മുംബൈ: (www.kvartha.com) അമ്മയായ യുവതിയോട് കുട്ടിയോ ജോലിയോ ഏതെങ്കിലും ഒന്ന് ഏറ്റെടുക്കാൻ ആവശ്യപ്പെടാനാവില്ലെന്ന് ബോംബെ ഹൈകോടതി. ജോലിക്കായി മകളോടൊപ്പം പോളൻഡിലേക്ക് പോകരുതെന്ന കുടുംബ കോടതി ഉത്തരവ് റദ്ദാക്കിയ ഹൈകോടതി യുവതിക്ക് പോകാൻ അനുമതി നൽകി. ഒമ്പത് വയസുള്ള മകളോടൊപ്പം പോളൻഡിലെ ക്രാകോവിലേക്ക് താമസം മാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമർപിച്ച ഹർജി ജസ്റ്റിസ് ഭാരതി ഡാംഗ്രെയുടെ സിംഗിൾ ജഡ്ജി ബെഞ്ച് പരിഗണിക്കുമ്പോഴാണ് ഈ നിരീക്ഷണം നടത്തിയത്.
2010ൽ വിവാഹിതരായ ദമ്പതികൾ കുടുംബ പ്രശ്നങ്ങൾ കാരണം ഇപ്പോൾ പരസ്പരം വേർപിരിഞ്ഞാണ് താമസിക്കുന്നത്. വിവാഹം മോചനത്തിന് യുവതി കുടുംബ കോടതിയിലും അപേക്ഷ നൽകിയിട്ടുണ്ട്. കുട്ടിയെ കസ്റ്റഡിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയും ഭർത്താവും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. അതിനിടെ കുട്ടിയുമായി യുവതി പോളൻഡിലേക്ക് പോകുന്നത് യുവതിയുടെ ഭർത്താവ് എതിർത്തിരുന്നു. യുവതിയോട് ഒറ്റയ്ക്ക് പോളൻഡിലേക്ക് പോകാൻ ആവശ്യപ്പെടണമെന്നും കുട്ടിയെ തന്നോടൊപ്പം വിടണമെന്നുമായിരുന്നു ഭർത്താവിന്റെ വാദം. പൂനെയിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിക്ക് അവരുടെ കംപനി പോളൻഡിൽ അവസരം വാഗ്ദാനം ചെയ്തിരുന്നു.
കുട്ടിയെ തന്നിൽ നിന്ന് മാറ്റിയാൽ പിന്നെ കാണാൻ കഴിയില്ലെന്ന് കാണിച്ചാണ് ഭർത്താവ് ഹർജിയെ എതിർത്തത്. പിതാവും മകളും തമ്മിലുള്ള ബന്ധം തകർക്കാൻ വേണ്ടി മാത്രമാണ് പോളൻഡിലേക്ക് താമസം മാറാൻ യുവതി ശ്രമിക്കുന്നതെന്ന് യുവാവ് ആരോപിച്ചു. അയൽരാജ്യങ്ങളായ യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം കാരണം പോളൻഡിൽ നിലനിൽക്കുന്ന പ്രതികൂല സാഹചര്യം പോലും അഭിഭാഷകർ ചൂണ്ടിക്കാണിച്ചു.
വാദം കേട്ട കോടതി മകളും അവളുടെ പിതാവും തമ്മിലുള്ള സ്നേഹത്തേക്കാൾ വലുതായി ഒന്നുമില്ലെന്നും എന്നാൽ ഒരു സ്ത്രീയുടെ തൊഴിൽ സാധ്യതകൾ കോടതിക്ക് നിഷേധിക്കാനാവില്ലെന്നും നിരീക്ഷിച്ചു
എന്നിരുന്നാലും, പെൺകുട്ടിയെ നേരിട്ടും വെർച്വൽ പ്ലാറ്റ് ഫോമിലൂടെയും പിതാവുമായി ബന്ധപ്പെടുന്നതിന് അവസരമുണ്ടാക്കാൻ യുവതിയോട് കോടതി നിർദേശിച്ചു. കോടതി ഉത്തരവ് പ്രകാരം എല്ലാ അവധിക്കാലത്തും യുവതിക്ക് ഇൻഡ്യയിലേക്ക് വരേണ്ടിവരും, അങ്ങനെ പിതാവിന് മകളെ കാണാൻ കഴിയും.
നാളിതുവരെ കുട്ടിയുടെ സംരക്ഷണം അമ്മയുടെ പക്കലാണെന്നും കുട്ടിയുടെ പ്രായം കണക്കിലെടുത്ത് വളർത്തിയ അമ്മയോടൊപ്പം താമസിക്കേണ്ടത് അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജോലി ചെയ്യാൻ തയ്യാറുള്ള ഒരു അമ്മയുടെ തൊഴിൽ സാധ്യത കോടതിക്ക് നിഷേധിക്കാനാകുമെന്ന് ഞാൻ കരുതുന്നില്ലെന്നും അവർക്ക് ഈ അവസരം നിഷേധിക്കാനാവില്ലെന്നും ജസ്റ്റിസ് ഡാംഗ്രെ പറഞ്ഞു. അമ്മയുടെയും പിതാവിന്റെയും താൽപ്പര്യങ്ങൾക്കിടയിൽ തുല്യത നിലനിർത്തേണ്ടത് ആവശ്യമാണ്, കൂടാതെ കുട്ടിയുടെ ക്ഷേമവും കണക്കിലെടുക്കുന്നുവെന്നും കോടതി വ്യക്തമാക്കി.
ഇപ്പോൾ വിദേശത്തേക്ക് മാറ്റപ്പെട്ടാൽ പെൺകുട്ടിക്ക് ആശങ്കയുണ്ടാകുമെന്ന ഭർത്താവിന്റെ വാദം അംഗീകരിക്കാനും കോടതി വിസമ്മതിച്ചു. 'കുട്ടികൾ മാതാപിതാക്കളോടൊപ്പം മാറുന്നത് അസാധാരണമല്ല. ഓഫീസുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കുട്ടികളെ ഡേ കെയർ സംവിധാനത്തിൽ നിർത്തുന്നത് അസാധാരണമല്ലെന്ന് ജസ്റ്റിസ് പറഞ്ഞു. സഹായത്തിനായി യുവതി അമ്മയെ കൂടി പോളൻഡിലേക്ക് കൊണ്ടുപോയേക്കാമെന്നും വിദേശയാത്ര കുട്ടിക്ക് കൂടുതൽ അറിവുകൾ നൽകുകയും അവളുടെ ലോകം വിശാലമാകുകയും ചെയ്യുമെന്നും കോടതി ചൂണ്ടിക്കാട്ടി.
< !- START disable copy paste -->< !- START disable copy paste -->