ന്യൂഡെൽഹി: (www.kvartha.com) ട്രെയിനുകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വർധിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി റെയിൽവേ മന്ത്രാലയം 705 കോടി രൂപ ചിലവിൽ 15,000 കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കും. രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളുടെ 14,387 കോച്ചുകളും ഇഎംയു, മെമു, ഡെമു തുടങ്ങിയ പാസഞ്ചർ ട്രെയിനുകളും ഇതിൽ ഉൾപ്പെടുമെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം, 2,930 കോച്ചുകളിൽ സിസിടിവികൾ സ്ഥാപിച്ചതായി റെയിൽവേ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിട്ടുണ്ട്. ഇപ്പോഴുള്ള ഉത്തരവ് പ്രകാരം ഇത് ഏതാണ്ട് അഞ്ചിരട്ടി വലുതാണ്. 60,000-ത്തോളം വരുന്ന എല്ലാ കോച്ചുകളുടെയും വാതിലുകളിലും ഇടനാഴികളിലും സിസിടിവി നിരീക്ഷണം ഏർപ്പെടുത്താനും സ്വകാര്യത ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാനും റെയിൽവേയ്ക്ക് പദ്ധതിയുണ്ട്.
ഇന്റർനെറ്റ് പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള ഈ സിസിടിവികളിൽ മുഖം തിരിച്ചറിയൽ സംവിധാനവും ഉണ്ടായിരിക്കും. ആർപിഎഫ് പോസ്റ്റുകൾ, ഡിവിഷണൽ, സോണൽ ആസ്ഥാനങ്ങളിൽ നിന്ന് കോച്ചുകളുടെ വിദൂര പ്രവർത്തനവും നിരീക്ഷണവും ഒരുക്കും. ഓരോ കോച്ചിലും കുറഞ്ഞത് രണ്ട് ബട്ടണുകൾ ഉണ്ടായിരിക്കണം. അവ അമർത്തി അടുത്തുള്ള ആർപിഎഫ് പോസ്റ്റിനെയോ ഡാറ്റാ സെന്ററിനെയോ വിവരം അറിയിക്കും.
ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ എടുത്ത് വ്യക്തിയെ വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന സിസിടിവി സംവിധാനം കോച്ചുകൾക്കുള്ളിൽ വേണമെന്നാണ് റെയിൽവേ ആവശ്യപ്പെടുന്നത്. സിസിടിവിയുടെ സഹായത്തോടെ, കുറഞ്ഞ വെളിച്ചത്തിൽ മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാനങ്ങൾ റെയിൽവേ തയ്യാറാക്കിയിട്ടുണ്ട്. വന്ദേ ഭാരത്, തേജസ് തുടങ്ങിയ ഏറ്റവും പുതിയ ട്രെയിനുകളിലെല്ലാം സിസിടിവി ക്യാമറകളുണ്ട്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2021ൽ 4.24 ലക്ഷം കേസുകൾ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Keywords: 15,000 Coaches to Get CCTV Cameras in Big Safety Move by Railways, New Delhi,News,Top-Headlines,Latest-News,Railway,CCTV, safety, Train.