കണ്ണൂര്‍: (www.kvartha.com) പോപുലര്‍ ഫ്രണ്ടുമായി (പിഎഫ്‌ഐ) ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പൊലീസ് പരിശോധന. കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ നേതൃത്വത്തില്‍ താണ, പ്രഭാത് ജൻക്ഷൻ, മട്ടന്നൂര്‍, ചക്കരകല്ല്, ഇരിട്ടി, ഉളിയില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്.
താണയിലെ ബി മാര്‍ട് എന്ന ഹൈപര്‍ മാര്‍ടില്‍ നിന്ന് കംപ്യൂടര്‍, മൊബൈല്‍ ഫോണ്‍, ഫയല്‍ എന്നിവ പിടിച്ചെടുത്തതായാണ് വിവരം. പ്രഭാത് ജൻക്ഷനിലെ സ്‌പൈസ് മാന്‍ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലും മട്ടന്നൂര്‍, ചക്കരക്കല്ല്, ഇരിട്ടി, ഉളിയില്‍ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്.
നേതാക്കളുടെ സാമ്പത്തിക സ്രോതസും ഹര്‍താല്‍ ഗൂഡാലോചന കണ്ടെത്തുകയുമാണ് പരിശോധനയുടെ ലക്ഷ്യമെന്നാണ് വിവരം. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി ബന്ധമുള്ളതും ഓഹരി പങ്കാളിത്തമുള്ളതുമായ സ്ഥാപനങ്ങളിലാണ് പരിശോധന.
ഹര്‍താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ 157 കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിരുന്നു. 170 പേരെ അറസ്റ്റ് ചെയ്തു. 368 പേരെയാണ് കരുതല്‍ തടങ്കലില്‍വെച്ചത്. കണ്ണൂര്‍ സിറ്റിയിലാണ് കൂടുതല്‍ കേസുകള്‍ രെജിസ്റ്റര്‍ ചെയ്തത്. 28 കേസുകളാണ് കണ്ണൂരിലുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേരെ കരുതല്‍ തടങ്കലില്‍ വച്ചത്. 118 പേരെയാണ് തടങ്കലില്‍ വച്ചത്.