കർണാടകയിൽ വോടെണ്ണൽ തുടങ്ങുന്നതിന് മുമ്പും ഒരു ഭാഗത്ത് മോദിയുടെയും മറുഭാഗത്ത് രാഹുൽ ഗാന്ധിയുടെയും ചിത്രമാണ് പല മാധ്യമങ്ങളും നൽകിയിരുന്നത്. എന്നാൽ, ബിജെപി തോൽവിയിലേക്ക് കടക്കുന്നുവെന്ന ഘട്ടമെത്തിയപ്പോൾ ചാനലുകൾ മോഡിയെ മാറ്റി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ ചിത്രം നൽകാൻ തുടങ്ങിയെന്നാണ് നെറ്റിസൻസ് ആരോപിക്കുന്നത്.
വിജയത്തിന്റെ ക്രെഡിറ്റ് ലഭിക്കാതിരിക്കാൻ, മോദിക്കൊപ്പം നൽകിയിരുന്ന രാഹുലിന്റെ ചിത്രവും മാറ്റിയതായി ആക്ഷേപമുണ്ട്. 'തിരഞ്ഞെടുപ്പ് തോറ്റെങ്കിലും നദ്ദ ഹാപിയാണ്. ദേശീയ ചാനലുകളിൽ എല്ലാം ബിജെപി നേതാവായി അങ്ങേരുടെ ഫോടോ ആദ്യമായി വന്നു', എന്നായിരുന്നു ഒരു ഉപയോക്താവിന്റെ കമന്റ്. 'മോദിയെ രക്ഷിക്കാൻ, നദ്ദയെ ബലിയാടാക്കി' എന്നായിരുന്നു മറ്റൊരു പ്രതികരണം.
സംഭവം ട്രോളുകളിലും ഇടം നേടി. മറ്റുചില ചാനലുകൾ നേതാക്കളുടെ പടമെല്ലാം മാറ്റി പാർടി ചിഹ്നങ്ങൾ മാത്രം നൽകിത്തുടങ്ങിയെന്നും ആക്ഷേപമുണ്ട്. സർകാരിനോ ബിജെപിക്കോ എതിരായ വാർത്തകൾ പലപ്പോഴും ദേശീയ മാധ്യമങ്ങൾ അവഗണിക്കുകയോ വേണ്ടത്ര പ്രാധാന്യം നൽകുകയോ ചെയ്യാറില്ലെന്ന് നേരത്തെ തന്നെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർടികൾ ആരോപിക്കുന്നുണ്ട്. കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ 137 സീറ്റിൽ വിജയം നേടിയാണ് കോൺഗ്രസ് ഭരണം പിടിച്ചെടുത്തത്. ബിജെപി 64 സീറ്റിലേക്ക് ഒതുങ്ങി. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് ആവശ്യം.