക്യൂഷന്‍ ഭാഗം) എതിര്‍ക്കാതിരിക്കാന്‍ ആവശ്യമായ രാഷ്ട്രീയവും നിയമപരവുമായ പിന്തുണയാണ് കേരളത്തിലെ ഭരണ നേതൃത്വം മഅ്ദനിക്കു വാഗ്ദാനം ചെയ്തിരുന്നത്.
സഹായിക്കാമെന്നേറ്റവര്‍ പിന്‍മാറി; മഅദനി ഉടന്‍ സുപ്രീം കോടതിയിലേക്കില്ല
സി.പി.എമ്മും മുസ്‌ലിം ലീഗും മഅ്ദനിക്കു നീതി ഉറപ്പാക്കണം എന്ന ആവശ്യവുമായി രംഗത്തു വരിക കൂടി ചെയ്തതോടെ ഈ നീക്കം വിജയിക്കുമെന്നും സുപ്രീംകോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിക്കില്ല എന്നുമുള്ള പ്രതീതി പരന്നിരുന്നു. എന്നാല്‍ കാര്യങ്ങളാകെ ഇപ്പോള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. മഅ്ദനിക്കു ചികില്‍സ ലഭ്യമാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ കണ്ട് അഭ്യര്‍ത്ഥിച്ചതോടെ കേരള സര്‍ക്കാര്‍ കൈകഴുകി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെയാണ് കര്‍ണാടകയില്‍ പോയി മുഖ്യമന്ത്രിയെ കണ്ടത്.

ചികില്‍സ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടും കര്‍ണാടക സര്‍ക്കാര്‍ വേണ്ടതു ചെയ്യാന്‍ മടിച്ച സാഹചര്യത്തിലായിരുന്നു ഇത്. മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ ലീഗ് സംഘവും, സി.പി.എം. നിര്‍ദേശ പ്രകാരം പാര്‍ട്ടി പി.ബി. അംഗം എം.എ. ബേബിയും മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല മഅ്ദനിയുടെ നാടായ മൈനാഗപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിക്ക് പോയപ്പോള്‍ മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് മാസ്റ്റര്‍ നല്‍കിയ നിവേദനത്തോട് അനുകൂലമായാണ് പ്രതികരിച്ചത്. എന്നാല്‍ പിന്നീട് ഇവരില്‍ നിന്നൊന്നും യാതൊരു വിധ ഇടപെടലും ഉണ്ടായില്ലത്രേ.

സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ കൊടുക്കാനും തുടര്‍ നടപടികള്‍ക്കുമുള്ള പണം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നു സമാഹരിക്കാന്‍ പി.ഡി.പി. നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാല്‍ ഉന്നത തല നിയമ-രാഷ്ട്രീയ സഹായവും പിന്തുണയും ഉറപ്പാകാതെ അത്തരം കാര്യങ്ങളുമായി മുന്നോട്ടു പോകേണ്ടെന്ന് മഅ്ദനി തന്നെ നിര്‍ദേശം നല്‍കിയതായി അറിയുന്നു. കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് നാട്ടില്‍ പോയി ക്രിസ്മസ് ആഘോഷിക്കാന്‍ സുപ്രീം കോടതി അനുമതി കൊടുത്തതിന് പിന്നാലെ, അതുമായി ചേര്‍ത്ത് മഅ്ദനിയുടെ ജാമ്യ പ്രശ്‌നം ചര്‍ച്ചയായി മാറിയിരുന്നു.

Also Read:

മഅദനിക്ക് ഉടന്‍ ശസ്ത്രക്രിയ ഇല്ല; കാഴ്ചശക്തി തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷ

Keywords:  Thiruvananthapuram, Abdul Nasar Madani, Bangalore, Blast, Case, Supreme Court of India, PDP, Karnataka, CPM, Muslim-League, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia