ന്യൂഡെൽഹി: (www.kvartha.com) ഒറ്റരാത്രികൊണ്ട് കൈയേറ്റങ്ങൾ നീക്കം ചെയ്ത ഡെൽഹി വികസന അതോറിറ്റിയുടെ (DDA) നടപടി തെറ്റാണെന്ന് ഡെൽഹി ഹൈകോടതി വിലയിരുത്തി. അറിയിപ്പില്ലാതെ അതിരാവിലെയോ വൈകുന്നേരമോ ഒരാളെ ബുൾഡോസർ ഉപയോഗിച്ച് പുറത്താക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. അവർ പൂർണമായും അഭയമില്ലാത്തവരാണെന്നും അവർക്ക് ബദൽ സ്ഥലം നൽകണമെന്നും കോടതി വ്യക്തമാക്കി.
പൊളിക്കൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഇത്തരക്കാർക്ക് ന്യായമായ സമയം നൽകണമെന്നും അവർക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കണമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് തന്റെ വിധിന്യായത്തിൽ പറഞ്ഞു. ഇത്തരമൊരു സംരംഭം ആരംഭിക്കുന്നതിന് മുമ്പ് കൂടിയാലോചിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. ഷകർപൂർ ചേരി യൂനിയൻ സമർപിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
കഴിഞ്ഞ വർഷം ജൂൺ 25 ന്, ഡിഡിഎ ഉദ്യോഗസ്ഥർ ഒരു അറിയിപ്പും കൂടാതെ പ്രദേശത്ത് എത്തി 300 ഓളം കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതായി ഹരജിക്കാർ ആരോപിച്ചു. 'പൊളിക്കൽ മൂന്നു ദിവസം നീണ്ടുനിന്നു. കുടിലുകൾ തകർന്ന പലർക്കും സാധനങ്ങൾ എടുക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരും ഡിഡിഎ ഉദ്യോഗസ്ഥരും ചേർന്ന് താമസക്കാരെ സ്ഥലത്ത് നിന്ന് മാറ്റി', ഹർജിയിൽ പറയുന്നു.
തുടർന്നുള്ള പൊളിക്കൽ നടപടികൾ മാറ്റിവയ്ക്കാനും പൊളിക്കുന്ന സ്ഥലത്ത് തൽസ്ഥിതി നിലനിർത്താനും ഡിഡിഎയ്ക്ക് നിർദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. വാദം കേട്ട കോടതി, DUSIB (Delhi Urban Shelter Improvement Board) യുമായി കൂടിയാലോചിച്ച് മാത്രമേ പൊളിക്കൽ നടത്താവൂ എന്ന് ഡിഡിഎയോട് നിർദേശിച്ചു. ബദൽ ക്രമീകരണങ്ങൾ ചെയ്യാൻ താമസക്കാർക്ക് മതിയായ സമയം നൽകാനും കോടതി ഡിഡിഎയോട് നിർദേശിച്ചു.
Delhi HC Verdict | നോടീസ് നൽകാതെ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കാനാകില്ലെന്ന് ഹൈകോടതി; 'ഡെൽഹി വികസന അതോറിറ്റിയുടെ നടപടി തെറ്റ്'
Cannot evict people with bulldozer at doorstep without notice: Delhi HC#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍