മുസ്ലിം സ്ത്രീകള്‍ പൊതു വിദ്യാഭ്യാസം നേടാതിരുന്ന കാലത്ത് ഇന്നത്തെ 10-ാം ക്ലാസിന് തുല്യമായ ഫിഫ്ത് ഫോറം പാസായ മറിയുമ്മ, ജോലി സമ്പാദിക്കുക എന്നതിനേക്കാള്‍ ഭാഷ വശത്താക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പഠനം നടത്തിയത്.
സര്‍കാര്‍ തലത്തില്‍ സാക്ഷരതാ ക്ലാസുകള്‍ തുടങ്ങുന്നതിനും എത്രയോ മുന്‍പ് തന്നെ മറിയുമ്മ സ്ത്രീകള്‍ക്ക് വേണ്ടി സാക്ഷരതാ ക്ലാസുകളും തയ്യല്‍ ക്ലാസുകളും നടത്തി ശ്രദ്ദേയയായിരുന്നു.
1938ല്‍ തലശ്ശേരി കോണ്‍വന്റ് സ്‌കൂളില്‍ ചേര്‍ന്ന് ഇൻഗ്ലീഷ് പഠിച്ച മറിയുമ്മ അവസാന കാലം വരെ നിത്യവും ഇൻഗ്ലീഷ് ദിനപത്രം വായിക്കുമായിരുന്നു. ഒട്ടേറെ എതിര്‍പ്പുകളെ അവഗണിച്ചാണ് മറിയുമ്മയുടെ പിതാവ് മതപണ്ഡിതനായ ഒ വി അബ്ദുല്ല മറിയുമ്മയേയും സഹോദരങ്ങളെയും പഠിപ്പിച്ചത്.
കന്യാസ്ത്രീകള്‍ നടത്തുന്ന തലശ്ശേരി സേക്രഡ് ഹാര്‍ട് കോണ്‍വെന്റിലായിരുന്നു പഠനം. 1943ലായിരുന്നു മറിയുമ്മയുടെ വിവാഹം. അതുവരെ സ്‌കൂളില്‍ പോയിരുന്നു. മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. വിവാഹ ശേഷം ഉമ്മാമ കുഞ്ഞാച്ചുമ്മ 1935 ല്‍ സ്ത്രീകള്‍ക്ക് വേണ്ടി സ്ഥാപിച്ച ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മറിയുമ്മ കൂടുതല്‍ സജീവമായി.
എം ഇ എസിന്റെ വളര്‍ചയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് മറിയുമ്മയും ഇവരുടെ മാളിയേക്കല്‍ തറവാടും. 1970ല്‍ കോഴിക്കോട് നടന്ന സമ്മേളനത്തില്‍ മറിയുമ്മ മുസ്ലിം വുമണ്‍ എഡുകേഷന്‍ എന്ന വിഷയത്തില്‍ ഇൻഗ്ലീഷില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു.
മാളിയേക്കല്‍ മറിയുമ്മയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാല്‍പാടുകള്‍ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. യാഥാസ്ഥിതികരുടെ വിലക്കുകള്‍ അവഗണിച്ച് ഇൻഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവര്‍ക്ക് വഴികാട്ടിയായിരുന്നു അവര്‍.
സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു. എന്നും പുരോഗമന മനസ്സ് കാണിച്ച മാളിയേക്കല്‍ മറിയുമ്മ മതസാഹോദര്യത്തിന്റെ പ്രതീകമായി സ്വയം മാറി. അവരുടെ വേര്‍പാട് ഒരു നാടിനെയും പല തലമുറകളെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ആ ദുഃഖത്തിന്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Maliyekkal Mariumma passed away, Thalassery, News, Dead, Obituary, Chief Minister, Pinarayi vijayan, Kerala.