റാഞ്ചി: (www.kvartha.com) ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത അനുയായിയും സാഹിബ്ഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയുമായ പങ്കജ് മിശ്രയുമായി ബന്ധമുള്ള സംസ്ഥാനത്തെ 17 സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. മിശ്രയ് ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സാഹിബ്ഗഞ്ച്, ബര്‍ഹെത്, രാജ്മഹല്‍ പ്രദേശങ്ങളിലേക്ക് പരിശോധന വ്യാപിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. 'ജാര്‍ഖണ്ഡ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ്. അന്വേഷണങ്ങള്‍ തുടരുകയാണ്', ഇഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇതൊരു പ്രത്യേക കേസാണെന്നും സംസ്ഥാന ഖനന സെക്രടറി പൂജാ സിംഗാളിനെതിരെ ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടല്ല റെയ്ഡുകളെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 2020 ജൂണില്‍ ഒരു ടോള്‍ ടാക്‌സ് കരാറുകാരന്‍ സാഹിബ്ഗഞ്ചിലെ ബധര്‍വ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയാണ് പുതിയ കേസിന് ആധാരം. മിശ്രയുടെയും സോറന്‍ സര്‍കാരിലെ ഒരു മന്ത്രിയുടെയും നിര്‍ദേശങ്ങള്‍ക്കനുസൃതമായി സംഘട്ടനവും ആക്രമണവും നടന്നതായി പരാതിയില്‍ ആരോപിച്ചിരുന്നു.
ബധര്‍വ നഗര്‍ പഞ്ചായതിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള ടെന്‍ഡര്‍ സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് കോടതി ആരോപിച്ചു. മന്ത്രിയുടെ സഹോദരനും ടെന്‍ഡറില്‍ പങ്കെടുക്കുന്നുണ്ടെന്നും പിന്നീട് ലേലം അട്ടിമറിക്കാന്‍ അമിതമായി ലേലം വിളിച്ച ഡമി കംപനിയെ പ്രോത്സാഹിപ്പിച്ച് നടപടി അനുകൂലമാക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിക്കാരന്‍ ആരോപിച്ചത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ (എംജിഎന്‍ആര്‍ഇജിഎ) തുക വകമാറ്റിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിംഗാളുമായി ബന്ധമുള്ള ജാര്‍ഖണ്ഡിലെയും മറ്റിടങ്ങളിലെയും 18 സ്ഥലങ്ങളില്‍ ഈ വര്‍ഷം ആദ്യം ഇഡി റെയ്ഡുകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഏജന്‍സി അവരെ അറസ്റ്റ് ചെയ്തിരുന്നു.
ഖനന പാട്ടം സ്വന്തം പേരില്‍ എടുത്തതിനും ഭാര്യക്ക് ഭൂമി അനുവദിച്ചതിനും സോറന്‍ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന സമയത്താണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായത്. ഖനന പാട്ട വിഷയത്തില്‍ സോറന്റെ സഹോദരനും സംസ്ഥാന എംഎല്‍എയുമായ ബസന്ത് സോറന് ദേശീയ തെരഞ്ഞെടുപ്പ് കമീഷന്‍ (ഇസിഐ) ഇതിനകം നോടീസ് അയച്ചിട്ടുണ്ട്. ദുംകയില്‍ നിന്നുള്ള എംഎല്‍എയാണ് ബസന്ത്. എംഎല്‍എ എന്ന നിലയില്‍ ബസന്തിനെ അയോഗ്യനാക്കുന്നതിന് ഇടയാക്കുമോയെന്ന് പരിശോധിക്കുന്ന ഇസിഐ നേരത്തെ, അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളില്‍ നിലപാട് ആരാഞ്ഞ് മുഖ്യമന്ത്രിക്ക് നോടീസ് അയച്ചിരുന്നു.
സംശയാസ്പദമായ ചില ഇടപാടുകളില്‍ മിശ്രയ്ക്ക് പങ്കുണ്ടെന്ന് മുന്‍ സംസ്ഥാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബര്‍ ദാസാണ് വാര്‍ത്താസമ്മേളനത്തില്‍ ആദ്യം ആരോപിച്ചത്. ജാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന സിംഗാളിന്റെ അനധികൃത സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തതായി ഇഡി അറിയിച്ചു. റാഞ്ചിയിലെ ഒരു മള്‍ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും ഇതില്‍ ഉള്‍പെടുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. റാഞ്ചി ആസ്ഥാനമായുള്ള ചാര്‍ടേഡ് അകൗണ്ടന്റിന്റെ വീട്ടില്‍ നിന്ന് 18 കോടി രൂപയും ഏജന്‍സി കണ്ടെടുത്തിരുന്നു. ചാര്‍ടേഡ് അകൗണ്ടന്റിന് സിംഗാളുമായി ബന്ധമുണ്ടെന്ന് ഇഡി വൃത്തങ്ങള്‍ പറഞ്ഞു.
18.06 കോടി രൂപയുടെ പൊതുപണം തിരിമറി നടത്തിയതിനും അത് സ്വന്തം പേരില്‍ നിക്ഷേപിച്ചതിനും ജൂനിയര്‍ എൻജിനീയര്‍ രാം ബിനോദ് പ്രസാദ് സിന്‍ഹയ്ക്കെതിരെ റാഞ്ചിയിലെ അഴിമതി വിരുദ്ധ ബ്യൂറോ 2017-ല്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് സിംഗാളിനെതിരായ ഇഡി കേസ്. അതുപോലെ രാം ബിനോദ് സര്‍വീസിലിരിക്കുമ്പോള്‍ കുടുംബാംഗങ്ങളുടെ പേരില്‍ 2008 നും 2011 നും ഇടയിലാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.
Keywords: Jharkhand, News, Top-Headlines, Chief Minister, MLA, Black Money, Case, Raid, Panchayath, Issue, ED raids 17 locations linked to Jharkhand CM Hemant Soren's close aide.
< !- START disable copy paste -->
ED raids | ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അടുത്ത അനുയായിയുമായി ബന്ധമുള്ള 17 സ്ഥലങ്ങളില്‍ ഇഡി റെയ്ഡ്
ED raids 17 locations linked to Jharkhand CM Hemant Soren's close aide#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍