Support | ആശാ വർക്കർമാർക്ക് 2000 രൂപ ആശ്വാസ ധനസഹായം; സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരസമരം ചെയ്യുന്നവരെ ചേർത്ത് പിടിച്ച് കണ്ണൂർ കോർപറേഷൻ ബജറ്റ്


● മൾട്ടിപർപ്പസ് കൺവെൻഷൻ സെൻ്റർ നിർമ്മിക്കാൻ 40 കോടി
● ഭിന്നശേഷിക്കാർക്കായി ഡിഫറൻ്റ് ലിഏബിൾഡ് ആർട്ട് കൾച്ചറൽ സെൻ്റർ
● നഗര സൗന്ദര്യവൽക്കരണത്തിന് ഒരു കോടി രൂപ അനുവദിച്ചു.
കണ്ണൂർ: (KVARTHA) സംസ്ഥാന സർക്കാർ അവഗണിക്കുന്ന ആശാ വർക്കർമാർക്ക് കൈത്താങ്ങുമായി യു.ഡി.എഫ് ഭരണത്തിലുള്ള കണ്ണൂർ കോർപറേഷൻ രംഗത്തെത്തി. വേതന വർദ്ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ആശാ വർക്കർമാർക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് കോർപറേഷൻ കൈക്കൊണ്ടത്. കോർപറേഷൻ പരിധിയിലെ ആശാ വർക്കർമാർക്ക് പ്രതിമാസം 2000 രൂപ ഇൻസെൻ്റീവ് നൽകുമെന്ന് ബജറ്റ് അവതരണത്തിൽ ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര അറിയിച്ചു. യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ തനത് ഫണ്ടിൽ നിന്ന് ഇൻസെൻ്റീവ് അനുവദിക്കാൻ തീരുമാനിച്ചതിൻ്റെ ഭാഗമായാണ് കണ്ണൂർ കോർപറേഷനും ഈ പ്രത്യേക സഹായം നൽകുന്നത്.
കണ്ണൂരിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഡെപ്യൂട്ടി മേയർ അവതരിപ്പിച്ചത്. 2025-26 വർഷത്തേക്ക് 475,76,15, 412 രൂപ വരവും 45, 66,35,018 രൂപ ചെലവും 83,97,31,711 രൂപ നീക്കിയിരിപ്പോടെയുള്ള മിച്ച ബജറ്റാണ് ഇത്. നഗരത്തിൽ മൾട്ടിപർപ്പസ് കൺവെൻഷൻ സെൻ്റർ നിർമ്മിക്കാൻ 40 കോടി രൂപയും മരക്കാർ കണ്ടിയിൽ വ്യാപാര സമുച്ചയത്തിനായി ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി ഡിഫറൻ്റ് ലിഏബിൾഡ് ആർട്ട് കൾച്ചറൽ സെൻ്റർ നിർമ്മിക്കുന്നതിന് 10 ലക്ഷം രൂപയും പള്ളിയാംമൂല സ്പോർട്സ് കോംപ്ലക്സിനായി 20 ലക്ഷം രൂപയും അനുവദിച്ചു.
മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ നിർമ്മാർജ്ജനത്തിന് നാല് കോടി രൂപയും പട്ടിക വർഗ വികസനത്തിന് 40 ലക്ഷം രൂപയും ബാല സൗഹൃദ അങ്കണവാടിക്കായി ഒരു കോടി രൂപയും ബഡ്ജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, ആനിമൽ ക്രിമിറ്റേറിയം നിർമ്മിക്കാൻ 65 ലക്ഷം രൂപയും നെൽകൃഷി പുത്തരി കണ്ടത്തിൽ നൂറുമേനി പദ്ധതിക്ക് 50 ലക്ഷം രൂപയും ഹാപ്പി ഹോം സായംപ്രഭ ഹോം നിർമ്മാണത്തിനായി 2.50 കോടി രൂപയും അനുവദിച്ചു. നഗര സൗന്ദര്യവൽക്കരണത്തിന് ഒരു കോടി രൂപയും നെറ്റ് മാർക്കറ്റിന് ഒരു കോടി രൂപയും മിനി ഇൻഡസ്ട്രീയൽ എസ്റ്റേറ്റ് വിപുലീകരണത്തിന് 10 ലക്ഷം രൂപയും താഴെ ചൊവ്വ ബൈപ്പാസിന് 50 ലക്ഷം രൂപയും ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് 2.50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
വനിതകളെ ഹെവി ഡ്രൈവിങ് പഠിപ്പിക്കുന്നതിന് ആറ് ലക്ഷം രൂപയും കണക്റ്റിങ് യൂത്ത് എംപ്ലോയബിലിറ്റി സെൻ്ററിന് അഞ്ച് ലക്ഷം രൂപയും സമാജ് വാദി നഗർ വിപുലീകരണത്തിന് അഞ്ച് കോടി രൂപയും എല്ലാ സ്കൂളുകളിലും ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിന് 16 ലക്ഷം രൂപയും ചെരുപ്പ് തുന്നൽ തൊഴിലാളികൾക്ക് കൂടുതൽ ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിന് ഏഴര ലക്ഷം രൂപയും നീക്കിവെച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്നതിനായി മൂന്ന് പേർക്ക് നഗരശ്രീ അവാർഡ് നൽകും. ഈ വർഷം നൽകുന്ന അവാർഡിനായി ഒരു ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്ക്കറുടെ പൂർണ്ണകായ പ്രതിമ നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപയും കണ്ണൂർ സ്റ്റേഡിയം കോർണറിലെ ഓപ്പൺ സ്റ്റേജ് നവീകരിക്കുന്നതിന് 20 ലക്ഷം രൂപയും കാവുകൾ നവീകരിക്കുന്നതിന് 20 ലക്ഷം രൂപയും അനുവദിച്ചു.
വനവൽക്കരണത്തിനായി ഹരിത വളൻ ഡിയേഴ്സ് എന്ന പേരിൽ സേന രൂപീകരിക്കുന്നതിന് അഞ്ച് ലക്ഷം രൂപയും കണ്ണൂർ ദസറ സംഘടിപ്പിക്കാൻ 10 ലക്ഷം രൂപയും വൃക്ക രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് 50 ലക്ഷം രൂപയും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'ആത്മസാക്ഷാത്കാരം എൻ്റെ ആഗ്രഹമാണ്, അതിനുള്ള ഉപാധി സേവനമാണ്' എന്ന ഗാന്ധിയൻ വചനത്തോടെയാണ് അഡ്വ. പി. ഇന്ദിര ബജറ്റ് അവതരണം ആരംഭിച്ചത്. പ്രമുഖ ഇംഗ്ലീഷ് കവി റോബർട്ട് ഫ്രോസ്റ്റിൻ്റെ പ്രശസ്തമായ വരികളും നെഹ്‌റുവിനെ അനുസ്മരിച്ചുകൊണ്ടുള്ള ഉദ്ധരണിയും അവർ നടത്തി. കെ. സ്മാർട്ട് സോഫ്റ്റ്‌വെയറിലാണ് ഇത്തവണ ബജറ്റ് അവതരണം നടന്നത്.
Kannur Corporation, under UDF rule, has announced a ₹2000 monthly incentive for ASHA workers, who are protesting for wage hike in front of the Secretariat. This decision was announced in the budget presented by the Deputy Mayor. The budget also allocates funds for various development projects including a convention center, trade complex, and welfare initiatives.
#KannurCorporation #ASHAWorkers #KeralaBudget #LocalGovernance #UDF #Welfare