കഴിഞ്ഞ ദിവസം ഈ വർഷത്തെ ഏറ്റവും വലിയ മയക്കുമരുന്ന് പിടിച്ചെടുത്ത എഎൻസി ഓർഗാനിക് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദധാരി ഉൾപെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. മെഫെഡ്രോൺ സമന്വയിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നത് ബിരുദാനന്തര ബിരുദധാരിയാണെന്നും ഇയാളുടെ വസതിക്ക് സമീപമുള്ള നല്ലസോപാരയിലെ ഗോഡൗണിൽ നിന്നാണ് എംഡി എന്നറിയപ്പെടുന്ന 700 കിലോയിലധികം മയക്കുമരുന്ന് പിടികൂടിയതെന്നും പൊലീസ് അറിയിച്ചിരുന്നു.
'പ്രധാന പ്രതി തന്റെ ഗോഡൗണിന് ചുറ്റുമുള്ള പ്രധാന സ്ഥലങ്ങൾ തിരിച്ചറിഞ്ഞിരുന്നു. അവിടെ അയാൾ മയക്കുമരുന്ന് എത്തിക്കും. വാങ്ങുന്നതിന് ആവശ്യക്കാർ ഇവിടേക്ക് വരണം. 25 കിലോയിൽ താഴെയുള്ള ഓർഡറുകൾ ഒരിക്കലും സ്വീകരിച്ചിരുന്നില്ല. മയക്കുമരുന്ന് കൊണ്ടുപോകുന്നതിനുള്ള റിസ്ക് കൊണ്ടുപോകുന്നവർ ഏറ്റെടുക്കണമെന്ന് വ്യവസ്ഥ വെച്ചിരുന്നു', അന്വേഷണത്തിന്റെ ഭാഗമായ ഒരു എഎൻസി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫ്രീ പ്രസ് ജേർണൽ റിപോർട് ചെയ്തു. റാകറ്റ് എത്ര നന്നായി ചിന്തിച്ചു ചിട്ടപ്പെടുത്തി എന്നതിന്റെ ഒരു സൂചന മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മൂന്ന് വർഷമായി റാകറ്റ് സജീവമായതിനാൽ, പ്രതികൾ മുംബൈയിലും സമീപ പ്രദേശങ്ങളിലും ടൺ കണക്കിന് എംഡി വിതരണം ചെയ്തതായി കരുതുന്നു. ഇടപാടുകാരെ കണ്ടെത്തുന്നതിനായി പൊലീസ് മുഖ്യപ്രതിയുടെ ഫോൺ വിവരങ്ങൾ പരിശോധിക്കുകയാണ്. അതുവഴി ഇടപടുകാർക്കെതിരെയും നടപടിയുണ്ടായേക്കും.
അതേസമയം പ്രതിയുടെ ലബോറടറി ഇതുവരെ കണ്ടെത്താനായിട്ടില്ല. 'ഞങ്ങൾ കുറ്റാരോപിതനുമായി അന്വേഷണം നടത്തുന്നു, കൂടാതെ അന്വേഷണത്തിന്റെ നിർണായക ഭാഗമായ ലബോറടറി കണ്ടെത്താൻ മറ്റ് അന്വേഷണ രീതികൾ ഉപയോഗിക്കുന്നു. ഇയാളുടെ വിതരണ ശൃംഖലയിൽ കൂടുതൽ ആളുകൾ ഉണ്ടെന്നുംകണ്ടെത്തിയിട്ടുണ്ട്, ഈ പ്രതികളെ ഞങ്ങൾ തിരയുകയാണ്', ഡെപ്യൂടി കമീഷണർ (എഎൻസി) ദത്ത നലവാഡെ പറഞ്ഞു.