തുളസിയിലുമുണ്ട് വെറൈറ്റി, കാണണമെങ്കില്‍ കനകക്കുന്നിലേക്ക് വരൂ..

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.01.2020) മസാല തുളസി, ഗ്രാമ്പൂ തുളസി, മധുരതുളസി, സുഗന്ധ പെപ്പര്‍മിന്റ് തുളസി, ഭസ്മ തുളസി, അയമോദക തുളസി, കാട്ടുതുളസി, കുഴിമുണ്ടാന്‍ തുളസി, നാരകതുളസി, കൃഷ്ണ തുളസി, മിന്റ് തുളസി എന്നിങ്ങനെ വെറൈറ്റി തുളസികളെ കണ്ടിട്ടുണ്ടോ... കനകക്കുന്നില്‍ പൂക്കളുടെ നിറവസന്തം വിരിയിച്ച വസന്തോത്സവം പുഷ്പമേളയില്‍ ഇതിനും അവസരമുണ്ട്. കൃഷി വകുപ്പിന്റെ സ്റ്റാളിലാണ് വിവിധയിനം തുളസികളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

രൂക്ഷ സുഗന്ധമുള്ള പെപ്പര്‍ മിന്റാണ് തുളസികളിലെ റാണി. ഗൃഹത്തിലെ ഡോക്ടര്‍ എന്നും വിളിപ്പേരുണ്ട്. തേള്‍-ചിലന്തി വിഷത്തിനും ജലദോഷം-ചുമ എന്നീ കഫജന്യ രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് കൃഷ്ണതുളസി. ഗ്യാസ് ട്രബിള്‍, ബോധക്ഷയം, സന്ധി വീക്കം, തലവേദന തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഒറ്റ മൂലിയാണ് പെപ്പര്‍ മിന്റ് തുളസി.

പഴുത്ത നാരങ്ങയുടെ രുചിയുള്ള നാരകതുളസി കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഉത്തമമാണ്. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ഭസ്മ തുളസി കഷായമാണ് ബെസ്റ്റ്. ഇത്തരത്തില്‍ തുളസിയെക്കുറിച്ചുള്ള അമൂല്യ അറിവുകളും ഇവിടെ നിന്നും ലഭിക്കും.

ഞായറാഴ്ച വസന്തോത്സവ പുഷ്പമേളയ്ക്ക് കൊടിയിറങ്ങും. നടവഴികളും ഇടവഴികളും പൂത്തുലഞ്ഞു നില്‍ക്കുന്നതു കാണാന്‍ പതിനായിരക്കണക്കിനു പേരാണ് കനകക്കുന്നിലെത്തുന്നത്. പ്രകൃതിയെ സ്നേഹിക്കാനും പരിപാലിക്കാനുമുള്ള സന്ദേശം നല്‍കിക്കൊണ്ട് പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചാണ് മേള സംഘടിപ്പിച്ചത്. കനകക്കുന്ന് കവാടം മുതല്‍ സൂര്യകാന്തി വരെ ഇരുപതിനായിരത്തില്‍പരം പൂക്കളും സസ്യലോകത്തെ അത്യപൂര്‍വങ്ങളായ ചെടികളും സന്ദര്‍ശകരെക്കാത്ത് ഇപ്പോഴും ചുറുചുറുക്കോടെ നില്‍ക്കുന്നുണ്ട്.

പ്രദര്‍ശനത്തിനെത്തിച്ച പൂക്കളുടേയും ചെടികളുടേയും കൃത്യമായ പരിചരണത്തിന് ടൂറിസം വകുപ്പ് പ്രത്യേക ശ്രദ്ധ നല്‍കുന്നു. ഓര്‍ക്കിഡുകള്‍, ആന്തൂറിയം, ഡാലിയ, വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള ജമന്തിപ്പൂക്കള്‍, റോസ്, അലങ്കാരച്ചെടികള്‍, കള്ളിമുള്ള് ഇനങ്ങള്‍, അഡീനിയം, ബോണ്‍സായ്, നെപ്പന്തസ് എന്നിങ്ങനെ നീളുന്നു സസ്യലോകത്തെ വര്‍ണ വൈവിധ്യം.

പുഷ്പമേള, പുഷ്പ പ്രദര്‍ശന അലങ്കാര മത്സരങ്ങള്‍, കാര്‍ഷിക പ്രദര്‍ശന മേള, ഔഷധ സസ്യ പ്രദര്‍ശനം, ഉല്‍പ്പന്ന വിപണന മേള, വനക്കാഴ്ചകള്‍, 20 ഇരുപത് പൈതൃക ഗ്രാമങ്ങളില്‍ നിന്നുള്ള കരകൗശല ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യമേള എന്നിവ വസന്തോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ഇവയെ കഴിഞ്ഞ പതിനാറുനാള്‍  അനന്തപുരി ഏറെ ആസ്വദിക്കുകയും ചെയ്തു. ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, മ്യൂസിയം ആന്റ് സൂ, കാര്‍ഷിക കോളേജ്, ജവഹര്‍ലാല്‍ നെഹ്രു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, വിക്രം സാരാഭായ് സ്പേസ് സെന്റര്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള വന ഗവേഷണ കേന്ദ്രം, കിര്‍ത്താഡ്സ്, നിയമസഭാ മന്ദിരം, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബോട്ടണി, കേരള യൂണിവേഴ്സിറ്റി, പൂജപ്പുര ആയുര്‍വ്വേദ ഗവേഷണ കേന്ദ്രം, തുടങ്ങി പന്ത്രണ്ടോളം സ്ഥാപനങ്ങളും പത്തോളം നഴ്സറികളും നിരവധി വ്യക്തികളും പുഷ്പമേളയില്‍ പങ്കെടുത്തു.

പൂന്തോട്ട നഗരിയായ ബംഗളൂവില്‍ നിന്നുള്ള പുഷ്പാലങ്കാര വിദഗ്ധര്‍ ഒരുക്കിയ സബര്‍മതി ആശ്രമത്തിന്റെയും ജടായു പാര്‍ക്കിന്റെയും പുഷ്പാലംകൃത മാതൃക മേളയുടെ പ്രധാന ആകര്‍ഷണമായി. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ഫ്േളാറല്‍ ഇന്‍സ്റ്റലേഷന്‍ സജ്ജമാക്കിയത്. ജവഹര്‍ലാല്‍ നെഹ്രു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കിയ ഓര്‍ക്കിഡ് ചെടികളുടെ പ്രദര്‍ശനം, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ജലസസ്യങ്ങള്‍, ടെറേറിയം എന്നിവയുടെ അപൂര്‍വ്വ കാഴ്ചകള്‍, കിര്‍ത്താഡ്സ് ഒരുക്കിയ ഗോത്രവര്‍ഗ്ഗ സംസ്‌കാരം എന്നിവ ഇത്തവണയും മേളയുടെ ശ്രദ്ധാകേന്ദ്രങ്ങളായി.

അഡീനിയം, കാക്ടസ് ചെടികളുടെ വന്‍ശേഖരവും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി .പുഷ്പ ഭംഗി ആസ്വദിക്കുന്നതിനൊപ്പം അവ വാങ്ങാനും  വനക്കാഴ്ചകള്‍, ജലസസ്യങ്ങള്‍, ഗോത്ര ജീവിതം എന്നിവ നേരിട്ടു കാണാനും നിരവധി പേരാണ് കനകക്കുന്നില്‍ എത്തിയത്. കേരളത്തിന്റെ തനതു രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തിയ ഭക്ഷ്യമേളയും ഗോത്രവര്‍ഗ്ഗ ഭക്ഷ്യവിഭവങ്ങളെ പരിചയപ്പെടുത്തിയ ഗോത്ര ഭക്ഷ്യമേളയും സന്ദര്‍ശകരില്‍ പുതുയുണര്‍ത്തി. ഇന്നും പതിവുപോലെ രാവിലെ പത്തിന് പ്രവേശനം ആരംഭിക്കും. വൈകിട്ട് ആറുമണിക്ക് കനകക്കുന്ന് കൊട്ടാരത്തിനു സമീപം നടക്കുന്ന സമാപന സമ്മേളനം സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വസന്തോത്സവത്തില്‍ വിവിധയിനങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടക്കും.

തുളസിയിലുമുണ്ട് വെറൈറ്റി, കാണണമെങ്കില്‍ കനകക്കുന്നിലേക്ക് വരൂ..


Keywords:  Kerala, Thiruvananthapuram, News, Vegetable, Health, Health & Fitness, Variety of holy basil 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia