ഈ പകല്‍ കൊള്ളയെ ചെറുക്കാന്‍ ആരുമില്ലേ...

 


ADVERTISEMENT

വിദേശത്ത് ആര്‍ക്ക് പോകണമെങ്കിലും മെഡിക്കല്‍ എടുക്കണം. മെഡിക്കല്‍ 'ഫിറ്റായാല്‍' മാത്രമേ വിസ കിട്ടുകയുള്ളു. അത് 90 ശതമാനം ആള്‍ക്കാര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ മെഡിക്കല്‍ എടുക്കാന്‍ പോകുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. കേരളത്തിലെ മൂന്നോ, നാലോ സ്ഥലങ്ങളിലേ ഇതിനുള്ള അനുമതിയുള്ളു. ഇതില്‍പ്പെട്ട ഒരു കേന്ദ്രമാണ് നമ്മുടെ തിരുവനന്തപുരം. ഇവിടെ ഇത്തരം സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്ന 'കൊള്ള' ഒരു തരത്തിലും ക്ഷമിക്കാന്‍ പറ്റുന്നതല്ല.

തിരുവനന്തപുരത്ത് 'GAMCA' എന്ന സ്ഥാപനത്തില്‍ ചെന്ന് രജിസ്റ്റര്‍ ചെയ്ത് അവിടെ നിന്നും തരുന്ന പേപ്പറുമായിട്ട് വേണം അവര്‍ നിര്‍ദേശിക്കുന്ന ഹോസ്പിറ്റലില്‍ പോകാന്‍. മെഡിക്കലിനായി പല ജില്ലക്കാരാണ് വരുന്നത്. അതുകൊണ്ട് മിക്കവരും പാളയത്ത് ഇറങ്ങിയാണ് പോകുന്നത്. എന്നാല്‍ ഇവിടം മുതല്‍ നമ്മളെ 'കൊള്ള' ചെയ്യാന്‍ തുടങ്ങുകയായി. ഏകദേശം 2 കിലോമീറ്റര്‍ ദൂരം കാണുകയുള്ളു എന്നാണ് തോന്നുന്നത്. അതിന് ഓട്ടോക്കാര്‍ മേടിക്കുന്നത് 50 രൂപയാണ്. വഴക്കിട്ടാലും രക്ഷയില്ല. പാളയത്ത് ഇറങ്ങിയാല്‍ അവിടെ നിന്നും നമ്മളെ കൂട്ടിക്കൊണ്ടുപോകാന്‍ ആള്‍ക്കാരുടെ ക്യൂ തന്നെ കാണാം. നമ്മള്‍ വിചാരിക്കും നമ്മളെ സഹായിക്കാനാണെന്ന്. പിന്നെയാണ് മനസിലാകുന്നത് ഇവര്‍ സ്റ്റുഡിയോക്കാരുടെ 'കമ്മീഷന്‍ പറ്റുകാര്‍' ആണെന്ന് .

നമ്മള്‍ ഫോട്ടോയെല്ലാം കൊണ്ടാണ് പോകുന്നതെങ്കിലും അവരാണ് ഏതൊക്കെ ഷേഡുള്ള ഫോട്ടോ ഉപയോഗിക്കണമെന്ന് പറയുന്നത്. ബഹ്‌റൈനില്‍ പോകുന്നവര്‍ ആണെങ്കില്‍ ബാക്കില്‍ വെള്ള ഷേഡുള്ള ഫോട്ടോയാണ് ഉപയോഗിക്കേണ്ടത്. കുവൈറ്റില്‍ പോകുന്നവര്‍ നീല ഷേഡുള്ള ഫോട്ടോ ഉപയോഗിക്കണം. അങ്ങനെ പല രാജ്യക്കാര്‍ക്കും പലതാണെന്നു പറഞ്ഞ് നമ്മളെയും കൂട്ടി സ്റ്റുഡിയോയില്‍ കയറി ഒരു ഫോട്ടോ എടുപ്പിച്ച് 10 കോപ്പിക്ക് 100 രൂപ ഈടാക്കും. തിരിച്ചുവരുമ്പോഴേയ്ക്കും ഫോട്ടോ റെഡിയാക്കി വയ്ക്കും.

ഈ പകല്‍ കൊള്ളയെ ചെറുക്കാന്‍ ആരുമില്ലേ... 'GAMCA' സെന്ററില്‍ നിന്നും എനിക്ക് കിട്ടിയത് പട്ടത്തുള്ള DR.Nathani's Diagnostic Clinic എന്ന ഹോസ്പിറ്റലില്‍ പോകാനാണ്. തിരിച്ചിറങ്ങിയപ്പോള്‍ വീണ്ടും കൊള്ളക്കാരുടെ പിടിയിലായി. അതായത് ഓട്ടോക്കാര്‍. രാവിലെ തന്നെ കള്ളും കുടിച്ച് ഒരു ലവലുമില്ലാതെ ആടിയാടിയാണ് എല്ലാവരും നില്‍ക്കുന്നത്. ഈ ഹോസ്പിറ്റലില്‍ പോകണമെങ്കില്‍ 80 രൂപയാകും. കഷ്ടിച്ച് മൂന്ന് കിലോമീറ്റര്‍. ഈ ഓട്ടോക്കാരെല്ലാം യൂണിയനാണെന്ന് ആരറിയുന്നു. മറ്റൊരു മാര്‍ഗമില്ലാത്തതുകൊണ്ട് 80 രൂപ കൊടുത്ത് പോകേണ്ടി വന്നു. കാരണം താമസിച്ചുപോയാല്‍ മെഡിക്കല്‍ എടുക്കാന്‍ താമസം വരും. എന്നോട് 80 രൂപ വാങ്ങിയപ്പോള്‍ പത്തനംതിട്ടയില്‍ നിന്നുവന്ന ഒരു യുവാവിന്റെ കൈയ്യില്‍ നിന്ന് വാങ്ങിയത് 220 രൂപയായിരുന്നു. മറ്റൊരാളില്‍നിന്ന് 150 രൂപയും. വെറും എട്ട് കിലോമീറ്റര്‍ മാത്രമാണ് ദൂരം. ട്രാഫിക്കാണ്, മറ്റേതാണ്, മറിച്ചേതാണ് എന്നൊക്കെ പറഞ്ഞാണ് പലരില്‍ നിന്നും പലരീതിയില്‍ ഇവര്‍ പണം പിടുങ്ങുന്നത്.

വിദേശത്ത് പോകേണ്ടവര്‍ക്ക് മെഡിക്കല്‍ അവിഭാജ്യഘടകമായതുകൊണ്ട് എന്തു കൊള്ളരുതായ്മയും സഹിക്കേണ്ടി വരുന്നത് പ്രവാസികളായ ഞങ്ങളെപ്പോലുള്ളവരാണ്. ഇങ്ങനെയൊക്കെയാണ് ഭരണകര്‍ത്താക്കള്‍ ഇരിക്കുന്ന തലസ്ഥാനത്ത് 'തലയറിയാതെ' കൊള്ള നടത്തുന്നത്.

അവിടെ എത്തിയവരെയെല്ലാം ഓട്ടോക്കാര്‍ കൊള്ളയടിക്കുകയാണ് ചെയ്തത്. എല്ലാവര്‍ക്കും അവരവര്‍ക്കുപറ്റിയ അമളി പിന്നീടാണ് മനസിലായത്. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ ഭരണകര്‍ത്താക്കളും ബഹുമാനപ്പെട്ട R.T.O ഉദ്യോഗസ്ഥരും അറിയാതെപോകുന്നത് കേരളത്തെ സംബന്ധിച്ച് ഏറ്റവും വലിയ നാണക്കേടാണ്. ഇങ്ങനെ ഓരോ ദിവസവും മെഡിക്കലിനു വരുന്നവരെ പിടിച്ചു പറിക്കുന്നത് ആരെങ്കിലും അറിയുന്നുണ്ടോ. എല്ലാവരും പോയതുപോയി എന്ന് വിചാരിച്ച് അങ്ങുപോകും. കാരണം ഇതിന്റെ പുറകേ പോകാന്‍ ആര്‍ക്കും സമയമില്ല. പരാതിപ്പെടാനും ആരും മെനക്കെടാറില്ല. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന ഇത്തരം ദുഷ് പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുകയാണ് വേണ്ടത്. ഇങ്ങനെ കൊള്ളലാഭം കൊയ്യുന്ന ഓട്ടോക്കാരുടെ പെര്‍മിറ്റ് കട്ട് ചെയ്യുകയെങ്കിലും വേണം. അല്ലാതെ ഇങ്ങനെയുള്ള കൊള്ള ഒരിക്കലും അവസാനിക്കുകയില്ല. ഇപ്പോള്‍ തിരുവനന്തപുരത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും മോശമായി യാത്രക്കാരോട് പെരുമാറുന്നവരെയും ശിക്ഷിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. ഇതും കൂടി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ട് നടപടി എടുക്കുമെന്ന് കരുതുന്നു.

മെഡിക്കല്‍ നടത്തുന്ന സ്ഥാപനങ്ങളെയും സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അവര്‍ക്ക് തോന്നുന്ന സമയത്ത് സ്ഥാപനം തുറക്കുകയും അധിക ചാര്‍ജ് ഈടാക്കുന്നതും ശരിയായ രീതിയില്‍ മെഡിക്കല്‍ നടത്താത്തതുമെല്ലാം സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ നോക്കി കാണേണ്ടതാണ്. സര്‍ക്കാര്‍ പ്രതിനിധികള്‍ ഇടയ്ക്കിടെ ഇവിടം സന്ദര്‍ശിച്ച് എല്ലാം ശരിയായരീതിയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ നടപടി എടുക്കണം. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്വവും ജനങ്ങളുടെ ആവശ്യവുമാണ്.

ഈ പകല്‍ കൊള്ളയെ ചെറുക്കാന്‍ ആരുമില്ലേ... -പ്രവീണ്‍ കൃഷ്ണന്‍, ബഹ്‌റൈന്‍

Keywords:  Auto Driver, Thiruvananthapuram, Bahrain, Visa, Passport, Officer, Photo, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News,  Sarkkar, Medical, Auto, Socitey, Papper, Photo, People, Kerala, Hospital Studio, Back, Kvartha, Malayalam News, Kerala Vartha.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia