Political Shift | സിറിയൻ പ്രസിഡന്റിന്‍റെ സൗദി അറേബ്യ സന്ദർശനം; വെട്ടിലായത് ഇറാന്‍, രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കം


● വിദേശകാര്യ മന്ത്രി അസാദ് ഹസന്‍ അല്‍ ഷിബാനിയും കൂടെയുണ്ട്.
● രാജ്യത്തിന്റെ പുനര്‍ നിര്‍മാണത്തിനാണ് മുഖ്യ പരിഗണനയെന്ന് അഹമദ് അല്‍ഷാറ.
● ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി സിറിയയിലെത്തിയിരുന്നു.
ദുബായ്: (KVARTHA) സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമദ് അല്‍ഷാറയുടെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനം സൗദിയില്‍. ബശ്ശാറുല്‍ അസദിനെ പുറത്താക്കിയ ശേഷം സിറിയയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റെടുത്ത അഹമ്മദിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. വിദേശകാര്യ മന്ത്രി അസാദ് ഹസന്‍ അല്‍ ഷിബാനിയും അദ്ദേഹത്തോടൊപ്പം റിയാദില്‍ ഉണ്ട്.
അസദ് പോയതോടെ, ഏറെക്കാലം ഇറാന്റെ സഖ്യകക്ഷിയായിരുന്ന സിറിയയുടെ മാറ്റം ആയിട്ടാണ് സന്ദര്‍ശനം കാണുന്നത്. റിയാദ് വിമാനത്താവളത്തില്‍ ഇറങ്ങിയ അഹമ്മദിന് മികച്ച സ്വീകരണമാണ് സൗദി അറേബ്യ നല്‍കിയത്. ഒരിക്കല്‍ അല്‍ഖ്വയ്ദയുമായി ചേര്‍ന്ന് നിന്നിരുന്ന അഹമദ് അല്‍ഷാറ, പിന്നിലെ മേശപ്പുറത്ത് സൗദി പതാക കാണാവുന്ന സൗദി ജെറ്റിലാണ് റിയാദിലേക്ക് യാത്ര ചെയ്തത്.
സ്യൂട്ടും ടൈയും ധരിച്ച അല്‍-ഷറ വിമാനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സിറിയയുടെ പുതിയ ത്രീ-സ്റ്റാര്‍, ത്രിവര്‍ണ്ണ പതാക വിമാനത്താവളത്തില്‍ സൗദി അറേബ്യയുടെ സ്വന്തം പതാകയ്ക്ക് അടുത്തായി പറക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം റിയാദിലെ അല്‍-യമാമ കൊട്ടാരത്തില്‍ വെച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി.
13 വര്‍ഷത്തോളം നീണ്ട ആഭ്യന്തര യുദ്ധം സിറിയയെ പൂര്‍ണമായി തകര്‍ത്തിരിക്കുകയാണ്. രാജ്യത്തിന്റെ പുനര്‍ നിര്‍മാണത്തിനാണ് മുഖ്യ പരിഗണന എന്ന് അധികാരമേറ്റ ഉടനെ അഹമ്മദ് വ്യക്തമാക്കിയിരുന്നു. സഹായം അഭ്യര്‍ഥിച്ച് ഷിബാനി നേരത്തെ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് സിറിയയുടെ പ്രസിഡന്റിന്റെ സൗദി സന്ദര്‍ശനം. ഇതിലൂടെ വന്‍ രാഷ്ട്രീയമാറ്റമാണ് പശ്ചിമേഷ്യയില്‍ സംഭവിക്കുന്നത്.
സിറിയയുടെ സുരക്ഷയും സ്ഥിരതയും പിന്തുണയ്ക്കുന്നതിനുള്ള വഴികള്‍ ഇരുവരും പരിശോധിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എല്ലാ മേഖലകളിലും, പ്രത്യേകിച്ച് മാനുഷികവും സാമ്പത്തികവുമായ കാര്യങ്ങളില്‍ ആശയവിനിമയത്തിന്റെയും സഹകരണത്തിന്റെയും നിലവാരം ഉയര്‍ത്താന്‍ അവര്‍ പ്രവര്‍ത്തിച്ചു. എന്ന് അല്‍-ഷറയെ ഉദ്ധരിച്ച് സിറിയയുടെ സര്‍ക്കാര്‍ നടത്തുന്ന സന വാര്‍ത്താ ഏജന്‍സി പറഞ്ഞു.
സിറിയയും സൗദി അറേബ്യയും തമ്മില്‍ നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. എന്നാല്‍ അസദിന്റെ ഭരണകാലത്താണ് ഇരുരാജ്യങ്ങളും അകന്നത്. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അടുത്തിടെ സിറിയ സന്ദര്‍ശിച്ചിരുന്നു. സൗദിയുടെ എംബസി വീണ്ടും ദമസ്‌കസില്‍ തുറക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി സിറിയയിലെത്തിയിരുന്നു. സിറിയയുടെ പുനര്‍ നിര്‍മാണത്തിന് സഹായിക്കുമെന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അസദിന്റെ ഭരണകാലത്ത് സിറിയക്ക് ഇറാനുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം. എന്നാല്‍ പുതിയ ഭരണകൂടം ഇറാനുമായി അത്ര മികച്ച ബന്ധം പുലര്‍ത്തുന്നില്ല. ആഭ്യന്തര യുദ്ധകാലത്ത് വിമതരെ സഹായിക്കാനും സൗദിയും ഖത്തറും മുന്നിലുണ്ടായിരുന്നു. ആ ബന്ധമാണ് സിറിയയുടെ പുതിയ നയംമാറ്റത്തിന് കാരണം.
2011ല്‍ സിറിയയില്‍ പൊട്ടിപ്പുറപ്പെട്ട ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന് സാമ്പത്തിക സഹായം നല്‍കിയ പ്രധാന രാജ്യങ്ങളില്‍ ഒന്നാണ് സൗദി. എന്നിരുന്നാലും, ഇറാന്റെയും റഷ്യയുടെയും പിന്തുണയോടെ അസദ് പിടിച്ചു നില്‍ക്കുകയായിരുന്നു.
ഈ വാര്‍ത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Syrian President's visit to Saudi Arabia signals a potential shift in regional alliances, with a focus on rebuilding ties and exploring cooperation after years of conflict and strained relations.
#Syria #SaudiArabia #MiddleEast #Diplomacy #Politics #Reconciliation