Hearing | എഡിഎമ്മിൻ്റെ മരണം: ദിവ്യയുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ നടന്നത് 2 മണിക്കുറിലേറെ നീണ്ട വാദപ്രതിവാദം; കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഉറച്ച് പ്രതിഭാഗം


● ജാമ്യാപേക്ഷയിൽ കോടതി നവംബർ 8ന് വിധി പറയും.
● പ്രോസിക്യൂഷൻ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടു
● പൊലീസ് ഒളിച്ചുകളിച്ചെന്ന് എഡിഎമ്മിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ
കണ്ണൂർ: (KVARTHA) മുൻ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശേരി ജില്ലാ കോടതി നവംബർ എട്ടിന് വിധി പറയും. ചൊവ്വാഴ്ച ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെയും വാദം കേട്ട ശേഷം കേസ് വിധിപറയാനായി മാറ്റുകയായിരുന്നു. എഡിഎം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ഊന്നിയാണ് ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ കോടതിയിൽ തൻ്റെ വാദമുഖങ്ങൾ അവതരിപ്പിച്ചത്.
കൈക്കൂലി നൽകിയതിനാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലെ താൽകാലിക ഇലക്ട്രീഷ്യനായ പ്രശാന്തനെ ജോലിയിൽ നിന്ന് സസ്പെൻ്റ് ചെയ്തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നും ഇതിൻ്റെ ദൃശ്യങ്ങൾ കെടിഡിസിയുടെ ഹോട്ടലിൽ നിന്ന് ശേഖരിക്കണമെന്നും ദിവ്യയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഒക്ടോബർ അഞ്ചാം തീയ്യതി പ്രശാന്ത് സഹകരണ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ സ്വർണ വായ്പയെടുത്തതും ആറാം തീയ്യതി എഡിഎമ്മും പ്രശാന്തും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായതും സാഹചര്യ തെളിവായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ കോടതിയിൽ ആവശ്യപ്പെട്ടത്.
എന്നാൽ ഇതിനെ പ്രൊസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. അജിത്ത് കുമാർ എതിർത്തു. ഒരാൾ
ഫോൺ വിളിച്ചാൽ കൈക്കൂലി വാങ്ങിയെന്നാകുമോയെന്ന് പ്രോസിക്യൂഷൻ മറുവാദത്തിൽ ചോദിച്ചു. കൈക്കൂലി ആരോപണം മാത്രമല്ല പ്രശാന്തനെതിരെ നടപടിക്ക് അച്ചടക്ക ലംഘനവും കാരണമായത്. എഡിഎമ്മും പ്രശാന്തും ഫോണിൽ സംസാരിച്ചത് എങ്ങനെ കൈക്കൂലി വാങ്ങിയതിൻ്റെ തെളിവാകും? പ്രശാന്ത് ബാങ്കിൽ നിന്ന് വായ്പയെടുത്തത് കൈക്കൂലി നൽകാനാണെന്ന് പറയാൻ തെളിവെന്താണ്? കൈക്കൂലി നൽകിയെന്നത് പ്രശാന്തിൻ്റെ ആരോപണം മാത്രമാണ്.
19-ാം വയസിൽ സർവീസിൽ പ്രവേശിച്ച നവീൻ ബാബുവിനെ കുറിച്ച് കൈക്കൂലി ആരോപണങ്ങൾ ഉണ്ടായിട്ടേയില്ല. ആരോപണം ഉയർന്ന കണ്ണൂരിലെ ഫയലിൽ ഒരു കാലതാമസവും ഉണ്ടായിട്ടില്ല. പിന്നെ എന്തിന് അഴിമതി നടത്തണം? പണം നൽകിയെന്നതിന് തെളിവുകളോ സാക്ഷികളോ ഇല്ല. എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗംഗാധരനും പറഞ്ഞത്. ദിവ്യക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.
എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചെന്ന് മരിച്ച നവീൻ ബാബുവിൻ്റെ കുടുംബത്തിനായി ഹാജരായ അഭിഭാഷകനും വാദിച്ചു. എഡിഎമ്മിൻ്റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ല. ആത്മഹത്യയിലേക്ക് നയിക്കണം എന്ന ഉദ്ദേശം ദിവ്യക്കുണ്ടായിരുന്നില്ലെന്ന വാദം തെറ്റാണ്. എഡിഎം കുറ്റസമ്മതം നടത്തിയെന്ന ആരോപണം കലക്ടർ നിഷേധിച്ചിരുന്നു.
കലക്ടർ നവീൻ ബാബുവിനോട് സൗഹൃദത്തോടെ പെരുമാറുന്ന ആളല്ല. മാനസിക അടുപ്പം ഇല്ലാത്ത കലക്ടറോട് കുറ്റസമ്മതം നടത്തിയെന്ന ആരോപണം തെറ്റാണ്. റവന്യൂ അന്വേഷണത്തിൽ കലക്ടർ നേരിട്ട് മൊഴി നൽകിയില്ല. നിയമോപദേശം തേടിയ ശേഷം എഴുതി തയ്യാറാക്കിയ മൊഴിയാണ് നൽകിയത്. സർക്കാർ ജീവനക്കാരൻ പെട്രോൾ പമ്പ് തുടങ്ങണമെന്ന് പറഞ്ഞു വരുമ്പോൾ ജില്ലാ പഞ്ചായത്ത് ആധ്യക്ഷ തടയേണ്ടതല്ലേ? പ്രശാന്തനെതിരെ പൊലീസ് കേസെടുത്തിട്ടില്ല.
14-ാം തിയ്യതി വരെ ഫയലിൽ അനുമതി വൈകിപ്പിച്ചു എന്നാണ് ദിവ്യ പറഞ്ഞിരുന്നത്. ദിവ്യ കീഴടങ്ങിയത് നന്നായി. അല്ലങ്കിൽ പൊലീസും ദിവ്യയും തമ്മിലെ ഒളിച്ചു കളി തുടർന്നേനെ. കലക്ടറുടെ മൊഴി ദിവ്യയുമായി ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കലക്ടറുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചു.
ഏകദേശം രണ്ടര മണികൂറോളം നടന്ന വാദപ്രതിവാദത്തിനു ശേഷമാണ് കോടതി ഉച്ചയോടെ ജാമ്യാപേക്ഷ എട്ടിന് വിധി പറയുന്നതിനായി മാറ്റിവെച്ചു പിരിഞ്ഞത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് നിസാർ അഹ്‌മദ് മുൻപാകെയാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ പി.പി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്ന് കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിലാണ് ദിവ്യ.
#KeralaNews, #DivyaBail, #KannurCourt, #BriberyCase, #ADMDeath, #JudicialHearing