ന്യൂഡെൽഹി: (www.kvartha.com) 2002 ലെ ഗുജറാത്ത് കലാപത്തിനിടെ ബൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്യുന്ന ഹർജികളിൽ വാദം കേൾക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബേല എം ത്രിവേദി പിന്മാറി.
സിപിഎം നേതാവ് സുഭാഷിണി അലി, ടിഎംസി നേതാവ് മഹുവ മൊയ്ത്ര തുടങ്ങി നിരവധി വ്യക്തികളാണ് ഹർജികൾ സമർപ്പിച്ചത്. അകാല മോചനത്തെ ചോദ്യം ചെയ്ത് ബൽകീസ് ബാനു തന്നെ സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ത്രിവേദി നേരത്തെ പിന്മാറിയിരുന്നു. ഗുജറാത്ത് സ്വദേശിയാണ് ജസ്റ്റിസ് ത്രിവേദി. 1995-ൽ ജില്ലാ ജുഡീഷ്യറിയിൽ ജുഡീഷ്യൽ ജീവിതം ആരംഭിച്ചു. ഹൈക്കോടതിയിൽ രജിസ്ട്രാർ-വിജിലൻസ്, ഗുജറാത്ത് സർക്കാരിലെ നിയമ സെക്രട്ടറി, സിബിഐ കോടതി ജഡ്ജി, സ്പെഷ്യൽ ജഡ്ജി തുടങ്ങിയ വിവിധ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011 ഫെബ്രുവരിയിൽ ഹൈക്കോടതി ജഡ്ജിയായി.
2002-ൽ, കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും കുറ്റക്കാരെന്ന് കണ്ടെത്തിയ 11 പേരെ മുംബൈ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനുശേഷ, ഉയർന്ന കോടതികളും ശിക്ഷ ശരിവച്ചു. എന്നാൽ ഈ വർഷം ഓഗസ്റ്റ് 15 ന്, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിൽ, ഗുജറാത്ത് സർക്കാർ 11 പേരെയും അകാലമോചനം നൽകി വിട്ടയക്കുകയായിരുന്നു. നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചാണ് പ്രതികളെ അകാലത്തിൽ മോചിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്ന് ഗുജറാത്ത് സർക്കാർ വാദിച്ചിരുന്നു.
Keywords: News, Top-Headlines, Supreme Court, Supreme Court of India, Court, Court Order, High Court, Case, Plea, Justice, Bilkis Bano case: Justice Bela Trivedi recuses from hearing pleas against pre-mature release of 11 convicts.