ആഭ്യന്തരത്തിലും ഉപമുഖ്യമന്ത്രിക്ക് ഇടപെടാമെന്നത് രമേശിന്റെ പ്രലോഭനം

 


ADVERTISEMENT

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഉള്‍പെടുത്തി മന്ത്രിസഭ പുന:സംഘടിപ്പിക്കുമ്പോള്‍ ആര്യാടന്‍ മുഹമ്മദിന് രണ്ടു വകുപ്പുകളില്‍ ഒന്നു നഷ്ടമാകും. വൈദ്യുതി നിലനിര്‍ത്തി ഗതാഗതം കൈമാറാന്‍ ആര്യാടന്‍ തന്നെ സന്നദ്ധനായെന്നാണു സൂചന. ഗതാഗത വകുപ്പ് വീണ്ടും വി.എസ്. ശിവകുമാറിനു തന്നെ കൊടുക്കുകയോ അല്ലെങ്കില്‍ അടൂര്‍ പ്രകാശിനു നല്‍കുകയോ ചെയ്യാനാണ് ആലോചന.

മന്ത്രിസഭയിലേക്കു പുതുതായി ഉള്‍പെടുത്താനിടയുള്ള ബെന്നി ബഹനാനെ ആ വകുപ്പ് ഏല്‍പിക്കാനുമുണ്ട് നീക്കം. ഗ്രാമ വികസന -നോര്‍ക്ക മന്ത്രി കെ.സി. ജോസഫ് സ്പീക്കര്‍ സ്ഥാനം ഏല്‍ക്കാന്‍ രാജിവച്ചാല്‍ മാത്രമേ ബെന്നി ബഹനാനെ മന്ത്രിയാക്കുകയുള്ളു. ഏതായാലും ജനങ്ങളെ നേരിട്ടു ബാധിക്കുന്ന രണ്ടു പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ആര്യാടനു ഗതാഗതം നഷ്ടമാകുമെന്ന കാര്യത്തില്‍ ഏകദേശ ധാരണയായിക്കഴിഞ്ഞു.

ആഭ്യന്തരത്തിലും ഉപമുഖ്യമന്ത്രിക്ക് ഇടപെടാമെന്നത് രമേശിന്റെ പ്രലോഭനം  അതേസമയം, ഉപമുഖ്യമന്ത്രിയായി മന്ത്രിസഭയില്‍ ചേരാന്‍ പാതി സമ്മതം മൂളിക്കഴിഞ്ഞ രമേശ് ചെന്നിത്തലയെ അതില്‍ നിന്നു പിന്മാറ്റാന്‍ സമ്മര്‍ദം തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാരിന്റെ കാലാവധി നേര്‍ പകുതിയാകുമ്പോള്‍ നേതൃമാറ്റമുണ്ടാക്കുകയും ഉമ്മന്‍ ചാണ്ടിക്കു പകരം രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുകയുമാണ് ഇവരുടെ ലക്ഷ്യം.

ആറു മാസം കൂടി കഴിയുമ്പോള്‍ സര്‍ക്കാരിന്റെ കാലാവധി നേര്‍പകുതിയായ രണ്ടര വര്‍ഷമാകും. കെ.പി.സി.സി. പ്രസിഡന്റ് പദവിയില്‍ ഔദ്യോഗികമായിത്തന്നെ രമേശിന്റെ കാലാവധി അപ്പോള്‍ അവസാനിക്കുകയും ചെയ്യും. ആ അവസരം മുതലാക്കി നേതൃമാറ്റമാണ് ഐ ഗ്രൂപ്പിലെ ഉമ്മന്‍ ചാണ്ടി വിരുദ്ധരുടെ അജന്‍ഡ.

എന്നാല്‍ അങ്ങനെയൊരു നേതൃമാറ്റത്തിന് ഉമ്മന്‍ ചാണ്ടി സ്വാഭാവികമായും വഴങ്ങില്ലെന്നു രമേശിന് അറിയാം. ആ ഘട്ടത്തില്‍ നേതൃമാറ്റ ആവശ്യം ഹൈക്കമാന്‍ഡ് തള്ളിക്കളയുകയും ഉമ്മന്‍ ചാണ്ടി കാലാവധി പൂര്‍ത്തിയാക്കട്ടെ എന്നു വ്യക്തമാക്കുകയും ചെയ്താല്‍ പിന്നെ മന്ത്രിസഭാ പ്രവേശനം നാണക്കേടാകുമെന്നും രമേശ് കണക്കുകൂട്ടുന്നു. അതുകൊണ്ടാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി വലിയ കോലാഹലമുണ്ടാക്കി തന്റെ മന്ത്രിസഭാ പ്രവേശത്തിന് രമേശ് സന്നദ്ധനായിരിക്കുന്നത്.
ആഭ്യന്തരത്തിലും ഉപമുഖ്യമന്ത്രിക്ക് ഇടപെടാമെന്നത് രമേശിന്റെ പ്രലോഭനം

സര്‍ക്കാര്‍ രൂപീകരണ സമയത്ത്, ആഭ്യന്തര വകുപ്പ് ലഭിക്കാത്തതുകൊണ്ട് മന്ത്രിയാകാന്‍ വിസമ്മതിച്ച രമേശ് ഇപ്പോള്‍ ആഭ്യന്തര വകുപ്പ് ഇല്ലെങ്കിലും ഉപമുഖ്യമന്ത്രിയാകാനാണ് പാതി സമ്മതിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുമ്പോള്‍ വേറൊരു വകുപ്പു കൈകാര്യം ചെയ്യാനില്ലെന്നാണ് അന്ന് രമേശ് തീരുമാനിച്ചതത്രേ. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പക്കല്‍ ആഭ്യന്തരമില്ല. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പില്‍ ഇടപെടുകയുമാകാം. അതാണ് രമേശിന്റെ നിലപാടു മാറ്റത്തിനു പ്രേരണ.

മുഖ്യമന്ത്രിയുടെ പക്കലുള്ള വകുപ്പിലാകട്ടെ ഇടപെടാന്‍ ഉപമുഖ്യമന്ത്രി ഉള്‍പെടെ മറ്റൊരു മന്ത്രിക്കും കഴിയുകയുമില്ല. ആ തടസം മാറിയപ്പോള്‍ രമേശ് നിലപാടും മാറ്റുകയാണ്. അവസാനവട്ട മനംമാറ്റമൊന്നുമുണ്ടായില്ലെങ്കില്‍ രമേശ് ഉപമുഖ്യമന്ത്രിയാകും എന്നാണ് മുഖ്യമന്ത്രിയുമായി അടുത്ത ചില കേന്ദ്രങ്ങള്‍ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരോട് വെള്ളിയാഴ്ച രാത്രിയും അനൗപചാരികമായി പറഞ്ഞത്.

Keywords:  KPCC, Ramesh Chennithala, Chief Minister, Oommen Chandy, Aryadan Muhammad, Thiruvananthapuram, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia