Cyberattacks | 'അർജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും രഞ്ജിത് ഇസ്രയേലിനെതിരെയും സൈബർ ആക്രമണം'; സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ


അർജുന്റെ കുടുംബം നടത്തിയ വാർത്താസമ്മേളനം എഡിറ്റ് ചെയ്ത് മാറ്റിയാണ് വ്യാജപ്രചാരണം നടത്തുന്നതെന്നാണ് കണ്ടെത്തൽ
തിരുവനന്തപുരം: (KVARTHA) ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അർജുനെ കണ്ടെത്താൻ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ രഞ്ജിത്ത് ഇസ്രയേലിനെതിരെയും അർജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും നടക്കുന്ന സൈബർ ആക്രമണങ്ങളിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. അർജുന്റെ കുടുംബം നടത്തിയ വാർത്താസമ്മേളനം എഡിറ്റ് ചെയ്ത് മാറ്റിയാണ് വ്യാജപ്രചാരണം നടത്തുന്നതെന്നാണ് കണ്ടെത്തൽ.
യുവജന കമ്മീഷന്റെ നടപടി
രഞ്ജിത്ത് ഇസ്രയേലിനെതിരെയും അർജുന്റെ കുടുംബാംഗങ്ങൾക്കെതിരെയും സൈബർ ആക്രമണം നടത്തുന്ന ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യുട്യൂബ് അക്കൗണ്ടുകൾ കണ്ടെത്തി നടപടി സ്വീകരിക്കുവാനും വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും തിരുവനന്തപുരം, കോഴിക്കോട് ജില്ലാ പൊലീസ് മേധാവികളോട് യുവജന കമ്മീഷൻ ആവശ്യപ്പെട്ടു.
രാജ്യം നേരിട്ട പല ദേശീയ ദുരന്തങ്ങളിലും രക്ഷാപ്രവർത്തകനായി ദ്രുതകർമ്മ സേനയ്ക്കൊപ്പം രഞ്ജിത്ത് ഭാഗമായിരുന്നു. 2013ലെ ഉത്തരാഖണ്ഡിലെ മേഘ വിസ്‌ഫോടനം, 2018ലെ കേരളത്തെ നടുക്കിയ പ്രളയദുരന്തം, 2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍, 2020ലെ ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍, 2021ല്‍ ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ തപോവന്‍ ടണല്‍ ദുരന്തത്തിലും, കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തരാഖണ്ഡിലെ ചാർധാം തീർഥാടന പാതയിലെ തുരങ്കത്തിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിലും മലയാളിയായ രഞ്ജിത്ത് ഇസ്രായേൽ പങ്കാളിയായിരുന്നു.