എം.എ. യൂസുഫലിയുടെ വളര്‍ച്ചയില്‍ അസൂയപ്പെടേണ്ടതുണ്ടോ ?

 


ADVERTISEMENT

രവീന്ദ്രന്‍ പാടി

'കേരളത്തില്‍ വികസം വരാനുള്ള വഴികള്‍ എനിക്ക് പറഞ്ഞുതരാന്‍ കഴിയും. എന്നാല്‍ എങ്ങിനെ ഭരിക്കണമെന്ന് രാഷ്ട്രീയക്കാരോടും സര്‍ക്കാറുകളോടും എനിക്ക് പറയാന്‍ കഴിയില്ല. ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും മെമ്പറല്ല, ആവുകയുമില്ല' പ്രമുഖ ഗള്‍ഫ് വ്യവസായി എം.എ. യൂസുഫലിയുടെ വാക്കുകളാണിവ.

നമ്മുടെ നാട് എങ്ങനെ നന്നാവണമെന്നും എങ്ങനെ മലയാളികള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാമെന്നും യൂസുഫലി ചിന്തിക്കുകയും അത് പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതിന് ഉദാഹരണമാണ് 16,200 മലയാളികളടക്കം 22,000 പേര്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍. എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെയും മാനേജിംഗ് ഡയറക്ടറായ യുസുഫലി വഹിക്കുന്ന സ്ഥാനങ്ങള്‍ നിരവധിയാണ്. ഗള്‍ഫിനെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന ഒരു പാലമായി വര്‍ത്തിക്കുകയാണ് 2008 ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ച എം.എ. യൂസുഫലി.

എം.എ. യൂസുഫലിയുടെ വളര്‍ച്ചയില്‍ അസൂയപ്പെടേണ്ടതുണ്ടോ ?ഗള്‍ഫ് അടക്കമുള്ള ലോകത്തെ പലരാജ്യങ്ങളിലും വ്യവസായ സംരംഭങ്ങളുള്ള യൂസുഫലി വ്യവസായി എന്നതിലുപരി പല വ്യവസായ സംരംഭങ്ങളും പദ്ധതികളും ആരംഭിക്കുന്നതിനും വിജയിപ്പിക്കുന്നതിനും സര്‍ക്കാരിന്റെ വഴികാട്ടി കൂടിയായി മാറിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ സ്മാര്‍ട് സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കിയതിനും എയര്‍ കേരള വിമാനക്കമ്പനിയെന്ന സ്വപ്‌ന പദ്ധതിക്ക് രൂപകല്‍പന ചെയ്തതിനും നെടുമ്പാശേരി വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കിയതിനും പിന്നിലെ ശക്തി സ്രോതസ് യൂസുഫലിയാണ്. ഇന്ത്യക്കാരുടെയും, പ്രത്യേകിച്ച് മലയാളികളുടെയും ഗള്‍ഫുമായി ബന്ധപ്പെട്ട പലപ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചുകൊണ്ട് യുസുഫലി ചെയ്യുന്ന സേവനങ്ങള്‍ വിലപ്പെട്ടതാണ്. തൃശൂര്‍ നാട്ടിക സ്വദേശിയായ യുസുഫലി വ്യവസായികള്‍ക്കെല്ലാം മാതൃകയാണ്. ലോകത്താകമാനം വ്യാവസായിക ശൃംഖലകളുള്ള അദ്ദേഹം കേരളത്തിന്റെ വികസനത്തില്‍ നേരിട്ടും പരോക്ഷമായും ചെയ്യുന്ന സേവനങ്ങളെ ഒട്ടും വിലകുറച്ച് കാണാന്‍ കഴിയില്ല. ഒരു ബിസിനസുകാരനെന്ന നിലയില്‍ ഒരുപക്ഷേ യൂസുഫലിക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താനായെന്നുവരില്ല. എന്നുവെച്ച് അദ്ദേഹം ചെയ്യുന്ന അനേകായിരം നന്മകളെ ഇകഴ്ത്തി കാണിക്കാനും തെറ്റിദ്ധാരണ പരത്താനും നാം കാട്ടുന്ന വെമ്പലിനെ അസൂയയെന്നല്ലാതെ പിന്നെന്താണ് പറയുക.

അദ്ദേഹത്തിന്റെ സേവനങ്ങളെ സംശയത്തോടെ വീക്ഷിക്കാനും അദ്ദേഹത്തിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കാനും മലയാളികള്‍ക്കും ചില മാധ്യമങ്ങള്‍ക്കും ഒരു മടിയുമില്ല. കൊച്ചിയില്‍ വ്യവസായ സംരംഭത്തിനായി ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലുള്ള കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിന്റെ ഭൂമി ലീസിന് എടുത്തതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. സര്‍ക്കാരിലുള്ള സ്വാധീനം ഉപയോഗിച്ച് അദ്ദേഹം മാനദണ്ഡങ്ങള്‍ മറികടന്ന് ചുളുവിലക്ക് കൊച്ചി ബോള്‍ഗാട്ടിയിലെ തന്ത്രപ്രധാനമായ 26 ഏക്കര്‍ ഭൂമി അടിച്ചെടുത്തുവെന്നാണ് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ദി ഹിന്ദു വാര്‍ത്ത പുറത്തുവിട്ടത്. ആരോപണങ്ങള്‍ക്ക് വസ്തുതാപരവും സൗമ്യവുമായ മറുപടിയാണ് യൂസുഫലിയില്‍ നിന്നുണ്ടായത്.

കേരളത്തിലും ഇന്ത്യയിലും നിലവിലുള്ള നിയമം അനുസരിച്ച് മാത്രമാണ് താന്‍ ഭൂമി പാട്ടത്തിനെടുത്തത് എന്നായിരുന്നു യുസുഫലിയുടെ ഇതുസംബന്ധിച്ചുള്ള വിശദീകരണം. 500 കോടി രൂപയെങ്കിലും വിലമതിക്കുന്ന ഭൂമി സ്വാധീനംമൂലം 71 കോടി രൂപയ്ക്ക് യൂസുഫലിക്ക് നല്‍കിയെന്നായിരുന്നു റിപോര്‍ട്ടിലെ പ്രധാന ആരോപണം. ഓരോ 30 വര്‍ഷം കൂടുമ്പോഴും പുതുക്കി നിശ്ചയിക്കാന്‍ കഴിയുന്ന രീതിയിലാണ് കരാറെന്നും ഇവിടെ 572 ഫ്ലാറ്റുകളുള്ള സമുച്ഛയം ഉണ്ടാക്കി വില്‍ക്കാന്‍ യൂസുഫലി പദ്ധതിയിട്ടിട്ടുണ്ടെന്നും ദി ഹിന്ദുവിന്റെ റിപോര്‍ട്ടില്‍ ആരോപിക്കുന്നു. നിയമപ്രകാരം വില്‍ക്കാന്‍ കഴിയാത്ത സ്ഥലത്ത് ആരെങ്കിലും ഫഌറ്റ് വാങ്ങിക്കുമോ എന്ന ചോദ്യമാണ് യൂസുഫലി ഉന്നയിക്കുന്നത്. ലേലത്തില്‍ പങ്കെടുത്ത് 71 കോടി രൂപ ലീസിനാണ് 30 വര്‍ഷത്തേക്ക് ഭൂമി വാങ്ങിയതെന്നും ഫ്ലാറ്റുണ്ടാക്കാന്‍ താന്‍ റിയല്‍ എസ്റ്റേറ്റ് കാരനല്ലെന്നും യൂസുഫലി തുറന്നടിച്ചു.

30 വര്‍ഷം കഴിഞ്ഞാല്‍ ലീസ് പുതുക്കുന്നത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലക്കായിരിക്കുമെന്നതാണ് യാഥാര്‍ത്യം. വിവാദങ്ങള്‍ സൃഷ്ടിച്ച് മറ്റു വ്യവസായികളെ സംസ്ഥാനത്തു നിന്നും ഓടിക്കുന്നതുപോലെ തന്നെ അതിന് കിട്ടില്ലെന്നും അദ്ദേഹം ഉറച്ച തീരുമാനത്തോടെ വ്യക്തമാക്കുന്നു. അടിസ്ഥാന രഹിതമായ ആശങ്കകളും വിവാദങ്ങളും അഴിച്ചുവിട്ട് പദ്ധതികളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേരളത്തില്‍ എല്ലാകാലത്തും നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പ്യൂണിന് പോലും ജോലി നല്‍കാന്‍ കഴിയാത്തവരാണ് ആയിക്കണക്കിനു പേര്‍ക്ക് തൊഴില്‍ നല്‍കിയ തനിക്കെതിരെ ശുദ്ധ അസംബന്ധമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും യൂസുഫലി പ്രതികരിച്ചു. വ്യവസായ സംരംഭങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ വാര്‍ത്തകള്‍ ചമക്കുന്നത് നല്ല പ്രവണതയല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

എം.എ. യൂസുഫലിയുടെ വളര്‍ച്ചയില്‍ അസൂയപ്പെടേണ്ടതുണ്ടോ ?പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ നികേഷ് കുമാറുമായി റിപോര്‍ട്ടര്‍ ടിവിയില്‍ കഴിഞ്ഞദിവസം നടത്തിയ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയില്‍ വിവാദങ്ങള്‍ക്കെല്ലാം എണ്ണിയെണ്ണി യൂസുഫലി മറുപടി നല്‍കിയിരുന്നു. തനിക്കു വേണ്ടിയല്ല പോര്‍ട്ട് ട്രസ്റ്റ് സ്ഥലം നികത്തിയതെന്നും അദ്ദേഹം പറയുന്നു. എട്ട് വര്‍ഷം മുമ്പ് തന്നെ നികത്തിയ സ്ഥലം മറ്റുള്ളവരോടൊപ്പം ലേലത്തില്‍ പങ്കെടുത്താണ് താന്‍ വാങ്ങിയത്. ഇവിടെ കണ്‍വെന്‍ഷന്‍ സെന്ററും ഹോട്ടലും മാത്രമാണ് തുടങ്ങുന്നത്. ലുലു മാളിന് സമീപം ഫ്‌ളൈ ഓവര്‍ ബ്രിഡ്ജ് പണിയാന്‍ സര്‍ക്കാരില്‍ ഒരു തരത്തിലുള്ള സമ്മര്‍ദവും തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഒരുലക്ഷം ആള്‍ക്കാര്‍ എത്തുന്ന അവിടെ അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ബാധ്യത ഗവണ്‍മെന്റിനുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവിടെ ഫ്‌ളൈ ഓവര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ നിര്‍ബന്ധിതരായത്.

കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല ഗള്‍ഫില്‍ വെച്ച് തന്നെ കണ്ടപ്പോള്‍ താങ്കള്‍ കേരളത്തില്‍ വ്യവസായം തുടങ്ങിയ ശേഷം അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകേണ്ടി വന്നെന്നാണ് അറിയിച്ചത്. ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, കേന്ദ്രമന്ത്രി വയലാര്‍ രവി, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരെ ഒരേ വാഹനത്തില്‍ കയറ്റാന്‍ കഴിഞ്ഞത് വികസന കാര്യത്തില്‍ രാഷ്ട്രീയം ഉണ്ടാകില്ലെന്ന് തെളിയിക്കുന്നതാണെന്നും ഇത് താന്‍ അംഗീകാരമായി കാണുന്നുവെന്നും യൂസുഫലി അഭിമുഖത്തില്‍ പറയുന്നുണ്ട്.

കേരളത്തില്‍ സ്മാര്‍ട് സിറ്റി, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ തുടങ്ങിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ദുബൈ ഗവണ്‍മെന്റ് തയ്യാറായത് വലിയ നേട്ടമാണ്. കേരളത്തിന്റെ ഭരണാധികാരിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗള്‍ഫ് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വസ്ത്ര ധാരണയും എളിമയും ധരിച്ച ചെരിപ്പും യു.എ.ഇ. ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദില്‍ അത്ഭുതം ഉളവാക്കിയ കാര്യവും യൂസുഫലി എടുത്തുപറയുന്നു. കേരളീയരുടെ വിശ്വസ്തതയും കഠിനാധ്വാന ശീലവുമാണ് ഗള്‍ഫില്‍ മലയാളികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതെന്ന് യൂസുഫലിയുടെ വളര്‍ച്ചയില്‍ നിന്നുതന്നെ വ്യക്തമാകും.

മറ്റേത് സംസ്ഥാനത്തേക്കാളും ഉപരി വികസനം കൊണ്ടുവരാന്‍ കഴിയുന്നത് കേരളത്തിലാണെന്നാണ് യൂസുഫലി പറയുന്നത്. ടൂറിസം, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി, നോണ്‍ പൊല്യൂഷന്‍ വ്യവസായ സംരംഭങ്ങളായ വെജിറ്റബിള്‍-ഫ്രൂട്ട്‌സ് സംസ്‌കരണ യൂണിറ്റുകള്‍ തുടങ്ങിയവ കേരളത്തിന്റെ വികസന പദ്ധതികളില്‍ മുഖ്യപങ്കുവഹിക്കാന്‍ കഴിയും. മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി പോലുള്ള വന്‍ നഗരങ്ങളില്‍ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനേക്കാള്‍ തനിക്ക് താല്‍പര്യം താന്‍ ജനിച്ചുവളര്‍ന്ന കേരളത്തില്‍ തന്നെ വ്യവസായം തുടങ്ങാനാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ലാഭം കിട്ടാന്‍ ലോകത്തിന്റെ പലഭാഗത്തും പല ബിസിനസും ചെയ്യാന്‍ തനിക്കറിയാമെന്നും അദ്ദേഹം പ്രതികരിക്കുന്നു. സിങ്കപ്പൂര്‍ കഴിഞ്ഞാല്‍ ഏഷ്യയില്‍ തന്നെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററായി കൊച്ചിയെ മാറ്റാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കൂടുതല്‍ തുകയ്ക്ക് കൊച്ചിയിലെ സ്ഥലം ഏറ്റെടുക്കാന്‍ ആളുണ്ടെങ്കില്‍ താന്‍ മുടക്കിയ തുക തിരിച്ചുതന്നാല്‍ ഏതുസമയത്തും പിന്മാറാമെന്നും അദ്ദേഹം വിമര്‍ശനത്തോട് പ്രതികരിച്ചു. ഇന്ത്യാ ഗവണ്‍മെന്റിന്റെയും കേരള ഗവണ്‍മെന്റിന്റെയും നിയമത്തിനനുസരിച്ച് ബിസിനസ് ചെയ്യാന്‍ മാത്രമേ യൂസുഫലിയെ കിട്ടുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വ്യവസായങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് നല്ല അന്തരീക്ഷമല്ല കേരളത്തില്‍ ഉള്ളത്. ഇതിന് മാറ്റം വരണമെന്ന് യൂസുഫലി നിര്‍ദേശിക്കുന്നു. ഹര്‍ത്താലും പണിമുടക്കും സമരവും നടത്തി വ്യവസായ സംരംഭങ്ങളെ മുളയിലേ തകര്‍ത്ത എത്രയോ സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശ്രമത്തിലൂടെയുമാണ് യൂസുഫലി ലോകത്താകമാനം തന്റെ വ്യവസായ വ്യാപാര സംരംഭങ്ങള്‍ വ്യാപിപ്പിച്ചത്. ദിവസവും 16 മണിക്കൂര്‍ കഠിന പ്രയത്‌നം ചെയ്യുന്ന തനിക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികളുടെ കഷ്ടപ്പാടുകളെകുറിച്ച് നല്ല ബോധ്യമുണ്ടെന്നും അവര്‍ക്കുവേണ്ടിയാണ് താന്‍ എപ്പോഴും വാദിക്കുകയെന്നും അദ്ദേഹം പറയുന്നു. കൊച്ചിയില്‍ ലുലു മാള്‍ ആരംഭിച്ചത് കേരളത്തില്‍ ഒരു വ്യാപാര സംരംഭം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. കൊച്ചി നല്ല തിരക്കുള്ള പ്രദേശമായി മാറി. ഇനിയും വ്യാപാര സംരംഭങ്ങള്‍ തുടങ്ങാനും അത് വിജയിപ്പിക്കാനും കൊച്ചിയില്‍ സാധ്യത തെളിഞ്ഞിരിക്കുകയാണ്.

സൗദിയില്‍ നിലവില്‍വന്ന നിതാഖാത് പോലെയുള്ള നിയമങ്ങള്‍ അവിടെ തൊഴിലെടുക്കുന്ന മലയാളികള്‍ അടക്കമുള്ളവരുടെ ഭാവിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ കേരളത്തിന് സ്വന്തംകാലില്‍ നിന്നേ മതിയാവൂ എന്ന് യൂസുഫലി ചൂണ്ടിക്കാട്ടുന്നു. അതിന് ഇവിടെ കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍ ഉണ്ടാവണം. എം.എ. യൂസുഫലിയെ പോലുള്ള വ്യവസായികള്‍ അതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അവരെ നിരുത്സാഹപ്പെടുത്താനും വിവാദങ്ങളില്‍ കുടുക്കി ഇല്ലായ്മ ചെയ്യാനും നടക്കുന്ന നീക്കങ്ങള്‍ അവസാനിപ്പിച്ചേ മതിയാകൂ.

എം.എ. യൂസുഫലിയുടെ വളര്‍ച്ചയില്‍ അസൂയപ്പെടേണ്ടതുണ്ടോ ?
Ravindran Padi
(Writer)
അതോടൊപ്പം നിയമ വിരുദ്ധമായ നടപടികളെ ചെറുക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. നിസാരമായ പ്രശ്‌നങ്ങളുടെ പേരില്‍ വികസനത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ആത്മഹത്യാപരമാണ്. യൂസുഫലിയെ പോലുള്ള സേവന തല്‍പരനും മനുഷ്യസ്‌നേഹിയുമായ ഒരു വ്യവസായ സംരംഭകനെ പരവതാനി വിരിച്ച് സ്വാഗതം ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് കേരളത്തിലെ ഭരണാധികാരികളും ജനങ്ങളും ഉയരേണ്ടതുണ്ട്. കേരളം വികസിക്കണമെങ്കില്‍ ധാരാളം വ്യവസായങ്ങള്‍ വരണം. അഭ്യസ്ഥ വിദ്യരായ ധാരാളം യുവതീ-യുവാക്കള്‍ കേരളത്തിലുണ്ട്. അവര്‍ക്കെല്ലാം തൊഴില്‍ ചെയ്യാനും ജീവിതം കരുപിടിപ്പിക്കാനും ഉള്ള സൗകര്യങ്ങള്‍ നമ്മുടെ നാട്ടില്‍തന്നെ ഉണ്ടാവണം. അതിനുവേണ്ടി തന്നെ പോലുള്ള ആളുകള്‍ ശ്രമിക്കുമ്പോള്‍ അവരെ അംഗീകരിക്കാനും അവര്‍ക്ക് പ്രോത്സാഹനം നല്‍കാനുമുള്ള മനസ്ഥിതി നമ്മുടെ ഭരണകര്‍ത്താക്കളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മാധ്യമങ്ങള്‍ക്കും ഉണ്ടാകണം എന്നാണ് യൂസുഫലിയുടെ പക്ഷം.

ഗള്‍ഫ് നാടും ഭരണാധികാരികളും മറ്റു വിദേശ രാജ്യങ്ങളും യൂസുഫലിയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമ്പോള്‍ കേരളം അദ്ദേഹത്തെ വിവാദങ്ങളില്‍ കുരുക്കി വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതില്‍ നിന്നും പിറകോട്ട് വലിക്കാന്‍ ശ്രമിക്കുന്നത് ഭൂഷണമല്ല, യൂസുഫലിയുടെ നിശ്ചയദാര്‍ഢ്യം ഒരുകാരണവശാലും അദ്ദേഹത്തെ പിന്മാറ്റില്ല എങ്കില്‍ പോലും. വരവേല്‍പ് എന്ന സിനിമയില്‍ ഗള്‍ഫുകാരനായ നായകന്‍ മോഹന്‍ലാല്‍ ബസ് വ്യവസായം തുടങ്ങി പ്രതിസന്ധികളെ നേരിടുന്ന കാര്യം ഈ സന്ദര്‍ഭങ്ങളില്‍ ഓര്‍ക്കാതെ പോകരുത്.

Also read:
ലുലു മാള്‍ ഷോപ്പിങ് വിസ്മയം മിഴിതുറന്നു

.
Keywords: Article, M.A.Yusafali, Kerala, Development, Gulf, Projects, Controversy, Medias, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Yusuff Ali M.A
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia