UAE summer | പ്രവാസികൾ ശ്രദ്ധിക്കുക: ഉയർന്ന ഡിഗ്രിയിലെത്തി യുഎഇയിലെ പകൽ സമയത്തുള്ള ചൂട്; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം


തൊണ്ട വേദന, നേത്രരോഗം, ചൊറിച്ചിൽ, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ അലർജികൾക്ക് പൊടിക്കാറ്റ് കാരണമാകും
ഖാസിം ഉടുമ്പുന്തല
ദുബൈ: (KVARTHA) യുഎഇയിൽ (UAE) വെയിലിന് തീവ്രതയേറുമ്പോൾ പകൽ സമയങ്ങളിൽ പുറത്തിറങ്ങി നടക്കുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യ സാമൂഹിക സംരക്ഷണ മന്ത്രാലയം (Ministry of Health and Social Protection). ഉയർന്ന ചൂടിൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യത്തിനും (Health) സുരക്ഷയ്ക്കും മുന്തിയ പരിഗണന നൽകണമെന്നും മന്ത്രാലയം നിർദേശിച്ചു.
താപനില (Temperature) 50 ഡിഗ്രി സെൽഷ്യസിൽ കൂടുതലായ സാഹചര്യങ്ങളിൽ വെയിലത്തു കൂടിയുള്ള നടത്തം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു വഴിവെക്കും. ചൂടിനൊപ്പം പൊടിക്കാറ്റ് ഉയരുന്നതിനാൽ ദൂരക്കാഴ്ചയ്ക്കും തടസമാകും. കൂടാതെ അലർജിയുണ്ടാകാനും സാധ്യതയുണ്ടെന്ന് മന്ത്രാലയം ഉപദേശിച്ചു. അത്യാവശ്യമായി പുറത്തിറങ്ങേണ്ട സാഹചര്യത്തിൽ നേത്ര രോഗങ്ങൾക്ക് അൾട്രാ വയലറ്റ് രശ്മികൾ (Ultra violet rays) കാരണമാകുമെന്നതിനാൽ സൺഗ്ലാസുകൾ (Sunglasses) ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
പൊടിക്കാറ്റ് ശ്വാസകോശത്തെ (Lungs) ബാധിക്കാതിരിക്കാൻ മാസ്ക് ഉപയോഗിക്കാം. എൻ95 മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്. തൊണ്ട വേദന, നേത്രരോഗം, ചൊറിച്ചിൽ, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ അലർജികൾക്ക് പൊടിക്കാറ്റ് കാരണമാകും. ആസ്മ രോഗികൾ മുതിർന്നവർ, കുട്ടികൾ, രോഗ പ്രതിരോധ ശേഷി കുറവുള്ളവർ, ശ്വാസകോശ സംമ്പന്ധമായ രോഗമുള്ളവർ തുടങ്ങിയവർ പുറത്തേക്കു പോകുമ്പോൾ ഇൻഹെയ്‌ലർ കയ്യിൽ കരുതണം.
ദാഹം ഇല്ലെങ്കിലും നിർജലീകരണം ഒഴിവാക്കാൻ വെള്ളം കുടിക്കണം. തളർച്ച, ബോധക്ഷയം, സൂര്യാഘാതം തുടങ്ങിയവയ്ക്കു സാധ്യതയുള്ളതിനാൽ ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും ആരോഗ്യ സാമൂഹിക സംരക്ഷണ മന്ത്രാലയം ഉപദേശിച്ചു.