സമാഗമം

 


ADVERTISEMENT

സമാഗമം
ഒ.പി ടിക്കറ്റെടുക്കുന്ന കൗണ്ടറിന്റെ വരാന്തയിലെ ബെഞ്ചില്‍ അവശനായി ചാരിയിരിക്കുന്ന അയാളെ അവള്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. പരിചയമുള്ള മുഖം.

ഓര്‍മ്മയുടെ കോണിലെങ്ങോ മറവിയുടെ മാറാല മൂടിയ ആ മുഖം തപ്പിയെടുക്കാന്‍ ശ്രമിക്കുകയാണവള്‍.

കാലം എത്ര തന്നെ പിന്നിട്ടാലും മായ്ക്കാനാവാത്ത ചില അടയാളങ്ങള്‍ അവശേഷിക്കും. ഇത് അയാള്‍ തന്നെ. വെളുത്ത് തുടുത്ത കവിളിലെ ആ കറുത്ത പാട്. സംശയമില്ല അതു തന്നെ. അന്നു ഞാന്‍ കടിച്ചു മുറിവേല്‍പ്പിച്ച പാട്. ഇതയാള്‍ തന്നെ. ബാലഗോപാലന്‍, എന്റെ ബാലു.

അവള്‍ അയാളെ സമീപിച്ചു

നിങ്ങള്‍..... ബാലഗോപാലന്‍.... ആണോ ?

അതേ...ആരാ.. മനസ്സിലായില്ല. അയാള്‍ കണ്ണട ചൂണ്ടുവിരല്‍ കൊണ്ടുയര്‍ത്തി മൂക്കിന്‍മേലുറപ്പിച്ചു. മുഖമുയര്‍ത്തി അവളെ നോക്കി. പെട്ടെന്ന്‌ ആര്‍ക്കും മനസ്സിലാവില്ല. എന്റെ രൂപം അത്ര മാത്രം മാറിയിരിക്കുന്നു. പറഞ്ഞാല്‍ അറിയുമായിരിക്കും. ഞാന്‍ കൊണ്ടോത്തെ കുട്ടേട്ടന്റെ അനിയത്തി. സത്യമോ... അല്ലെ ? ഈശ്വരാ ഞാനറിഞ്ഞില്ലാട്ടോ. എന്താ...വ്‌ടെ ?

അമ്മയെ ഡോക്ടറെ കാണിക്കാന്‍ വന്നതാ. അവര്‍ക്കൊരു ശ്വാസം മുട്ട്. ഡോക്ടറെ കാണിച്ചോ. ഇല്ല്യ .ടോക്കണെടുത്തു. അവിടെ അതാ ബെഞ്ചിലിരിക്കുന്നുണ്ട്. അമ്മയെ ചൂണ്ടി അവള്‍ പറഞ്ഞു.

ബാലൂനെന്താ....? ഇപ്പോ...എവ്ട്യാ..ആ പഴയ വിളിപ്പേരാണ് അവളുടെ നാവില്‍ വന്നത്.

ഞാനിപ്പോ.. ഇവ്‌ടെ അടുത്തന്ന്യ

എവടെ ?

കരുണേല്

കരുണേലോ..?

അതെ. കൊറച്ചു കാലായിട്ട് അവിടെ തന്ന്യാ

ഞാനറിഞ്ഞില്ല്യാ ട്ടോ അപ്പോ മറ്റോരക്യോ ?

ഒക്കെ നാട്ടിലുണ്ടാവും

ബാലഗോപാലന്‍ കരുണ. അറ്റന്‍ഡര്‍ ഉറക്കെ വിളിച്ചു. അവരുടെ സംഭാഷണം ഇടക്ക് വെച്ച് മുറിഞ്ഞു.

ദാ..ഞാനിപ്പോ വരാം. പോവയില്ല്യാലോ ?

അയാള്‍ ഡോറു തുറന്ന് ഡോക്ടറുടെ മുറിയില്‍ പ്രവേശിച്ചു.

ഡോക്ടര്‍ എന്തൊക്കെയോ ചോദിച്ചു. യാന്ത്രികമായി എന്തൊക്കെയോ മറുപടി പറഞ്ഞു. ഡോക്റ്റര്‍ മരുന്നു കുറിച്ചു കൊടുത്തു. ശ്രദ്ധ മുഴുവന്‍ വരാന്തയിലായിരുന്നു. വേഗം പുറത്തു കടന്നു. ചുറ്റും നോക്കി. ആരെയും കണ്ടില്ല. ദൈവമേ.. അവര്‍ പോയോ? ഭാമയെ ഇനി കാണാന്‍ കഴിയുമോ?

അയാള്‍ നിരാശയോടെ തലക്ക് കൈയ്യും കൊടുത്ത് താഴേക്ക് നോക്കി ബഞ്ചിലിരുന്നു.

ബാലൂ, ഡോക്ടര്‍ എന്തേ പറഞ്ഞേ?

ശബ്ദം കേട്ട ഉടന്‍ ആര്‍ത്തിയോടെ അയാള്‍ തല ഉയര്‍ത്തി. അയാള്‍ക്ക് ആശ്വാസമായി. അസുഖം പമ്പ കടന്ന പ്രതീതി. അയാള്‍ പറഞ്ഞു.

ഞാന്‍ കരുതി പോയിക്കാണും...ന്ന്

അമ്മയെ ഡോകടര്‍ പരിശോധിക്യാര്‍ന്നു. ഞാനവരുടെ അടുത്തായിരുന്നു. ഇപ്പൊ എവ്ട്യാ.. താമസിക്കണേ..

ബാലു ചോദിച്ചു

ഞങ്ങളിവിടെ അടുത്തന്ന്യാ

കൊറച്ചു ദൂരേള്ളൂ. അച്ഛന്‍ മരിച്ചപ്പോ ഞാനും അമ്മേം ഇങ്ങോട്ടു പോന്നു. അമ്മേടെ വീട്ടിലേക്ക്. അവടെ കുട്ടേട്ടനും ഭാര്യേം കുട്ട്യോളും. ഇവടെ ഞാനും അമ്മേം.

മന:പ്പൂര്‍വ്വമല്ലെങ്കിലും അവളെ ഉപേക്ഷിക്കേണ്ടിവന്നതില്‍ അയാള്‍ക്ക് വലിയ ദു:ഖമുണ്ട്. പശ്ചാത്താപമുണ്ട്. എങ്കിലും അയാളെക്കണ്ടപ്പോള്‍ അവളുടെ കണ്ണിലുണ്ടായ തിളക്കം അയാളെ അത്ഭുതപ്പെടുത്തി.

ബാലു വരണോ വീട്ടില്. ഇവടെടുത്താ. കുറച്ച് ദൂരേള്ളൂ

ഞാന്‍ പിന്നെ വരാം. ഇപ്പൊ ഇല്ല്യ.

പിന്നെ വരാന്‍ വഴി അറിയോ? ഇപ്പൊ ഞങ്ങടൊപ്പം പോരൂ. ന്നാല്‍ വീടു കാണാം. പിന്നെ വരണംന്ന് തോന്ന്യാല്‍. ആരോടും ചോദിച്ചറിയാണ്ട് നേരെ വീട്ടിലേക്ക് വരാല്ലോ.

ശരി...ന്നാ..ഞാന്‍ കരുണേല്‍ക്ക് ഒന്നു വിളിച്ചു പറയട്ടെ. ഞാന്‍ ഒരേടം വരെ പോവ്വാണ്. കൊറച്ചു താമസിച്ചേ വരുള്ളൂന്ന്. അല്ലെങ്കില്‍ അവര്‍ വെഷമിക്കും.

ശര്യാ..ആരേം വെഷമിപ്പിക്കരുത്, ഭാമ പറഞ്ഞു.

അവള്‍ ഓട്ടോ വിളിച്ചു. അവര്‍ മൂന്നു പേരും വീട്ടിലേക്ക് തിരിച്ചു. മൂന്നോ നാലോ കിലോ മീറ്റര്‍ ഓടിക്കാണും. അവരുടെ വീടെത്തി. ഭാമ കതകു തുറന്നു. ചെറിയൊരു സ്വീകരണ മുറി. അതിനപ്പുറം വിശാലമായ ഹാള്‍. അതില്‍ നിറയെ വരിവരിയായി തയ്യല്‍ മെഷീന്‍. അയാള്‍ ചോദിച്ചു. ഇതെന്താ....തയ്യല്‍ ക്ലാസ്സുണ്ടോ?

ഏയ് അതൊന്നും ല്യാ. ഞാന്‍ തുണിക്കടയിലേക്കുള്ള മേക്‌സീം കുട്ട്യോള്‍ടെ ഉടുപ്പും മൊത്തമായി തയ്ച്ചു കൊട്ക്ക്വാണ്. അമ്മക്ക് വയ്യാത്തത് കാരണം ഇന്ന് അവധി കൊടുത്തതാ. ബാലു നമുക്ക് അകത്തിരിക്കാം.

അവള്‍ അമ്മയെ കട്ടിലില്‍ കിടത്തി. കാലും മാത്രം പുതപ്പിച്ചു. തൈലത്തിന്റേയും ചന്ദനത്തിരിയുടേയും നേരിയ മണം മുറിയില്‍ നിറഞ്ഞു നിന്നിരുന്നു.

ബാലു ഇരിക്ക്. ഞാന്‍ ചായയിടാം. അല്ലെങ്കി വേണ്ട. അങ്ങോട്ടു പോരൂ നമുക്ക് അവിടെ ഇരിക്കാം.

അവനും അവളോടൊപ്പം അടുക്കളയിലെത്തി.

ബാലൂ ദാ..ഇതിലിരിക്കൂ. സ്റ്റൂള്‍ പൊടി തുടച്ചു കൊണ്ടവള്‍ പറഞ്ഞു. ചായ സ്‌ട്രോങ്ങ് വേണോ ലൈറ്റു വേണോ?. എങ്ങന്യാന്നു നിക്കറീല്യ.

ഒന്നും അധികമായിട്ടു വേണ്ട. ലൈറ്റു മതി.

തയ്യല്‍ മെഷീന്റെ സൂചി പ്രവര്‍ത്തിക്കുന്നതു പോലെ എല്ലാം വളരെ വേഗത്തില്‍ ചെയ്തു തീര്‍ക്കുന്നു. അയാള്‍ അതെല്ലാം കൗതുകത്തോടെ നോക്കിയിരുന്നു.

ബാലൂ പറയൂ, എന്തൊക്കെയുണ്ട് വിശേഷം? അവള്‍ സംസാരത്തിന് തുടക്കമിട്ടു. ഒരുമിച്ചു കളിച്ചു നടന്നവര്‍. കണ്ണിമാങ്ങാക്കും, നെല്ലിക്കാക്കും തല്ലുകൂടി, പിണക്കം നടിച്ചു നടന്നവര്‍. കാലം ശരീരത്തില്‍ മിനുക്ക് പണിനടത്തിയതുപോലുമറിയാതെ കളിച്ചു നടന്നവര്‍ അവരുടെ ആത്മബന്ധം അറിഞ്ഞവര്‍ അവരെയോര്‍ത്തും, വീട്ടുകാരെ പേടിച്ചും ഒന്നും പുറത്തു പറഞ്ഞില്ല. കൂട്ടുകാരുടെ മുഴുവന്‍ സപ്പോര്‍ട്ടും അവര്‍ക്കുണ്ടായിരുന്നു.

പുന്നത്തറക്കാഹലെ ഉത്സവം കൊടിയേറാന്‍ അവര്‍ കാത്തിരിക്കും. ഉത്സവം തുടങ്ങിയാല്‍ കുട്ടികള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ നാളുകളാണ്. എപ്പോള്‍ വേണമെങ്കിലും അമ്പലത്തില്‍ പോകാം. തിരികെ വരാം. അമ്പലം വളരെയടുത്തായതിനാല്‍ ആര്‍ക്കും വിലക്കുകളില്ലായിരുന്നു. പക്ഷെ ഇവരുടെ കുസൃതിത്തരങ്ങള്‍ ആരുടെ കണ്ണിലും പെട്ടില്ലെന്നു മാത്രം. എല്ലാം കരുതലോടെയായിരുന്നു.

ഉത്സവക്കമ്മറ്റിക്കാര്‍ക്കും ഊരായ്മക്കാര്‍ക്കും ആവശ്യമായ ഭക്ഷണം പാകം ചെയ്തിരുന്നത് ബാലുവിന്റേയും, ഭാമയുടേയും വീട്ടില്‍ സംയുക്തമായിരുന്നു. അതിനാല്‍ രാവും പകലും ബാലുവിനും ഭാമക്കും യഥേഷ്ടം സഞ്ചരിക്കാം. ഇരുള്‍ നിറഞ്ഞ വാഴത്തോപ്പും മറ്റും അവരുടെ സംഗമവേദികളായിരുന്നു.

അന്നൊരു ദിവസത്തെ അവളുടെ സമ്മാനമായിരുന്നു. ഇന്നു കവിളില്‍ കാണുന്ന കറുത്തപാട്. തമാശക്ക് കടിച്ചതാണെങ്കിലും അതല്‍പം കൂടിപ്പോയെന്ന് പിന്നീടാണവള്‍ അറിഞ്ഞത്. എവിടെപ്പോയാലും എന്നും അവളെ ഓര്‍മ്മിക്കാനായിരുന്നത്രെ. ആ സമ്മാനം................. അലക്കു കൊണ്ട് മുറിഞ്ഞതാണെന്ന് അമ്മയോടു കള്ളം പറഞ്ഞു. അമ്മ ഒരു പ്രാര്‍ത്ഥനയോടെ അതു ശരിവെച്ചു.

കാവിലമ്മ കാത്തു. അത് കണ്ണിലായിരുന്നെങ്കി എന്താ സ്ഥിതി? എന്നാണവര്‍ പറഞ്ഞത്.

ബാലൂ. എന്താണാലോചിക്കണെ, ചായ തണുക്കും, കുടിക്ക്. ഭാമയുടെ സംസാരം അവനെ വര്‍ത്തമാനകാലത്തിലേക്കെത്തിച്ചു. അവന്‍ യാന്ത്രികമായി ഒരു കവിള്‍ ചായ അകത്താക്കി.

കുട്ടിക്കാലത്ത് ഇരുവരും എന്നും കുളിച്ച് അമ്പലത്തില്‍ പോകും. പ്രസാദത്തിന് കൈ നീട്ടും. എന്നും ഭാമക്കാണ് ആദ്യം കിട്ടുക. അതവള്‍ ആദ്യം അവന്റെ നെറ്റിയില്‍ തൊടും. പിന്നീടേ അവള്‍ തൊടാറുള്ളൂ. അവനു കിട്ടുന്ന പ്രസാദം അച്ഛനുള്ളതാണ്. കാലം കുറേ പിന്നിട്ടിട്ടും ഈ പതിവ് തെറ്റിയിരുന്നില്ല. പതിവ് തെറ്റിച്ചത് അവളുടെ അമ്മയാണ്. അന്ന് പ്രസാദം വാങ്ങി അവനു തൊട്ടുകൊടുത്ത ശേഷം അവളും കുറി തൊട്ട് അമ്പലത്തില്‍ നിന്നും ഇറങ്ങിയപ്പോള്‍ അവളുടെ അമ്മ ചോദിച്ചു.

ബാലൂന്റെ കൈക്കെന്താ സ്വാധീനക്കുറവുണ്ടോ, നീ തൊട്ടുകൊടുക്കണത്? ബാലു അതു കേട്ടെങ്കിലും മിണ്ടാതെ നടന്നു. അവള്‍ ചോദിച്ചു.

അമ്മേ ഇന്നലേം ഞാനല്ലെ തൊട്ടുകൊടുത്തത്. ഇന്നിപ്പൊ..എന്തെ..?

ആ.... നിങ്ങള്‍ വല്ല്യ കുട്ട്യേളായിരിക്കണു. ഇനി അതു വേണ്ട. പെണ്‍കുട്ട്യോളായാല്‍ അടക്കോം ഒതുക്കോം വേണം. അങ്ങനേച്ചാ ഇല്ല്യമ്മേ. ഇനി ആവര്‍ത്തിക്ക്ണില്ല. നിര്‍ത്തി.

അമ്മയോട് അപ്രകാരം പറഞ്ഞെങ്കിലും അവരുടെ സ്‌നേഹബന്ധം നാള്‍ക്കുനാള്‍ ദൃഢമാവുകയായിരുന്നു. ബാലു എന്താ ആലോചിച്ച് ചിരിക്ക്ണ്. ചായ തണുക്കും. ഇതു കുടിക്കൂ. അവള്‍ തിടുക്കം കൂട്ടി.

അന്ന് ശാന്തിക്കാരന്റെ ഫലിതം ഓര്‍ത്ത് ചിരിച്ചുപോയതാ..

കുളത്തില്‍ ചാടിമറിഞ്ഞ് കുളിച്ച ശേഷം തലമാത്രം തോര്‍ത്തി ട്രൗസര്‍ പിഴിഞ്ഞെടുക്കാതെ ശ്രീകോവിലിന് മുന്നില്‍ വന്ന് പ്രസാദത്തിന് കൈനീട്ടി ട്രൗസറില്‍ നിന്ന് വെള്ളം ഒഴുകുന്നതു കണ്ട് ശാന്തിക്കാരന്‍ ചോദിച്ചു.

ന്താ..പ്പോ...ശ്രീകോവിലിന്റെ നടേല് മൂത്രോഴിക്കെ എന്ന ചോദ്യത്തിന് ഇതതല്ല സംഗതി വേറയാ..ഉത്ഭവസ്ഥാനം ട്രൗസര്‍ തന്നെയാ...എന്ന ബാലൂന്റെ ഉത്തരം കേട്ട് നിന്നോരൊക്കെ ചിരിപ്പിക്കാന്‍ ഉതകുന്നതായിരുന്നു. അതോര്‍ത്തതായിരുന്നു.

സത്യത്തില്‍ നിക്കും ചിരി അടക്ക്യാന്‍ കഴിഞ്ഞില്ല്യാട്ടോ..ഭാമ പറഞ്ഞു.

ബാലു പറയൂ വിശേഷങ്ങള്‍..

ഉം...ഞാനെന്തു പറയാന്‍ എല്ലാം ഭാമക്കറിയാല്ലോ..

എന്നാലും ബാലുവിനെക്കുറിച്ചറിയാന്‍ എനിക്കതിയായ താത്പര്യമുണ്ട്. എനിക്ക് ബാലുവിനോട് കുറേ സംസാരിക്കണം. കുറേയേറെ..അവള്‍ തുടര്‍ന്നു.

ഞാന്‍ പത്താം ക്ലാസ് തോറ്റു. പഠനം നിര്‍ത്തി. ബാലു ജയിച്ചു. മായന്നൂര്‍ അമ്മാമേടെ നാട്ടിലെ കോളേജില്‍ ചേര്‍ന്നു. വല്ലപ്പോഴും വീട്ടില്‍ വന്നാല്‍ വന്നെന്നറിയിക്കാനും പോണൂന്ന് പറയാനും കുട്ടേട്ടന്റെ അടുത്ത് വരും. ഉടന്‍ പോവും. അത്രല്ലെ ണ്ടായിരുന്നുള്ളൂ.. ഞാനിവിടെയായിരുന്നാലും എന്റെ കണ്ണുകള്‍ എപ്പോഴും ബാലുവിനെ തിരയുകയായിരുന്നു. ബാലു വന്നെന്നറിഞ്ഞാല്‍ അടുക്കളപ്പണിയെല്ലാം വേഗം കഴിച്ച് മുകളില്‍ പോയി ജനാലക്കരികില്‍ ബാലുവിന്റെ വീട്ടിലേക്ക് നോക്കിയിരിക്കും. ഉമ്മറത്തിണ്ണയില്‍ എപ്പോഴും പുസ്തകത്തില്‍ തലയും താഴ്ത്തി കവിളിലെ മുറിത്തല തടവി എനിക്കഭിമുഖമായിരിക്കുന്ന ബാലുവിനെ കണ്ണിമവെട്ടാതെ നോക്കിയിരിക്കയായിരുന്നു ഞാന്‍. അവള്‍ പറഞ്ഞു. നിന്നെക്കാണാന്‍ ഞാന്‍ വരാതിരുന്നത് നിന്നോടുള്ള സ്‌നേഹക്കുറവു കൊണ്ടല്ല.

നീയെനിക്ക് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു. നിന്റെയും എന്റെയും വീട്ടുകാരെ പേടിച്ചായിരുന്നു. നമ്മള്‍ ഒന്നിക്കുന്നതു വരെ വീട്ടുകാര്‍ ഒന്നും അറിയരുതെന്ന് കരുതിയിയാരുന്നു. അതെനിക്കറിയാം. ബാലു എന്റേതും ഞാന്‍ ബാലുവിന്റേതും മാത്രമാണെന്ന് നമ്മള്‍ പണ്ടേ തീരുമാനിച്ചതല്ലെ. ഭാമ പറഞ്ഞു. അമ്മാമേടെ വീട്ടില്‍ താമസിച്ച് പഠിച്ചതാണിതിനെല്ലാം കാരണം. അവന്‍ തുടര്‍ന്നു. ഭദ്ര, സുഭദ്ര അമ്മാമേടെ മോള്. ഭദ്ര ആ ഭദ്രകാളി ഒരുത്തിയാണ് എന്റെ ജീവിതം തുലച്ചത്. അവള്‍ അവനെ പഠിക്കാന്‍ പോലും സമ്മതിക്കില്ലായിരുന്നു. ആ യക്ഷി എന്തെങ്കിലും പറഞ്ഞ് അവന്റെ റൂമിലെത്തി ശല്യം ചെയ്യുമായിരുന്നു. സത്യത്തില്‍ അവരെല്ലാം ഉറങ്ങിയ ശേഷമായിരുന്നു അവന്റെ പഠനം.

പഠനം വിജയകരമായി പൂര്‍ത്തിയാക്കുക, എത്രയും പെട്ടെന്ന് ജോലി സമ്പാദിക്കുക, ഭാമയേയും കൂട്ടി കണ്ണെത്താദൂരത്തേക്ക് പറന്നു പോവുക ഇതായിരുന്നു ലക്ഷ്യം. മറ്റൊന്നും അവന്‍ കണ്ടില്ല. കണ്ടതായി ഭാവിച്ചില്ല.

ശല്ല്യം സഹിക്കാതായപ്പോള്‍ മുറിയില്‍ കയറരുതെന്ന് പോലും അവന്‍ അവളെ വിലക്കി. എന്നിട്ടെന്ത് ? എല്ലാം കുട്ടിക്കളിയായി വളരെ ലാഘവത്തോടെ മാത്രമെ വീട്ടുകാര്‍ കണ്ടുള്ളൂ. ഒരു ദിവസം അവള്‍ ചോദിച്ചു. എന്താ പെണ്‍കുട്ടികളോട് വെറുപ്പാണോ? നിക്കു നിന്നെ വെറുപ്പാണ്. നീ റൂമില്‍ വരുന്നത് എനിക്ക് ഇഷ്ടമല്ല.

അപ്പൊ ആരോടെങ്കിലും ഇഷ്‌ടൊണ്ടോ

ഉവ്വ്

ആരോടാ?

എന്റെ ക്ലാസ്‌മേറ്റ് സുഷമ, അല്ല സുമ, ഞങ്ങള്‍ എല്ലാം പറഞ്ഞുറപ്പിച്ചതാണ്. പരസ്പരം വാക്കുപറഞ്ഞതാണ്. ഇനി വേറൊരു പെണ്ണിനെ സ്‌നേഹിക്കാന്‍ എനിക്കാവില്ല. ഇതെല്ലാം പറയുമ്പോള്‍ ഭാമയായിരുന്നു അവന്റെ മനസ്സില്‍.. ഭാമയെ രക്ഷിക്കാനും ഭദ്രയെ അകറ്റാനും മന:പ്പൂര്‍വ്വം കള്ളം പറഞ്ഞതായിരുന്നു.

ഭാവി മരുമകനെ കണ്ടിരുന്ന അമ്മാവന്‍ മാധവന്‍ നായര്‍ ഇതറിഞ്ഞിട്ടും അറിഞ്ഞ ഭാവം നടിച്ചില്ല. അയാള്‍ ഇക്കാര്യം രഹസ്യമായി അന്വേഷിച്ചു. എന്നാല്‍ അങ്ങനെ പേരുള്ള ഒരു കുട്ടിയും അവന്റെ ക്ലാസ്സിലില്ലായിരുന്നു.

അടുത്തുള്ള മാനേജ്‌മെന്റ് ഹൈസ്‌കൂളില്‍ വരാനിരിക്കുന്ന വേക്കന്‍സിക്ക് പത്തുലക്ഷം രൂപ അഡ്വാന്‍സ് കൊടുത്തിരിക്കുകയാണയാള്‍. ഇത് രണ്ട് വീട്ടുകാരും അറിഞ്ഞു കൊണ്ടു തന്നെയാണ്. എന്നാല്‍ ഇതെല്ലാം ബാലു അറിയാന്‍ വളരെ വൈകിപ്പോയി, പത്തുപൈസാ മുടക്കില്ലാതെ മകന്‍ ഒരു ഹൈസ്‌കൂള്‍ അധ്യാപകനാവുക എന്നത് ഏത് മാതാപിതാക്കളേയാണ് സന്തോഷിപ്പിക്കാത്തത്? പരസ്പരം അറിയാവുന്നവര്‍, ബന്ധുക്കള്‍, നല്ലബന്ധം ഇതായിരുന്നു അവരുടെ വിലയിരുത്തല്‍. അവരുടെ കണ്ണില്‍ സ്‌നേഹത്തിനോ പ്രേമത്തിനോ മറ്റു മൃദുലവികാരങ്ങള്‍ക്കോ എന്തു വില! എന്തു സ്ഥാനം!

ബാലു ബി.എഡ് പാസ്സായി. അച്ഛനും അമ്മാവനും കൂടി അപ്പോയിന്‍മെന്റ് ലെറ്റര്‍ കയ്യില്‍ കൊടുത്തപ്പോഴാണ് അവന്‍ അറിയുന്നത്. അവന്‍ ജോലിയില്‍ പ്രവേശിച്ചു. നാളും മുഹൂര്‍ത്തവും കുറിച്ചതിനു ശേഷമാണ് അവന്‍ ഇതിന്റെ പൊരുളറിയുന്നത്. അവര്‍ നിരത്തിയ ന്യായവാദങ്ങള്‍ അവന് നിഷേധിക്കുവാനോ എതിര്‍ക്കുവാനോ കഴിയാത്തവയായിരുന്നു.

അമ്മാമയുടെ ന്യായവാദങ്ങളെല്ലാം നിര്‍വ്വികാരനായി കേട്ടു നില്‍ക്കാനെ അവനു കഴിഞ്ഞുള്ളൂ.

ഇനി വൈകിക്കൂടാ. വീട്ടുകാരുടെ തീരുമാനം എത്രയും പെട്ടെന്ന് ഭാമയെ അറിയിക്കണം. അവളുടെ അഭിപ്രായമനുസരിച്ച് നീങ്ങാം. അവള്‍ എന്തായാലും ഒരു തീരുമാനമുണ്ടാക്കും. ഭാമയെ കാണുക. അനുകൂലമാണെങ്കില്‍ അവളെ കൂട്ടി നാടുവിടുക. പിറ്റേ ദിവസം തന്നെ അവന്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു.

നാലഞ്ചുവര്‍ഷം കൊണ്ട് നാടിന്റെ മുഖച്ഛായ തന്നെ മാറിയിരിക്കുന്നു. അവന്റെ കണ്ണുകള്‍ അവിടയാകെ അവളെ തിരയുകയാണ്. കണ്ടില്ല. ഒടുവില്‍ അവന്‍ അവളുടെ വീട്ടിലേക്ക് ചെന്നു. പുതിയൊരു സ്ത്രീയേയാണ് അവന്‍ കണ്ടത്.

ബാലു അല്ലെ. ഇടയ്ക്ക് കുട്ടേട്ടന്‍ പറയാറുണ്ട്. കയറിയിരിക്കൂ.

വേണ്ട അമ്മയെവിടെ. അവരും ഭാമയും അച്ഛന്‍ മരിച്ച ശേഷം താമസം പുല്ലാനിക്കാവാ. അവരങ്ങോട്ടു പോയി. ഇവിടെ ഞാനും കുട്ടിയോളും കുട്ടേട്ടനും മാത്രമേയുള്ളു. ആ സ്ത്രീ പറഞ്ഞു.

അവനാകെ തലകറങ്ങുന്നതു പോലെ. ചെവിയില്‍ കടന്നല്‍ കൂടിളകിയതു പോലെ. ചാരു പടിയില്‍ ബലമായി പിടിച്ചു. ഒന്നും മിണ്ടാനാവുന്നില്ല.

ചായ എടുക്കട്ടെ

വേണ്ട, ഞാന്‍ പിന്നെ വരാം.

അവന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു

ഭാമയെ കാണണം. എങ്ങനെ? എവിടെ? ആരോട് അന്വേഷിക്കും? പുല്ലാനിക്കാവ്, പണ്ടെങ്ങോ കേട്ടിട്ടുണ്ട്. അമ്പലത്തിന്റെ പേരോ നാടിന്റെ പേരോ? അറിഞ്ഞു കൂടാ. ഇനിയെന്തു ചെയ്യും? വൈകുന്നേരം അമ്പലപ്പറമ്പിലേക്ക് നടന്നു. ആല്‍ത്തറയില്‍ ഒരുപക്ഷേ പരിചയക്കാരുണ്ടായേക്കാം. പക്ഷെ, ഫലം നിരാശ മാത്രം. അയാള്‍ സ്വയം പറഞ്ഞു. ഇവരൊക്കെ എവിടെ പോയി? ഈ നാടിന് എന്തു പറ്റി?

ബാലു എപ്പൊ വന്നു ഒരു ചിരപരിചിത ശബ്ദം.

തിരിഞ്ഞു നോക്കി. കുട്ടികൃഷ്ണന്‍. എവിടെപ്പോയെടാ? നമ്മുടെ സഹപാഠികളും കൂട്ടുകാരുമൊക്കെ? ഒരു പരിചിത മുഖം പോലുമില്ലല്ലോ?

കൂടെപ്പഠിച്ച പെണ്‍കുട്ട്യോളൊക്കെ കല്ല്യാണം കഴിച്ചു പോയി. ആണ്‍ കുട്ട്യോള് ചെലോര് വിദേശത്തേക്ക്, ചെലോര് മറുനാട്ടില്‍. ഞാന്‍ മാത്രം നാടുവിട്ടില്ല. അച്ഛന് വയ്യാന്നു പറഞ്ഞപ്പോ കച്ചോടം ഏറ്റെടുത്തു. പിന്നെ നിന്നെപോലെ എല്ലാരും വഴിതെറ്റി വരുമ്പോള്‍ വഴി പറഞ്ഞു കൊടുക്കാന്‍ നാട്ടില്‍ ഒരാള് വേണ്ടേ?. അതന്നെ...നെന്റെ വെപ്രാളം കണ്ട്‌പ്പോള്‍ ക്ക് ബോധ്യായി. ക്കും ഏറെക്കുറേ അറിയാല്ലോ?

ഭാമേനെ പറ്റി അറിയാനുള്ള തിടുക്കാണല്ലെ? പറയാം. ഇരിക്ക്. ആല്‍ത്തറയിലെ പൊടിതുടച്ച് ഇരുവരും ഇരുന്നു. കുട്ടികൃഷ്ണന്‍ തുടര്‍ന്നു. ഭാമക്ക് കുറേ ആലോചനകള്‍ വന്നു. ഒന്നും അവള്‍ക്ക് ബോധിച്ചില്ല്യ. ആയിടയ്ക്ക് അച്ഛന്‍ മരിച്ചു. പിന്നെ കുട്ടന്റെ കഥ നിനക്കറിയാല്ലോ. വെള്ളം കുടീം കച്ചറ സെറ്റും. അവന്റെ കൂട്ടുകാര് അവനെ പറ്റിച്ചതാ. അവള് മോശാ. അവന് ആ പെണ്ണിനെ കെട്ടേണ്ടി വന്നു. അവന്റെ കൂട്ടുകാര് അവനെക്കൊണ്ട് കെട്ടിച്ചു. കല്ല്യാണം നാട്ടുനടപ്പനുസരിച്ചു തന്നെ. പക്ഷെ അതങ്ങനൊരുവക. അവളു ഭയങ്കരിയാ. ആ പെണ്ണ് കാലുകുത്തിയെ പിന്നെ തുടങ്ങിയതാ വഴക്കും വക്കാണവും. പലരും മധ്യസ്ഥം പറഞ്ഞതാ. കാര്യല്ലാ. പിന്നാരും ശ്രദ്ധിക്കാതായി. സഹികെട്ട് അമ്മിണിയമ്മ മോളേയും കൂട്ടി പുല്ലാനിക്കാവില്‍ അവളുടെ വീട്ടിലേക്ക് പോയത്രെ. ഇപ്പൊ അങ്ങ്ടും ഇങ്ങ്ടും ആരു കടക്കാറില്ലാത്രെ.

കുട്ടികൃഷ്ണനറിയോ ഈ സ്ഥലം? ബാലു ചോദിച്ചു

ക്കൊന്നും അറിയില്ലെടോ. ഇത് അമ്പലത്തിന്റെ പേരോ നാടിന്റെ പേരോന്ന്. അത് പോലും നിക്കറിയൂല്ലാ. ന്റെ ലോകം ഏറിയാല്‍ എടപ്പാടങ്ങാടി. പിന്നെ കുന്നംകൊളോം. അതിലപ്പറം ഞാന്‍ പോയിട്ടില്ല. അല്ല പോണ്ട ആവശ്യം വന്നിട്ടില്ല. നീയെന്തിനാണിപ്പോള്‍ ഭാമേനെ തിരക്ക്ണ്? നെന്റെ കല്ല്യാണം ഒറപ്പിച്ചില്ലേ? അച്ഛന്‍ ഇവിടൊക്കെ വന്ന് കല്ല്യാണം ക്ഷണിച്ചിരിക്കുന്നു. അതല്ല കുട്ടികൃഷ്ണാ, ക്ക് വേറൊരു കാര്യണ്ട്.

ഇനി വേറൊരു കാര്യോം വേണ്ട. അത് വിധിച്ചിട്ടില്ലാന്ന് കരുത്വാ. നിക്ക് അതേ പറയാനുള്ളൂ. അതങ്ങ്ട് അനുസരിക്ക്യാ. അത്രെന്നേ.

വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച കല്ല്യാണം തന്നെ നടന്നു. ബാലുവിന്റെ മധുവിധു നാളുകള്‍ പോലും യാന്ത്രികമായിരുന്നു. ഭാമയെക്കുറിച്ചുള്ള ചിന്തകള്‍ അയാളെ അലോസരപ്പെടുത്തി. അയാളുടെ ലോകം അയാളുടെ സ്‌കൂളും റൂമും മാത്രമായൊതുങ്ങി. വായനയില്‍ മാത്രം ആശ്വാസം കണ്ടെത്തി.

ബാലുവിന്റെ പഴയകാല പ്രണയത്തെക്കുറിച്ചാനിടയായ ഭദ്ര അവസരം കിട്ടുമ്പോഴൊക്കെ ആവശ്യമില്ലെങ്കിലും അതു സംസാര വിഷയമാക്കി കലഹം സൃഷ്ടിച്ച് അയാളെ കുത്തിനോവിക്കുവാന്‍ അവസരം കണ്ടെത്തി. ഉറക്കറയില്‍ പോലും ഭദ്രയുടെ സംസാരവിഷയം ഭാമയായിരുന്നു. ഭാമയെ മനസ്സില്‍ കരുതിയാണു പോലും ബാലു ഭദ്രയുമായി ബന്ധപ്പെട്ടിരുന്നതു തന്നെ എന്നായിരുന്നു അവളുടെ പുതിയ കണ്ടുപിടുത്തം. ഇത്തരത്തില്‍ തെളിയിക്കാനാവാത്ത സംശയങ്ങള്‍ നിമിത്തം കലഹം ഒഴിവാക്കാന്‍ അയാള്‍ കഴിയുന്നതും അവളില്‍ നിന്ന് അകന്നുനിന്നു.

അവന്‍ മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍! അവള്‍ അവനെ കൊല്ലാതെ കൊല്ലുകയായിരുന്നു.

ഒരമ്മയായപ്പോള്‍ പോലും അച്ഛന്റെ പ്രണയകഥ പൊടിപ്പും തൊങ്ങലും വെച്ച് മകളെ ധരിപ്പിച്ചു. മകളെ അച്ഛനില്‍ നിന്നുമകറ്റി. അച്ഛനെ ഒരു വികടനും വഷളനും തെമ്മാടിയുമാക്കി ചിത്രീകരിച്ചു. അയാള്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിനികളെ പോലും സംശയത്തോടെ വീക്ഷിച്ചു. അയല്‍ക്കാരിയും ബാലുവിന്റെ ശിഷ്യയുമായ സൗമിനി ഒരു ദിവസം മാത്രമാണ് കണക്കിന്റെ സംശയം ചോദിക്കാന്‍ അദ്ദേഹത്തെ സമീപിച്ചത്. സൗമിനിക്ക് മറുപടി കേള്‍ക്കണോ?

പഠിത്തോം പഠിക്കലും സ്‌കൂളില്‍ മതി. സംശയം ക്ലാസ്സില്‍ നിന്ന് തീര്‍ത്താല്‍ മതി. വീട്ടില്‍ വന്ന് സംശയം തീര്‍ക്കേണ്ടാ. അതിന് ഞാനുണ്ടിവിടെ. ഇപ്പറഞ്ഞതിന്റെ പൊരുള്‍ എന്താണെന്നു പോലും ആ കുട്ടിക്കറിയില്ലായിരുന്നു. അവള്‍ വന്നതിനേക്കാള്‍ വേഗത്തില്‍ തിരിച്ചു പോയി. അപവാദവും അപമാനവും പേടിച്ച് അയാള്‍ സ്വന്തം ചിപ്പിയിലേക്ക് ഒതുങ്ങി.

വര്‍ഷം പലതു കഴിഞ്ഞു. സ്‌കൂളിലെ യാത്രയയപ്പു യോഗത്തില്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ബാലുവിന് ആയുരാരോഗ്യ സൗഖ്യവും പുത്രകളത്രാദികളോടു കൂടിയ കുടുംബ ജീവിതവും ആശംസിച്ച സഹപ്രവര്‍ത്തകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ അറിയാമായിരുന്നില്ല, കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നും വന്ന ഡൈവേഴ്‌സ് നോട്ടീസ് കൈപ്പറ്റിയ വിവരം.

വേദിയില്‍ പ്രസംഗം പൊടിപൊടിക്കുമ്പോള്‍ ഇനിയെങ്ങോട്ട് എന്ന ചിന്തയായിരുന്നു അയാള്‍ക്ക്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മുഴുവന്‍ മകളുടെ പേരില്‍ ഡെപ്പോസിറ്റു ചെയ്തു. ജന്മം നല്‍കിയ പിതാവായല്ല. അമ്മാമ നല്‍കിയ പത്തു ലക്ഷത്തിലേക്ക് വകയിരുത്തിക്കൊള്ളട്ടെ.

ഒരാഴ്ചത്തെ വിശദമായ ആലോചനക്ക് ശേഷം ഏതാനും വസ്ത്രങ്ങളടങ്ങുന്ന ആ ബാഗുമായി അയാള്‍ കരുണാലയത്തിന്റെ പടി കയറി.

ദു:ഖങ്ങള്‍ ഉള്ളിലൊതുക്കിയ അനാഥരുടെ സൗധം. സന്തോഷത്തിന്റെ വിവിധ മുഖങ്ങള്‍, പരിഭവമോ പരാതിയോ ഇല്ലാത്ത കൂട്ടായ്മ. അയാള്‍ക്ക് അവിടെ സ്വര്‍ഗ്ഗ തുല്യമായി.

അപ്പോ...ബാലു വീടു വിട്ടിട്ട് അധികമായോ ?

ഭാമയുടെ ഈ ചോദ്യം അയാളുടെ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ടു.

അധികമായില്ല. ഒരു കൊല്ലം കഴിഞ്ഞു കാണും.

ബാലൂനെക്കാണാന്‍ ആരും വന്നില്ലെ ?

ഒരു ദിവസം മോളു വന്നിരുന്നു. ഡെപ്പോസിറ്റു റിന്യൂ ചെയ്യാന്‍ ഒപ്പിനു വേണ്ടി.

വീട്ടിലേക്ക് വിളിച്ചില്ലേ ?

വിളിച്ചു. പിന്നെ വരാമെന്നു പറഞ്ഞു.

ഭാമ ഉത്സകാലത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു. അന്നത്തെ 10 ദിവസം മറക്കാനാവാത്ത നാളുകളായിരുന്നു.

ബാലു, നിങ്ങളെ ഒന്നിപ്പിക്കാന്‍ ആരും ശ്രമിച്ചില്ലേ? ഇണങ്ങാത്ത കണ്ണികള്‍ വിളക്കിച്ചേര്‍ക്കുന്നത് വെറുതയല്ലെ. പാഴ്ശ്രമം. അതിനൊന്നും ആരും മിനക്കെട്ടില്ല. അതിനു മുമ്പേ അവള്‍ വിവാഹമോചനം നേടിയിരുന്നുതാനും.

കരയേ? സാരല്യ.. കഴിക്കൂ... പ്ലേറ്റില്ല. ഉള്ളതു മുഴുവന്‍ കഴിക്കൂ. ഊം.. സാരല്യാന്നേ..

അവളുടെ നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ അതു മുഴുവന്‍ കഴിച്ചു.

മൂക്കു തുടക്കൂ... അവള്‍ സാരിത്തലപ്പു നീട്ടി. പാത്രവും പാത്രത്തിനപ്പുറത്തു ചിതറിക്കിടന്നവയും വാരി സിങ്കിലിട്ടു. കൈകഴുകി.

അവള്‍ ഉണ്ണാനിരുന്നു.

ഭാമേ... ഞാന്‍ വിളമ്പിത്തരട്ടെ..

ആയിക്കോട്ടേ... വിരോധല്യാ.. അയാള്‍ അവള്‍ക്ക് ചോറു വിളമ്പിക്കൊടുത്തു.

മതി.. ഭാമ വിലക്കി.

ഇത്ര കൊറച്ചു മത്യോ?

ഓ.. ഇതുമതി. അവള്‍ കഴിക്കാനാരംഭിച്ചു. അവള്‍ മാലയൂരി ബാലുവിന് നീട്ടി. അതിനിരുപുറവും ശ്രീകൃഷ്ണന്റെ രൂപങ്ങളാണ്. ഇതെന്തിനാ? അയാള്‍ ചോദിച്ചു. അതിന്റെ മുകളിലെ സ്‌ക്രൂ ഒന്നു തിരിച്ചേ. അയാള്‍ അതു പോലെ ചെയ്തു. അതു രണ്ടായി തുറന്നു. അയാള്‍ക്ക് അയാളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. സ്റ്റാമ്പുസൈസിലുള്ള മിഴിവാര്‍ന്ന അയാളുടേയും അവളുടേയും ഫോട്ടോകള്‍ ഭംഗിയായി ഒട്ടിച്ചു വച്ചിരിക്കുന്നു. അവള്‍ ചോദിച്ചു.

ഇതെങ്ങനെ സംഘടിപ്പിച്ചൂന്നറിയോ?




എസ്.എസ്.എല്‍.സി ഗ്രൂപ്പ് ഫോട്ടോന്ന്. എനിക്കെന്നും കാണാന്‍. ഇതും കഴിത്തിലിട്ടോണ്ട് മറ്റൊരുത്തന്റെ ഭാര്യാവാന്‍ ക്ക് കഴിയോ? എല്ലാം ഞാന്‍ പലവട്ടം ബാലൂക്ക് സമര്‍പ്പിച്ചതല്ലെ. ജനങ്ങള്‍ക്ക് പറഞ്ഞു ചിരിക്കാനുള്ള അവസരം ഉണ്ടായില്ലെന്നു മാത്രം.

ഭാമേ.... ഞാന്‍...

വേണ്ട, എല്ലാം എനിക്കറിയാം. ബാലു അവരുടെ അടിമയായിരുന്നു. ഒന്നും പറയാനോ അറിയാനോ സ്വാതന്ത്ര്യമില്ലാത്തവന്‍. അവര്‍ തന്ത്രപൂര്‍വ്വം ബാലുവിനെ കരുക്കിലാക്കി. അതിനു രക്ഷിതാക്കളും കൂട്ടുനിന്നു. ലക്ഷങ്ങള്‍ എന്നു കേട്ടപ്പോള്‍ ബാലുവിന്റെ അച്ഛന്‍ നിശ്ശബ്ദനായി.

ഭാമേ... ഞാന്‍.... ...എനിക്ക്... ഒന്നു...

ഗദ്ഗദത്താല്‍ ഒന്നും മുഴുമിക്കാനാവാതെ അയാള്‍ നിസ്സഹായതോടെ ഭാമയെ നോക്കി.

എല്ലാം എനിക്കറിയാം ബാലൂ.. ഞാന്‍ മനസ്സിലാക്കുന്നു. ഇപ്പോള്‍ ബാലു തികച്ചും സ്വതന്ത്രനാണ്. അനാഥാലയത്തില്‍ കഴിയുന്നതില്‍ എനിക്കഭിപ്രായമില്ല. പരസ്പരം അറിയാവുന്നവരല്ലെ നമ്മള്‍?

ബാലു അനാഥനല്ല. ഞാനുണ്ട്. നമ്മളെ വേര്‍പെടുത്താന്‍ മരണത്തിനേ കഴിയൂ... ഇതു ഞാന്‍ പണ്ടേയെടുത്ത തീരുമാനമാണ്.

കുട്ടിക്കാലത്ത് കണ്ണിമാങ്ങയും, നെല്ലിക്കയും, ഞാവല്‍പ്പഴവും ചാമ്പക്കയും തട്ടിപ്പറിച്ചും പങ്കുവെച്ചും തിന്നിരുന്ന ഈ കൂട്ടുകാരിക്കും അവളുടെ അമ്മയ്ക്കും താങ്ങും തണലുമായി ബാലു എന്നും ഞങ്ങളോടൊപ്പമുണ്ടാകണമെന്നാണാഗ്രഹം. എന്താ... എനിക്കങ്ങനെ ആഗ്രഹിച്ചു കൂടെ?

ഭാമേ... അത് ഞാന്‍... ..

വേണ്ട, ഒന്നും പറയേണ്ട. എന്റെ ബാലു ഞാനുള്ളപ്പോള്‍ അനാഥനല്ല.

കഴിഞ്ഞതെല്ലാ വെറും പേക്കിനാക്കള്‍ മാത്രം. അമ്പലനടയില്‍ നിന്നും എന്നും പ്രസാദം തൊടുവിച്ചിരുന്ന എന്റെ കൂട്ടുകാരനെ, എന്റെ ദേവനെ എനിക്കു വേണം.

നമുക്ക് കരുണയില്‍ പോയി ബാലുവിന്റേതായ എല്ലാം അവിടെ നിന്നെടുക്കാം. വരൂ ഞാന്‍ ഓട്ടോ വിളിക്കാം.

ഏതാനും മിനിട്ടുകള്‍ക്കകം ഓട്ടോ വന്നു.

എങ്ങോട്ടാ ചേച്ചീ... ടൗണിലേക്കാണോ?

ഓട്ടോ ഡ്രൈവര്‍ ചോദിച്ചു.

അവരിരുവരും ഓട്ടോയില്‍ കയറി അവള്‍ പറഞ്ഞു

നീ വണ്ടിയെടുക്ക്, അവള്‍ പറഞ്ഞു. പടി കടന്നപ്പോള്‍ അവള്‍ ഓട്ടോക്കാരന് നിര്‍ദ്ദേശം കൊടുത്തു.

കരുണേലേക്ക്

ബാലു ഓട്ടോയുടെ മുന്നിലെ ബോര്‍ഡു വായിച്ചു.

ഭാമ റെഡിമെയ്ഡ്‌സ്.

ഇത് ഭാമേടെ വണ്ട്യാണോ?

അതെ ഈ മാസത്തെ അടവും കൂടി കഴിഞ്ഞാല്‍ എല്ലാ കടോം തീര്‍ന്ന് വണ്ടി സ്വന്താവും.

കൊള്ളാം നന്നായി.

നാലഞ്ചു കിലോമീറ്റര്‍ ഓടിക്കാണും. അവര്‍ കരുണയിലെത്തി.

അവള്‍ മാനേജരെക്കണ്ട് കാര്യങ്ങള്‍ പറഞ്ഞു. അവള്‍ തന്നെ ബാലുവിന്റെ വസ്ത്രങ്ങള്‍ ബാഗിലൊതുക്കി കരുണയിലെ അന്തേവാസികളോട് യാത്ര പറഞ്ഞ് പടിയിറങ്ങി.

അവര്‍ വീട്ടിലെത്തി.

വെളുപ്പിന് 5 മണിക്ക് അലറാം കേട്ട് അവള്‍ ഉണര്‍ന്നു. തന്നെ കെട്ടിപ്പിടിച്ചിരുന്ന കൈ അദ്ദേഹത്തെ ഉണര്‍ത്താതെ അവള്‍ എടുത്തു മാറ്റി. നിഷ്‌കളങ്കനായ ഒരു കുഞ്ഞിനെ പോലെ അയാളുറങ്ങുന്നു.

അവള്‍ക്കു നാണം വന്നു. സ്ഥാനം തെറ്റിക്കിടക്കുന്ന മുണ്ട് വലിച്ചു നേരെയിട്ടു.

അവള്‍ വേഗം കുളിമുറിയിലെത്തി. കുളികഴിഞ്ഞ് ഈറന്‍ മുടിയില്‍ തോര്‍ത്ത് ചുറ്റിക്കെട്ടി കയ്യില്‍ ആവി പറക്കുന്ന ചായയുമായി അവള്‍ അയാളെ സമീപിച്ചു.

ബാ.... ആ വിളി ഇനി വേണ്ട

ദേ....... ഒന്നെണീക്കൂ... നേരം വെളുത്തു. വായ കഴുകി ചായ കുടിക്കൂ...

തയ്ക്കാന്‍ കുട്ടികള്‍ വരുമ്പോഴേക്കും എല്ലാ പണിയും കഴിഞ്ഞ് റെഡിയാവണം. അയാള്‍ വേഗം എണീറ്റ് അരമണിക്കൂറിനകം കുളി കഴിഞ്ഞ് റെഡിയായി. എട്ടു മണിക്കു തന്നെ സ്ത്രീകളെത്തി. അവര്‍ ചോദിച്ചു. ആരാ ചേച്ചീ പുതിയൊരാള്?

അത് ഞാന്‍ പുതിയതായി നിയമിച്ച മേനേജരാ... ബാലഗോപാലന്‍ നായര്‍.. ഇനി എല്ലാ കാര്യങ്ങളും അവിടെ പറഞ്ഞാല്‍ മതി.

ഇനി ഇദ്ദേഹമാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. എനിക്കും വേണ്ടേ അല്‍പം വിശ്രമം?

അവര്‍ അത് ഏത് അര്‍ത്ഥത്തില്‍ മനസ്സിലാക്കിയാലും എല്ലാ അര്‍ത്ഥത്തിലും അതു ശരിയായിരുന്നു.
സമാഗമം

-പി.വി. മൂക്കുതല
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia