Arrested | 'വ്യാജ വിസ നല്‍കി സ്‌പെയിനിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്ത്'; 2 പേര്‍ അറസ്റ്റില്‍
Dec 5, 2022, 18:12 IST
കൊച്ചി: (www.kvartha.com) വ്യാജ വിസ നല്‍കി സ്‌പെയിനിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്തു നടത്തിയെന്ന പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാസര്‍കോട് ജില്ലയിലെ ജോബിന്‍ മൈകിള്‍ (35), പാലക്കാട് സ്വദേശി പൃഥ്വിരാജ് കുമാര്‍(47) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പ്രതികള്‍ നല്‍കിയ വ്യാജ വിസയുമായി യാത്ര ചെയ്ത ആലുവ സ്വദേശിനി അനീഷ, കണ്ണൂര്‍ സ്വദേശി വിജീഷ്, ആലപ്പുഴ സ്വദേശി ഷിബിന്‍ ബാബു എന്നിവരെ സ്‌പെയിനില്‍ പിടികൂടി ഇന്‍ഡ്യയിലേക്കു കയറ്റിവിട്ടിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ഇവരെ എമിഗ്രേഷന്‍ വിഭാഗം നെടുമ്പാശേരി പൊലീസിനു കൈമാറി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിസ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. കേസ് ഏറ്റെടുത്ത അന്വേഷണ സംഘം മനുഷ്യക്കടത്തിന്റെ ഏജന്റുമാരെ തിരിച്ചറിഞ്ഞു നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ വലയിലായത്.
പ്ലസ്ടു മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇവര്‍ ആറു ലക്ഷം രൂപ സംഘത്തിനു നല്‍കിയാണ് ഷെങ്കന്‍ വിസ സംഘടിപ്പിച്ചത്. ഇതു വ്യാജ വിസയാണ് എന്ന വിവരം അറിയാതെ ഇവിടെ നിന്നു കയറിപ്പോയി സ്‌പെയിനില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ പിടികൂടി. തുടര്‍ന്നാണ് ഡീപോട് ചെയ്തത്.
യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കു ജോലിക്കു പോകുന്നതിനു വിസ ലഭിക്കാന്‍ മതിയായ വിദ്യാഭ്യാസ യോഗ്യതയും നടപടിക്രമങ്ങളും ഉണ്ടെന്നിരിക്കെയാണ് പ്രതികള്‍ വ്യാജ വിസ തയാറാക്കി ഇവരില്‍ നിന്നു പണം തട്ടിയത്. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവര്‍ക്കു യൂറോപ്യന്‍ രാജ്യങ്ങളില്‍ വര്‍ക് വിസ ലഭിക്കാന്‍ സാധ്യത ഇല്ലെന്നിരിക്കെയാണ് ഇവരുടെ അറിവില്ലായ്മ ഉപയോഗപ്പെടുത്തി പണം തട്ടിയത്. വിദ്യാഭ്യാസ യോഗ്യത കുറുവുള്ളവര്‍ക്കു വ്യാജ വിസ സംഘടിപ്പിച്ചു നല്‍കി യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കു കയറ്റി വിടുന്നതാണ് ഇവരുടെ പതിവ്.
കേസിലെ മുഖ്യ പ്രതി ജോബിന്‍ മൈകിളിനെ കാസര്‍കോടു നിന്നും പൃഥ്വിരാജിനെ പാലക്കാടു നിന്നുമാണ് പൊലീസ് പിടികൂടിയത്. ഡിവൈഎസ്പി ആര്‍ രാജീവ്, എസ് ഐ ടിഎം സൂഫി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വ്യാജ വിസ നല്‍കുന്ന ഏജന്റുമാര്‍ക്കെതിരെ ജനം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
Keywords: Human traffick: Two arrested , Kochi, News, Arrested, Police, Probe, Visa, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.