ലക്‌നൗ: (www.kvartha.com) പ്രമുഖ ഇസ്ലാമിക കലാലയമായ ദയൂബന്ദിലെ ദാറുൽ ഉലൂം ഉത്തർപ്രദേശ് മദ്രസ ബോർഡുമായി അഫിലിയേറ്റ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കുകയും മദ്രസകളുടെ കോഴ്സുകളിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥാപനവുമായി അഫിലിയേറ്റ് ചെയ്ത 6000 ത്തിലധികം മദ്രസകളുടെ പ്രതിനിധികൾ പങ്കെടുത്ത കൺവൻഷനിലാണ് സുപ്രധാന തീരുമാനമെടുത്തത്. നേരത്തെ യുപി സർകാർ നടത്തിയ സർവേയിൽ ദാറുൽ ഉലൂം ഉൾപെടെ 307 മദ്റസകൾക്ക് അംഗീകാരമില്ലെന്ന് കണ്ടെത്തിയതായി റിപോർടുകൾ പുറത്തുവന്നിരുന്നു.
കൺവെൻഷനിൽ ഇസ്‌ലാമിക പണ്ഡിതന്മാരും മദ്രസ അധികൃതരും നിരവധി വിഷയങ്ങൾ ചർച ചെയ്യുകയും മദ്രസ അഫിലിയേഷൻ, തുക, കോഴ്‌സുകൾ എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് പ്രധാന തീരുമാനങ്ങൾ ഏകകണ്ഠമായി എടുക്കുകയും ചെയ്തു. സംസ്ഥാനത്തെ മദ്രസ ബോർഡുമായി അഫിലിയേറ്റ് ചെയ്യേണ്ടതില്ലെന്ന് ദാറുൽ ഉലൂം തീരുമാനിച്ചതായി ദാറുൽ ഉലൂമിലെ അധ്യാപകരുടെ തലവൻ അർശാദ് മദനി പറഞ്ഞു. സ്ഥാപനത്തിന് മതിയായ വരുമാനം ഉണ്ടെന്നും ചർചയ്ക്ക് ശേഷം മദ്രസകളിൽ നിലവിലുള്ള കോഴ്സുകൾ മാറ്റങ്ങളൊന്നും വരുത്താതെ തുടരാൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യ സമര കാലത്ത് ദാറുൽ ഉലൂമും അതിന്റെ പണ്ഡിതരും പ്രധാന പങ്കുവഹിച്ചതായി അർശാദ് മദനി ഓർമിപ്പിച്ചു. മദ്രസകൾക്ക് രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ദാറുൽ ഉലൂം സൊസൈറ്റി ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രാജ്യത്തുടനീളമുള്ള മദ്രസകൾക്ക് അഫിലിയേഷൻ നൽകിയിട്ടുണ്ടെന്നും സ്ഥാപന വക്താവ് അശ്റഫ് ഉസ്മാനി പറഞ്ഞു. അതിനാൽ, മദ്രസ ബോർഡിന്റെ അഫിലിയേഷൻ ആവശ്യമില്ല. മതിയായ വരുമാനം ഉള്ളതിനാൽ സർകാർ സഹായമൊന്നും ആവശ്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. രണ്ട് വർഷത്തിലൊരിക്കൽ മദ്‌റസകളുടെ ദേശീയ സമ്മേളനം സംഘടിപ്പിക്കാറുണ്ടെന്നും എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി കൊറോണ ബാധയെത്തുടർന്ന് നടത്താനാകാത്തതിനാലാണ് ഇപ്പോൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Darul Uloom | പ്രമുഖ മതപഠന കേന്ദ്രമായ ദയൂബന്ദിലെ ദാറുൽ ഉലൂം യുപി മദ്രസ ബോർഡിൽ അഫിലിയേഷൻ വേണ്ടെന്ന് തീരുമാനിച്ചു
Deoband's Darul Uloom decides against affiliation to UP Madrasa Board#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍