കൊച്ചി: (www.kvartha.com) ഇൻഡ്യൻ സൂപര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്‌റ്റേഴ്‌സ് സൂപര്‍ താരം സഹല്‍ അബ്ദുസ്സമദിന്റെ പരിക്ക് ആരാധകരെ ആശങ്കയിലാഴ്ത്തുന്നു. വിയറ്റ്‌നാമിനെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് ആദ്യ പകുതിയുടെ 38ാം മിനുറ്റിൽ സഹലിന് പരിക്കേറ്റത്. കാലിന്റെ പേശിക്ക് വേദന അനുഭവപ്പെട്ടതിന് പിന്നാലെ താരം കളി നിര്‍ത്തുകയായിരുന്നു. കേരള താരം രാഹുല്‍ കെപിയാണ് പകരമിറങ്ങിയത്.
അതേസമയം സഹലിന്റെ പരിക്ക് ഗുരുതരമല്ലെന്നുള്ള റിപോർടുകൾ പുറത്തുവന്നിട്ടുണ്ട്. ഈ ഐഎസ്എൽ സീസണിലെ ഉദ്ഘാടന മത്സരം ഒക്‌ടോബർ ഏഴിന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. പരിക്ക് ഗുരുതരമല്ലെങ്കിലും ഈ മത്സരത്തിൽ സഹൽ കളിക്കുമോയെന്ന് വ്യക്തമല്ല. ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം ഈസ്റ്റ് ബംഗാളിനെതിരെയാണ്.
പരിക്ക് ഗുരുതരമല്ല
സഹലിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് എക്‌സ്‌റേ റിപോർട്. എക്‌സ്‌റേയിൽ കാലിന് ഒടിവില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും അഞ്ചാറു ദിവസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് അറിയുന്നത്. ഒരാഴ്ചത്തെ വിശ്രമം മതിയെങ്കിൽ സഹലിന് ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ കളത്തിലെത്താം. അങ്ങനെ സംഭവിച്ചാൽ ഒരു പക്ഷെ അദ്ദേഹം ഉദ്‌ഘാടന മത്സരത്തിൽ കളിച്ചേക്കും.
കഴിഞ്ഞ സീസണിൽ സഹൽ
ഐഎസ്എൽ ചരിത്രത്തിലെ സഹൽ അബ്ദുസ്സമദിന്റെ ഏറ്റവും മികച്ച സീസണായിരുന്നു 2021 - 2022. അതേ സമയം, 2022 - 2023 സീസണിൽ, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെ റെകോർഡ് സ്വന്തമാക്കാൻ 25 കാരനായ സഹൽ ഒരുങ്ങുകയാണ്. 78 മത്സരങ്ങൾ കളിച്ച സന്ദേശ് ജിങ്കന്റെ പേരിലാണ് ഈ റെകോർഡ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കായി താരം ആകെ 74 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
Sahal Abdul Samad | കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപർ താരം സഹല്‍ അബ്ദുസ്സമദിന് ആദ്യ മത്സരം നഷ്ടമാവുമോ?
Kerala Blasters superstar may not play in first match?#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍