പാര്‍ട്ടി പറഞ്ഞു, പിണറായി പങ്കെടുക്കട്ടെ മഅദനിയുടെ മകളുടെ വിവാഹത്തില്‍

 


ADVERTISEMENT

തിരുവനന്തപുരം: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മകളുടെ വിവാഹത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഡോ. തോമസ് ഐസക് എം.എല്‍.എയും പങ്കെടുത്തത് പാര്‍ട്ടി തീരൂമാനത്തിന്റെ ഭാഗം. ക്ഷണമുണ്ടായിട്ടും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കാതിരുന്നതാകട്ടെ, സി.പി.എം. ഔദ്യോഗിക പക്ഷത്തിന്റെ പി.ഡി.പി. - മഅ്ദനി അനുകൂല നിലപാടിനെതിരെ കേന്ദ്ര കമ്മിറ്റിക്ക് പരാതി അയച്ചതിന്റെ തുടര്‍ചയും.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി സി.പി.എം. ഔദ്യോഗിക പക്ഷം ധാരണയുണ്ടാക്കിയിരുന്നു. അതിന്റെ ഭാഗമായി പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പി.ഡി.പി. നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെയാണ് സി.പി.എം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. പൊന്നാനിയിലെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ മഅ്ദനിയുമൊത്ത് പിണറായി വേദി പങ്കിടുകയും ചെയ്തു. മഅ്ദനി എത്താന്‍ വൈകിയിട്ടും ഒരു മണിക്കൂറോളം പിണറായി കാത്തിരുന്നു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുകയും പി.ഡി.പിക്ക് കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ, ആ സഖ്യത്തിന്റെ പേരില്‍ സി.പി.എം. ഔദ്യോഗിക പക്ഷം ഒറ്റപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി കൂടിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍, ഔദ്യോഗിക പക്ഷത്തിന്റെ മഅ്ദനി ബന്ധത്തിനെതിരേ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്ക് പരാതി നല്‍കുകയും ചെയ്തു.

പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിശദമായി അവലോകനം ചെയ്ത സി.പി.എം. കേന്ദ്ര നേതൃത്വം പൊന്നാനിയിലെ സി.പി.എം.- പി.ഡി.പി. സഖ്യത്തെ തള്ളിപ്പറഞ്ഞു. മാത്രമല്ല, പിണറായി വിജയന്‍ മഅ്ദനിയുമായി വേദി പങ്കിട്ടത് നിഷേധാത്മക ഫലം ഉണ്ടാക്കിയെന്ന നിരീക്ഷണം നടത്തുകയും ചെയ്തു. അത് അംഗീകരിച്ച സംസ്ഥാന കമ്മിറ്റിയും പിന്നീട് പി.ഡി.പി. ബാന്ധവത്തെ തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്.

എന്നാല്‍ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായി കര്‍ണാടകയിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു രണ്ടര വര്‍ഷമായിട്ടും ജാമ്യം നല്‍കാതിരിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ മോശമാവുകയും ചെയ്തതോടെ, സി.പി.എം. ഔദ്യോഗിക പക്ഷം മഅ്ദനിയോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ ആലോചിച്ചുതന്നെ തീരുമാനിക്കുകയാണ് ഉണ്ടായത്. കേന്ദ്ര നേതൃത്വത്തിന്റെ കൂടി അറിവോടെയും സമ്മതത്തോടെയുമുള്ള ഈ നിലപാടു മാറ്റത്തിന്റെ ഭാഗമായാണ്, മഅ്ദനിക്ക് സമാന്യ നീതി നല്‍കണം എന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ നേരത്തേ പ്രസ്താവന പുറപ്പെടുവിച്ചതും പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ജയിലില്‍ പോയി മഅ്ദനിയെ കണ്ടതും.
പാര്‍ട്ടി പറഞ്ഞു, പിണറായി പങ്കെടുക്കട്ടെ മഅദനിയുടെ മകളുടെ വിവാഹത്തില്‍

മകള്‍ ഷമീറയുടെ വിവാഹത്തിന് മഅ്ദനിക്കു വേണ്ടി ഭാര്യ സൂഫിയയും മക്കളായ ഉമര്‍ മുഖ്താര്‍, സലാഹുദ്ദീന്‍ അയ്യൂബി എന്നിവരും വി.എസും പിണറായിയും ഉള്‍പെടെയുള്ള നേതാക്കളെ ക്ഷണിച്ചിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് ജാമ്യം ലഭിക്കും എന്നുറപ്പായതോടെ, ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായിക്കൂടി ആലോചിച്ചാണ് സംസ്ഥാന സെക്രട്ടറിതന്നെ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ക്ഷണമുണ്ടായിരുന്ന എം.എ. ബേബിക്കും കോടിയേരിക്കും പങ്കെടുക്കാന്‍ വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ ഡോ. തോമസ് ഐസക്ക് കൂടി പങ്കെടുത്തു.

അതേസമയം, മഅ്ദനി ബന്ധത്തെ പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശിക്കുകയും ആ ബന്ധം തെറ്റായിപ്പോയെന്ന് പാര്‍ട്ടിയെക്കൊണ്ട് വിലയിരുത്തിക്കുന്നതില്‍ വിജയിക്കുകയും ചെയ്ത വി.എസ്. ആകട്ടെ, വിവാഹത്തില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു.

പൊന്നാനിയില്‍ പിണറായി-മഅ്ദനി സഖ്യത്തിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു വിജയിച്ച മുസ്്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ വിവാഹത്തില്‍ പങ്കെടുത്തത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ലീഗ് സംസ്ഥാന നിര്‍വാഹക സമിതിയുടെ തീരുമാനപ്രകാരം മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിച്ച സംഘത്തെ നയിച്ചതും ഇ.ടി. ആയിരുന്നു.

Keywords:  Thiruvananthapuram, Kerala, Pinarayi vijayan, Abdul Nasar Madani, CPM, PDP, Marriage, V.S Achuthanandan, Prakash Karat, E.T Muhammed Basheer, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia