ഏനുണ്ടോടീ….. അമ്പിളിച്ചന്തം?

 


ADVERTISEMENT

കൂക്കാനം റഹ്മാന്‍

രു ചെറുപ്പക്കാരന്‍ എന്റെ വീട്ടിലേക്ക് വന്നു. സാറിന്റെ സുഹൃത്ത് മുരളി മാഷിന്റെയും, രൂഗ്മിണി ടീച്ചറുടെയും മകനാണ് ഞാന്‍. വന്ന ചെറുപ്പക്കാരന്‍ സ്വയം പരിചയപ്പെടുത്തുകയായിരുന്നു.. വന്ന കാര്യം സംസാരിക്കുന്നതിനിടയില്‍ വ്യക്തിപരമായ ചില കാര്യങ്ങളും കൂടി സൂചിപ്പിച്ചു. ഒരു സഹോദരന്‍ കൂടിയുണ്ട് എനിക്ക്. ഡോ. സജീഷ്. അദ്ദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റായി ജോലി ചെയ്യുന്നു. അവന്റെ ഭാര്യ പിന്നണിഗായിക സിതാരയാണ്. അടുത്ത് റിലീസായ സെല്ലു ലോയിഡ് സിനിമയില്‍ സിതാര പാടിയിട്ടുണ്ട്. എന്നൊക്കെ...

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഒരു പത്ര വാര്‍ത്ത ശ്രദ്ധയില്‍പെട്ടു. മികച്ച ഗായികയ്ക്കുളള സംസ്ഥാന പുരസ്‌ക്കാരം സിതാരയ്ക്കാണെന്ന്. സ്വന്തം നാട്ടുകാരിയുടെ മകന്റെ ഭാര്യയാണ് സിതാര എന്നത് കൊണ്ട് തന്നെ സിതാരയെക്കുറിച്ച് അറിയാന്‍ താല്പര്യം കൂടി. ഒപ്പം അഭിമാനവും തോന്നി. അന്ന് രാത്രിതന്നെ ഡോ. സജീഷിനെ വിളിച്ചു. സിതാരയ്ക്ക് കിട്ടിയ അവാര്‍ഡില്‍ അഭിനന്ദനമറിയിച്ചു.

തുടര്‍ന്ന് ആ പാട്ട് കേള്‍ക്കാന്‍ താല്പര്യം തോന്നി. എന്തോ ഒരു ആകര്‍ഷണീയത ആ വരികള്‍ കേള്‍ക്കുമ്പോള്‍ മനസിലുദിച്ചു. വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നി. ഏനുണ്ടോടീ…-അമ്പിളിച്ചന്തം…. ഏതിനാവോ? എന്തിനാവോ എന്ന് നിഷ്‌ക്കളങ്ക സംശയം പാടിക്കേള്‍ക്കുമ്പോള്‍ വശ്യമായ ഒരു അനുഭൂതി ഉണ്ടാവുന്നു.
ഏനുണ്ടോടീ….. അമ്പിളിച്ചന്തം?

പറഞ്ഞു വന്നത് കരിവെളളൂരിന്റെ മരുമകളായ സിതാരയുടെ മനോഹര ശബ്ദ ലാവണ്യത്തെ ക്കുറിച്ചാണ്. അംഗീകാരങ്ങള്‍ തേടിയെത്തുമ്പോഴാണല്ലോ വ്യക്തികളെക്കുറിച്ച് കൂടുതലറിയാന്‍ കൊതിക്കുക. സിതാര ഒരുപാട് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ വമ്പത്തിയാണെന്ന് നേരിട്ട് പറഞ്ഞു. 2004 ലെ സ്വരലയ കൈരളി യേശൂദാസ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2011 ലെ മുഹമ്മദ് റാഫി മെമ്മോറിയല്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. അതേവര്‍ഷം വയലാര്‍ സാംസ്‌ക്കാരിക വേദി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

കാലിക്കറ്റ് യൂണിവേര്‍സിറ്റി കലാതിലകപട്ടം തുടര്‍ച്ചയായി രണ്ട് വര്‍ഷം കരസ്ഥമാക്കിയെന്നുളളതും (2005-ലും 2006ലും) സിതാരയുടെ കഴിവ് വിളിച്ചറിയിക്കുന്ന വസ്തുതയാണ്. കാലിക്കറ്റ് യൂണിവേര്‍സിറ്റി ചെയര്‍മാനായിരുന്ന സജീഷിനെ ജീവിത സഖിയായി കിട്ടിയതും കലാരംഗത്ത് കൂടുതല്‍ ശോഭിക്കാന്‍ സിതാരയ്ക്ക് അനുഗ്രഹമായിത്തീര്‍ന്നു. ബെസ്റ്റ് ഫീമെയില്‍സിംഗിനുളള ബാബു രാജ് മെമ്മോറിയല്‍ അവാര്‍ഡാണ് സിതാരയുടെ സംഗീത രംഗത്തുളള പ്രഥമ അവാര്‍ഡ്.

ആള്‍ഇന്ത്യാ റേഡിയോ ഗ്രേഡഡ് സിംഗര്‍ ആണ് സിതാര. അറുപതോളം ഗാനങ്ങള്‍ മലയാളം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി സിതാര പാടിയിട്ടുണ്ട്. അറിയപ്പെടുന്ന ഗസല്‍ പാട്ടുകാരിയാണ് സിതാര. കല്‍ക്കത്തയിലെ രബീന്ദ്ര ഭാരതിയില്‍ സംഗീതത്തില്‍ എം.എ. പഠിക്കുകയാണിപ്പോള്‍. ഇതോടൊപ്പം വിവിധ സംഗീത ഇനങ്ങളിലും സിതാര പഠിച്ചു കൊണ്ടിരിക്കുകയാണ്. തൃപ്പൂണിത്തുറയില്‍ സാംരംഗി വാദകന്‍ ഉസ്താദ് ഫയാസ് ഖാന്റെ കീഴിലും പരിശീലനം നടത്തുന്നു.

സൗത്ത് ഇന്ത്യയിലെ സംഗീത പ്രമുഖരായ ഇളയരാജ, രാജാമണി, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, ശരത്, അല്‍ഫോണ്‍സ് ജോസഫ്, തുടങ്ങിയവരുടെ പ്രോത്സാഹനങ്ങള്‍ ഗാനാലാപന രംഗത്ത് സിതാരയ്ക്ക് താങ്ങും തണലുമായി വര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തും നിരവധി ലൈവ് ഷോകള്‍ അവതരിപ്പിക്കാനും സിതാരയ്ക്ക് അവസരം കിട്ടി. ഗസലുകളില്‍ ഏറെ ആകൃഷ്ടയാണ് സിതാര. ഗസലുകള്‍ പാടുമ്പോള്‍ കോഴിക്കോട്ടെ ആസ്വാദകര്‍ വളരെയേറെ പ്രോത്സാഹനം നല്‍കിയ കാര്യവും സിതാര മനസില്‍ സൂക്ഷിക്കുന്നു. ഇപ്പോഴും പല കച്ചേരികളിലും പാടുമ്പോള്‍ ബാബുക്കയുടെ പാട്ടു പാടണമെന്ന് കാണികളില്‍ നിന്ന് ആവശ്യമുയരാറുണ്ട്.

സിനിമാ പാട്ടിനെക്കുറിച്ച് സിതാരയുടെ അഭിപ്രായമിതാണ്. ഗാനരചയിതാവ്, സംഗീത സംവിധായകന്‍, തുടങ്ങിയവരുടെ ചിന്താ പ്രക്രിയയുടെ ഉല്‍പന്നമാണ് ഓരോ സിനിമാ പാട്ടും. സിനിമയിലെ പാട്ടു രംഗത്തെ മനസ്സില്‍ കണ്ടു കൊണ്ടുളള ഒരു ശബ്ദാഭിനയമാണ് സിനിമാ സംഗീതം എന്നാണ് സിതാര പറയുന്നത്. പാട്ടു പാടുന്നവരുടെ ശബ്ദം കൊണ്ട് കഥാ പാത്രത്തെ ചിത്രീകരിക്കാനാവുമെന്നാണ് ഓരോ പാട്ടുപാടുമ്പോഴും തോന്നിയിട്ടുളളതെന്നും സിതാര പറയുന്നു.

സെല്ലുലോയ്ഡ് എന്ന സിനിമയ്ക്ക് വേണ്ടി ഏനുണ്ടോടീ എന്ന് തുടങ്ങുന്ന പാട്ടുപാടുമ്പോള്‍ സംസ്ഥാന പുരസ്‌ക്കാരത്തെക്കുറിച്ച് സ്വപ്‌നേപി വിചാരിച്ചിരുന്നില്ല. വിചാരിക്കാതെ കിട്ടിയ ഈ സംസ്ഥാനതല പുരസ്‌ക്കാരത്തിന് പാട്ടിന്റെ ശില്‍പികളോരോരുത്തരോടും നിറഞ്ഞ ഹൃദയത്തോടെ സിതാര നന്ദി പറയുകയാണ്.

ഏനുണ്ടോടീ….. അമ്പിളിച്ചന്തം?  സെല്ലുലോയിഡിലെ ആ പാട്ടിന് തിയേറ്ററുകളില്‍  നിറഞ്ഞ കയ്യടികിട്ടുന്നു. ആ പാട്ടിന്റെ വരികള്‍ കേരളത്തിലെ മുഴുവന്‍ പേരുടെയും ചുണ്ടില്‍ തത്തിക്കളിക്കുകയാണ്. അതുമാത്രം പോരെ ഒരു ഗായികയക്ക് അഭിമാനിക്കാനും ആഹ്ലാദിക്കാനും. ആദ്യമായി കിട്ടിയ ഈ സംസ്ഥാന പുരസ്‌ക്കാരത്തില്‍ ആഹ്ലാദത്തിന്റെ പാരമ്യതയിലാണ് സിതാര.

നീലേശ്വരത്ത് സംഘടിപ്പിച്ച അവാര്‍ഡ് നൈറ്റില്‍ നേരിട്ടു കാണാമെന്ന് വിചാരിച്ചതാണ്. എന്തുകൊണ്ട് എത്തിയില്ല എന്ന ചോദ്യത്തിനും മധുരമായ ശബ്ദത്തില്‍ പ്രതിവചിച്ചതിങ്ങിനെയാണ്. അമ്മയാകാനുളള തയ്യാറെടുപ്പിലാണ്. യാത്ര ബുദ്ധിമുട്ടാവുമെന്ന് കരുതി വന്നില്ല എന്നാണ്.

എന്നും തിരക്കുപിടിച്ച പ്രോഗ്രാമാണ്. പഠനം, റിക്കാര്‍ഡിംഗ്, സംഗീത പ്രോഗ്രാമിനുളള തയ്യാറെടുപ്പ്. എന്നിട്ടും ഫോണില്‍ ഏറെ നേരം സംസാരിക്കാന്‍ സിതാര തയ്യാറായിരുന്നു. കരിവെളളൂരിന്റെ മരുമകള്‍ എന്ന നിലയില്‍ കരിവെളളൂര്‍കാരുടെ സന്തോഷവും ഫോണിലൂടെ ഞാന്‍ പങ്കിട്ടു. ഇനിയും ഒരുപാട് ഒരു പാട് സംഗീത ലോകത്ത് ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്ന് സൂചിപ്പിച്ചാണ് ഫോണ്‍ സംഭാഷണം ഞങ്ങള്‍ അവസാനിപ്പിച്ചത്.

ഷാര്‍ജയിലെ വിസ്ഡം കോളജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ കോമേര്‍സ് വിഭാഗം ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് ആയി പ്രവര്‍ത്തിക്കുന്ന ഡോ. കെ.എം കൃഷ്ണകുമാറിന്റെയും ശാലിയുടെയും മകളായി 1986 ജൂലായ് പത്തിനാണ് സിതാര പിറന്നത്. ഇംഗ്ലീഷില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദധാരിയാണ്. ഇപ്പോള്‍ ഹിന്ദു സ്ഥാനി സംഗീതത്തില്‍ എം.എ. പഠനത്തിലാണ്. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്നാണ് ഇംഗ്ലീഷ് എം.എ പാസായത്. സിതാര സ്വന്തമായി ഒരു ഗസല്‍ ആല്‍ബം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഭര്‍ത്താവ് ഡോ. സജീഷ് എന്നും കൂട്ടിനുണ്ട്., സഹായിയായി കൂടെ ഉണ്ട്. അതു തന്നെയാണ് തന്റെ ഭാഗ്യമെന്ന് സിതാര ഉറച്ചു വിശ്വസിക്കുന്നു.

വിനയന്‍ സംവിധാനം ചെയ്ത അതിശയന്‍ എന്ന  സിനിമയിലാണ് ആദ്യമായി പാടിയത്. പമ്മി… പമ്മി…വന്നേ എന്ന് തുടങ്ങുന്ന ഗാനവും ഹിറ്റായിരുന്നു. ഇനിയും ഒരു ഡസനോളം സിനിമകള്‍ റിലീസാവാനുണ്ട്. അതിലൊക്കെ സിതാരയുടെ പാട്ടുണ്ട്. ബാല്യകാല സഖി തുടങ്ങി കളര്‍ ബലൂണ്‍ വരെയുളള 12 സിനിമകളിലെ പാട്ടുകളും ഹിറ്റാകുമെന്നും, അവയിലും അവാര്‍ഡുകള്‍ ലഭിക്കട്ടെയെന്നും നമുക്ക് ആശിക്കാം.

സിതാര എന്ന ഈ അനുഗ്രഹീത പാട്ടുകാരിയുടെ പാട്ടുകള്‍ക്ക് ഇനിയും നമുക്കു കാതോര്‍ക്കാം. ആശംസകള്‍ നേരാം.

Keywords:  Article, Kookkanam Rahman, Singer, Dr. Sajeesh, Sithara, Award, Song, Film, Sharjah, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia