യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 6

 


ADVERTISEMENT

ഹരിദാസ് വീടന്വേഷിച്ചു വന്നു, നാട്ടിലെത്താന്‍ വാങ്ങിയ വണ്ടിക്കൂലി തിരിച്ചുതരാന്‍

പ്രവാസത്തിനിടയിലെ ഓരോ യാത്രകളിലും പലപ്പോഴായി ഒരുപാട് പുതിയ പുതിയ സുഹൃത്തുക്കളെ നേടാനും അവരുടെ ജീവിതത്തിലെ കദന കഥകളും ജീവിത വിജയത്തിന്റെ ചിത്രങ്ങളും അടുത്ത് അറിയാനും സാധിക്കുന്നു എന്നതാണ് ഇത്തരം യാത്രകളുടെ വലിയ ഗുണങ്ങള്‍.

ഓരോ അവധിയില്‍ നാട്ടില്‍ എത്തിയാലും കേരളത്തിലെ കുറേ നാട്ടുവഴികള്‍ താണ്ടിപ്പോകും. ആദ്യ നാളുകളില്‍ അധികവും കൂട്ടുകാരുടെ എഴുത്തുകള്‍ വീട്ടില്‍ എത്തിക്കാനും അവര്‍ ഏല്‍പിക്കുന്ന ബന്ധുക്കള്‍ക്കുള്ള സമ്മാനങ്ങള്‍ കൊടുക്കാനുമായിരിക്കും. ഇതുവഴി ഏറെ കുടുംബങ്ങളുടെ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ഇന്നും ചിലര്‍ വിളിച്ചു സുഖവിവരങ്ങള്‍ അന്വേഷിക്കും. വിശേഷദിനങ്ങളില്‍ ക്ഷണിക്കാനും പ്രധാന സംഭവങ്ങള്‍ അറിയിക്കാനും തയ്യാറാകുന്നു. ഇത്തരം സൗഹൃദങ്ങളുടെ മാധുര്യം വേറെ തന്നെയാണ്.

യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 6
ഒരു അവധിക്കാലത്തിന്റെ ആസ്വാദനത്തിന് ഇടയില്‍ ഉച്ചനേരത്ത് അപരിചിതമായ ഒരു ഫോണ്‍വിളി എന്നെത്തേടിയെത്തി. ''ഹലോ, ഞാന്‍ ഹരിദാസാണ്'' പരിചയപ്പെടുത്തലോടെയുള്ള ഫോണിലെ ശബ്ദം തിരിച്ചറിയാതെ അല്പസമയം ഒന്ന് മൗനമായി. അയാള്‍ പിന്നെ തുടര്‍ന്നു. ''മാസങ്ങള്‍ക്ക് മുമ്പ് മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് പരിചയപ്പെട്ട ഹരിദാസ്. ഇത്ര പെട്ടെന്ന് മറന്നോ?'' ആ ചോദ്യത്തില്‍ നിന്നും ആളിന്റെ രൂപം മനസില്‍ തെളിഞ്ഞു.

ശരീരം ക്ഷീണിച്ചു, താടിയും മുടിയും നീട്ടി വളര്‍ത്തി, അലക്ഷ്യമായി വസ്ത്രധാരണം നടത്തി ഒരു ബാഗ് തൂക്കി എയര്‍പോര്‍ട്ടില്‍ വെച്ചു കണ്ടുമുട്ടിയ ഹരിദാസ്. ''എവിടെന്നാ വിളിക്കുന്നത്?'' ഞാന്‍ നിങ്ങളുടെ നാട്ടില്‍ എത്തിയിട്ടുണ്ട്. വീട്ടിലേക്കുള്ള വഴി പറഞ്ഞുതരണം'' എന്തായിരിക്കും പ്രശ്‌നം? ഒരു നിമിഷം ചിന്തിച്ചു. മുംബൈയില്‍ നിന്നും നാട്ടില്‍ പോകാന്‍ പോലും പണമില്ലാതെ വലഞ്ഞു തേങ്ങുന്ന രൂപം ഓര്‍മയില്‍ തെളിഞ്ഞു. വല്ല ജോലിക്കാര്യമോ, സഹായങ്ങളോ ആയിരിക്കുമോ? എന്തായാലും അന്യ നാട്ടില്‍ നിന്നും ഇത്രയും ദൂരം കാണാന്‍ വന്നതല്ലേ, സ്വീകരിക്കാം. മറ്റ് കാര്യങ്ങള്‍ പിന്നെ ചിന്തിക്കാമെന്ന തീരുമാനത്തോടെ വീട്ടിലേക്കുള്ള വഴി വിവരിച്ചുകൊടുത്തു.


യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 6ഹരിദാസിനെയും പ്രതീക്ഷിച്ചു വീടിന്റെ വരാന്തയില്‍ ഇരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ യുവാവിനെ കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. പഴയ രൂപമെല്ലാം മാറി സുന്ദരനായ ചെറുപ്പക്കാരന്‍. വിഷാദഭാവം മാത്രം മുഖത്ത് നിഴലിക്കുന്നുണ്ട്. സന്തോഷത്തോടെ വീട്ടിനകത്തേക്ക് ക്ഷണിച്ചിരുത്തി. ഭാര്യ കൊണ്ടുവന്ന ജ്യൂസ് കുടിച്ചുകൊണ്ട് വിശേഷങ്ങള്‍ പങ്കുവെച്ചു.

''ഞാന്‍ നിങ്ങളോട് വാങ്ങിയ പൈസ തിരിച്ചുതരാന്‍ വേണ്ടിയാണ് വന്നത്'' അയാള്‍ പോക്കറ്റില്‍ നിന്നും പണം എടുത്തുനീട്ടി. ഞാന്‍ ചിരിച്ചുകൊണ്ട് അത് നിരസിച്ചു. ''ഇപ്പോള്‍ വേണ്ട, ഞാന്‍ ആവശ്യം വരുമ്പോള്‍ ചോദിക്കാം.'' എന്റെ മറുപടി അയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. പിന്നെ അല്‍പം ഗൗരവത്തിലായി സംസാരം. ''ഞാന്‍ നിങ്ങളെ കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ മുംബൈയിലെ തെരുവില്‍ ഏറെ കഷ്ടപ്പെടുമായിരുന്നു. എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത സഹായമാണ് നിങ്ങള്‍ ചെയ്തത്''. ''നമുക്ക് ജീവിതത്തില്‍ ഇതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ'', ഞാന്‍ ആശ്വസിപ്പിച്ചു.

അന്ന് തിരക്കിനിടയില്‍ ഒന്നും പറയാന്‍ പറ്റിയില്ല. എന്റെ ഗള്‍ഫ് ജീവിതത്തിന്റെ അനുഭവങ്ങള്‍ നിങ്ങളെ അറിയിക്കണമെന്ന് കൂടി കരുതിയാണ് ഞാന്‍ വന്നത്. ഹരിദാസ് തന്റെ ഗള്‍ഫ് ജീവിതം ഒന്നും മറച്ചുവെക്കാതെ പറഞ്ഞു. നാട്ടില്‍ സ്വകാര്യ കമ്പനിയില്‍ തെറ്റില്ലാത്ത ജോലിയുണ്ടായിരുന്നു. കൂട്ടുകാര്‍ പലരും ദുബായില്‍ പോയി നല്ല ജോലിയും ജീവിതവും നയിക്കുന്നത് കാണുമ്പോള്‍ എനിക്കും തോന്നി ഗള്‍ഫ് മോഹം. പിന്നെ അതിനുള്ള വഴി തേടി. അടുത്ത് അറിയുന്ന ഒരു ഏജന്‍സിയുടെ സഹായത്താല്‍ വലിയൊരു തുക കൊടുത്താണ് മരുഭൂമിയിലേക്ക് യാത്രയായത്.

വിമാനമിറങ്ങി മണിക്കൂറുകള്‍ കഴിഞ്ഞതിന് ശേഷം ചിലരുടെ സഹായത്തോടെ കമ്പനിയുടെ ആള്‍ക്കാരെ ഫോണില്‍ കിട്ടി. അവര്‍ വണ്ടിയുമായി വന്നു നേരെ കൊണ്ടുപോയത് തീരെ വികസനമില്ലാത്ത ഒരു സ്ഥലത്തേക്കാണ്. അഞ്ചുപേര്‍ താമസിക്കുന്ന ചെറിയ മുറിയില്‍ അന്ന് ഉറങ്ങി. രാവിലെ മറ്റു ജോലിക്കാരുടെ കൂടെ അറബി എന്നെയും കൂട്ടി വണ്ടി നേരെ കൊണ്ടുപോയത് വലിയൊരു കോഴി ഫാമിലാണ്. ഇവിടെയാണ് ജോലി. കൂടെയുള്ള മലയാളികള്‍ ജോലിക്കാര്യങ്ങള്‍ ഓരോന്നും പഠിപ്പിച്ചു തന്നു. നാട്ടില്‍ നിന്നും ഏജന്‍സി പറഞ്ഞത് എല്ലാം തട്ടിപ്പായിരുന്നുവെന്ന് മെല്ലെ മെല്ലെ മനസിലായി. ദുര്‍ഗന്ധം നിറഞ്ഞ കോഴിഫാമില്‍ ഈ ജന്മം മുഴുവനും തളച്ചിടപ്പെടണമെന്ന ചിന്ത എന്നെ ഏറെ നൊമ്പരപ്പെടുത്തി. എങ്ങനെയായാലും ഇവിടെ നിന്നും രക്ഷപ്പെടണം. എന്റെ നാട്ടിലെ ചുറ്റുപാടുകള്‍ അറിഞ്ഞ മലയാളി സുഹൃത്ത് രക്ഷപ്പെടുന്ന വഴികള്‍ പറഞ്ഞുതന്നു.

യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 6
മാസങ്ങളോളം എല്ലാം സഹിച്ചു നിന്നു. ഒരു രാത്രി എല്ലാവരും ഉറങ്ങുമ്പോള്‍ മുറിയില്‍ നിന്ന് രക്ഷപ്പെട്ടു ടാക്‌സിയില്‍ ഷാര്‍ജയില്‍ എത്തി. ഞാന്‍ ജോലി ചെയ്ത കമ്പനി റാസല്‍ഖൈമയിലാണ്. ഷാര്‍ജയില്‍ പലരോടും ജോലി അന്വേഷിച്ചു. ഒരു ലബലാനിയുടെ തുണിക്കടയില്‍ ജോലി കിട്ടി. അവിടെനിന്ന് പരിചയപ്പെട്ട മലയാളികളുടെ കൂടെ താമസവും തുടങ്ങി. ആറുമാസം പ്രശ്‌നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോയി. ഇതിനിടയില്‍ പഴയ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു ബംഗ്ലാദേശുകാരന്‍ എന്നെ കാണാന്‍ ഇടയായി. ഇയാള്‍ അറബിയോട് ഞാന്‍ ഉള്ള സ്ഥലത്തെപ്പറ്റി അറിയിച്ചു. അയാള്‍ സി.ഐ.ഡിയെക്കൊണ്ട് പിടിപ്പിച്ചു എന്നെ ജയിലില്‍ അടച്ചു. അനധികൃതമായി ജോലി ചെയ്തതിന് കോടതി ആറുമാസം ശിക്ഷവിധിച്ചു. ജയില്‍ ശിക്ഷയുടെ കാലാവധി കഴിഞ്ഞിട്ടും ടിക്കറ്റും രേഖകളും ഹാജരാക്കാത്തത് കൊണ്ട് പിന്നെയും രണ്ടുമാസം ജയിലില്‍ തന്നെ കഴിയേണ്ടിവന്നു.

ഓരോന്നും വിവരിക്കുമ്പോള്‍ ഹരിദാസിന്റെ കണ്ണുകള്‍ നിറയുന്നതും, ചുണ്ടുകള്‍ തുളുമ്പുന്നതും എന്നെ നോവിപ്പിച്ചു. ഇത്തരം പല ചതിക്കഥകള്‍ കേള്‍ക്കാറുണ്ടെങ്കിലും നേരിട്ട് വിവരിക്കുമ്പോള്‍ മനസില്‍ അസ്വസ്ഥത പടര്‍ന്നു. നാട്ടില്‍ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതും ആവശ്യമില്ലാതെ കടങ്ങള്‍ വരുത്തിവെച്ചതും ഓര്‍ത്ത് ജയിലില്‍ നീറിയ ദിവസങ്ങള്‍. അമ്മയുടെ സാന്ത്വനം നിറഞ്ഞ എഴുത്താണ് എന്നെ ഇന്നും ജീവിപ്പിക്കുന്നത്. പലപ്പോഴും ആത്മഹത്യയെപ്പറ്റി ചിന്തിച്ചിട്ടുണ്ട്. അമ്മയുടെ മുഖം തെളിയുമ്പോള്‍ വീണ്ടും ചിന്തകള്‍ മാറും. ഞങ്ങളുടെ കഥ പറച്ചില്‍ കേട്ട് നിന്ന ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞു. ഞാന്‍ വിഷയം മാറ്റി ഭക്ഷണത്തിന്റെ കാര്യം ഓര്‍മിപ്പിച്ചപ്പോള്‍ അവള്‍ അടുക്കളയിലേക്ക് പോയി.

പിന്നെ കുറേ നേരം ഹരിദാസ് സംസാരം തുടര്‍ന്നു. ഇപ്പോള്‍ പ്രതീക്ഷിച്ചതിലും നല്ല ജോലി നാട്ടില്‍ ശരിയായി. ആദ്യ ശമ്പളം കിട്ടിയപ്പോള്‍ താങ്കളുടെ പണം കൊണ്ടുത്തരാന്‍ അമ്മയാണ് എന്നെ നിര്‍ബന്ധിച്ചത്. നിന്റെയും അമ്മയുടെയും നല്ല മനസ്് നിങ്ങളെ എന്നും രക്ഷിക്കും. ഇത് മറ്റെന്തെങ്കിലും നല്ല കാര്യത്തിന് ഉപയോഗിക്കുക. നമ്മള്‍ തമ്മില്‍ പണം കൊണ്ട് കടം വീട്ടിയാല്‍ പിന്നെ എന്താണ് ബന്ധങ്ങള്‍ക്ക് അര്‍ത്ഥം.

യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 6
ഊണ് കഴിഞ്ഞ് ഹരിദാസിനെ യാത്രയാക്കി. അയാള്‍ അകന്നുപോകുന്നത് നോക്കി ഏറെ നേരം അങ്ങനെ നിന്ന്‌പോയി. മുംബൈ എയര്‍പോര്‍ട്ടില്‍ ഒരു ഭ്രാന്തനെപ്പോലെ നിന്ന ആ മനുഷ്യന്‍ നാട്ടിലെത്താന്‍ സഹായിക്കണം എന്നു പറഞ്ഞു ഒരു കൊച്ചു കുട്ടിയെപ്പോലെ കരയുന്ന രംഗം ഇപ്പോഴും മുന്നില്‍ തെളിയുന്നു. പലരും ശ്രദ്ധിക്കാതെ കടന്നുപോയതും പോലീസുകാരന്‍ തള്ളിമാറ്റുന്നതും എല്ലാം അല്‍പം നോക്കി നിന്ന ശേഷമാണ് ഞാന്‍ അടുത്തുചെല്ലുന്നത്. അയാളെ സൂക്ഷിച്ചുനോക്കിയപ്പോള്‍ കൈ കൂപ്പി അയാള്‍ വിതുമ്പലോടെ പറഞ്ഞു. ''ഞാന്‍ ദുബായിലെ ജോലിയില്‍ നിന്നും ശിക്ഷ കഴിഞ്ഞു വരികയാണ്. നാട്ടില്‍ പോകാന്‍ കൈയ്യില്‍ ഒറ്റ പൈസയില്ല, സഹായിക്കണം. തട്ടിപ്പിന്റെ പല വേഷങ്ങളും കണ്ടു മടുത്തതാണെങ്കിലും എന്തുകൊണ്ടോ അയാളുടെ വാക്കുകള്‍ സത്യമാണെന്ന് തോന്നി. പിന്നെ ഒന്നും ചിന്തിക്കാതെ പൈസയും കൊടുത്ത് നടന്നുനീങ്ങി. മനുഷ്യന്റെ ഓരോ അവസ്ഥകള്‍. മനസു പിന്നെയും കലങ്ങി.

യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 5
യാത്രയ്ക്കിടയിലെ മായക്കാഴ്ചകള്‍- അധ്യായം 7

Keywords:  Article, Ibrahim Cherkala, Dubai, Visit, Natives, Phone call, Police, Airport, Haridas, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Travel scenes 6
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia