മുംബൈ: (www.kvartha.com) 9.5 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനും വീട്ടിൽ നടത്തിയ പരിശോധനയ്ക്കുമൊടുവിൽ ശിവസേന വക്താവ് സഞ്ജയ് റാവുതിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കസ്റ്റഡിയിലെടുത്തു. പത്ര ചൗൾ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു നടപടി. ശിവസേന ഉദ്ധവ് താകറെ വിഭാഗത്തിലെ പ്രമുഖ നേതാവാണ് സഞ്ജയ് റാവുത്.
കനത്ത പൊലീസ് ബന്തവസിനും സിഐഎസ്‌എഫ് സുരക്ഷയ്‌ക്കുമിടയിൽ ഇദ്ദേഹത്തെ ഫോർടിലെ ഇഡി ഓഫീസിലെത്തിച്ചു. റാവുതിന്റെ വസതിയിൽ തടിച്ചുകൂടിയ ശിവസേന പ്രവർത്തകർ അദ്ദേഹത്തെ പിന്തുണച്ചും ഇഡിയുടെ നടപടിക്കെതിരെയും മുദ്രാവാക്യം വിളിച്ചു. മഹാരാഷ്ട്രയും ശിവസേനയും പോരാട്ടം തുടരുമെന്ന് റാവുത് ട്വിറ്ററിൽ കുറിച്ചു. 'തെറ്റായ നടപടി. തെറ്റായ തെളിവുകൾ. ഞാൻ ശിവസേന വിടില്ല. മരിച്ചാലും ഞാൻ കീഴടങ്ങില്ല. ജയ് മഹാരാഷ്ട്ര', അദ്ദേഹം എഴുതി.
മൊഴി രേഖപ്പെടുത്താൻ ജൂലൈ ഒന്നിന് ഇഡിക്ക് മുമ്പാകെ ഹാജരായ റാവത് പിന്നീട് പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 20, 27 തീയതികളിൽ നൽകിയ രണ്ട് സമൻസുകളിൽ ഹാജരായില്ല. ഓഗസ്റ്റ് ഏഴിന് ഹാജരാകാമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.
മഹാരാഷ്ട്ര ഗവർണർ ബിഎസ് കോശ്യാരിയുടെ ഗുജറാതി പരാമർശങ്ങളെ തുടർന്ന് ഷിൻഡെ-ഫഡ്‌നാവിസ് സർകാരിനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് റാവുതിനെ കസ്റ്റഡിയിലെടുത്തത്. ഇഡിയുടെ നടപടി ബിജെപിയുടെ ഒത്താശയോടെയാണെന്ന് ശിവസേന എംപി അരവിന്ദ് സാവന്ത് ആരോപിച്ചു. ഇഡി റാവുതിനെ കസ്റ്റഡിയിലെടുക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ്, താനെയിൽ നിന്ന് പാർടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ ശിവസേന അധ്യക്ഷൻ ഉദ്ധവ് താകറെ കേന്ദ്ര അന്വേഷണ ഏജൻസിയുടെ നടപടിയെ അപലപിച്ചു. 'ഇത് നാണംകെട്ട ഗൂഢാലോചനയാണ്, ഹിന്ദുക്കളെ വിഭജിക്കാനും ശിവസേനയെ ഇല്ലാതാക്കാനും ശിവസേനയുടെ ശക്തി കുറയ്ക്കാനും ബിജെപിയുടെ ഗൂഢാലോചനയാണ്', അദ്ദേഹം പറഞ്ഞു.
നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി റാവുതിന്റെ ഭാര്യ വർഷ റാവുതിന്റെയും രണ്ട് കൂട്ടാളികളുടെയും 11.15 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഏപ്രിലിൽ ഇഡി താൽകാലികമായി കണ്ടുകെട്ടിയിരുന്നു.
Sanjay Raut | 9.5 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനും പരിശോധനയ്ക്കും ശേഷം ശിവസേന നേതാവ് സഞ്ജയ് റാവുതിനെ ഇഡി കസ്റ്റഡിയിലെടുത്തു; ബിജെപിയുടെ ഗൂഢാലോചനയെന്ന് ഉദ്ധവ് താകറെ
Sena's Sanjay Raut Detained After Day-Long Raids In Land Scam Case#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍