മുംബൈ: (www.kvartha.com) മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീക്ക് പുറത്ത് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് അമരാവതിയിലെ സ്വതന്ത്ര എംപി നവനീത് റാണയും അവരുടെ ഭര്‍ത്താവും എംഎല്‍എയുമായ രവി റാണയും കഴിഞ്ഞ മാസം ജയിലില്‍ കിടന്നിരുന്നു. രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇരുവരും ജാമ്യം നേടി പത്ത് ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്,. എന്നാല്‍ ഇതുകൊണ്ടൊന്നും സംഭവങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് രണ്ട് പേരും പറയുന്നു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഒരു സ്ത്രീക്കെതിരെ തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്ന് നവനീത് റാണ ആരോപിച്ചു. 'നിങ്ങളുടെ അധികാരം പോയിക്കഴിഞ്ഞാല്‍, നിങ്ങളുടെ വീട്ടില്‍ നിന്ന്, നിങ്ങളുടെ ഭാര്യ രശ്മിയെ പോലെ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാല്‍, അന്ന് നിങ്ങളോട് ഞാന്‍ ചോദിക്കും, ഒരു തെറ്റും ചെയ്യാത്ത നിങ്ങളുടെ ഭാര്യ ജയിലില്‍ കിടക്കുമ്പോള്‍ എന്ത് തോന്നുന്നെന്ന്', അവരെ ഉദ്ധരിച്ച് ഇൻഡ്യ ടുഡേ റിപോർട് ചെയ്തു.
ഹനുമാന്‍ ചാലിസ നീക്കത്തെ നവനീത് റാണ ന്യായീകരിക്കുകയും ചെയ്തു. ' ഉദ്ധവ് താകറെ തന്റെ റാലികളില്‍ താന്‍ ഹിന്ദുത്വവാദിയാണെന്ന് പറയുന്നു. ഒരു വിശ്വാസിയുടെ വീടിന് പുറത്ത് ഹനുമാന്‍ ചാലിസ ജപിക്കുന്നത് സാമുദായിക അസ്വാരസ്യം സൃഷ്ടിക്കില്ല. മറ്റേതെങ്കിലും മതവിശ്വാസിയുടെ വീടിന് പുറത്ത് അത് ചെയ്താല്‍ അത് വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നതാണ്. ഞാന്‍ ഒരു വിദ്വേഷവും സൃഷ്ടിച്ചിട്ടില്ല', എംപി വ്യക്തമാക്കി.
ജയിലില്‍ പീഡനം ആയിരുന്നെന്നും എംപി പറയുന്നു. 'ഞാന്‍ ഇന്‍ഡ്യയില്‍ ജീവിക്കുന്ന ഒരു സ്ത്രീയാണ്. ഹനുമാന്‍ ചാലിസ ജപിച്ചതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടിവരുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അര്‍ധരാത്രി മുതല്‍ പുലര്‍ചെ അഞ്ച് വരെ, ഞാന്‍ ജയിലില്‍ നിന്നു. അവര്‍ എനിക്ക് ഒരു പായയോ വെള്ളമോ, തന്നില്ല. അത്രയും മനുഷ്യത്വരഹിതമായാണ് പെരുമാറിയത്. ഇത് വളരെ സങ്കടകരമാണ്,' അവർ പറഞ്ഞു.
ജയിലില്‍ വെച്ച് തനിക്ക് ഭര്‍ത്താവുമായോ കുട്ടികളുമായോ ബന്ധപ്പെടാനായില്ലെന്ന് നവനീത് റാണ കൂട്ടിച്ചേർത്തു. 'അമ്മ എന്തിനാണ് ജയിലില്‍ കിടന്നതെന്ന് എന്റെ കുട്ടികള്‍ ചോദിച്ചാല്‍ ആരാണ് ഉത്തരം പറയുക? ഹനുമാന്‍ ചാലിസ മാത്രമാണ് എനിക്ക് ശക്തി നല്‍കിയത്. ഞാന്‍ എല്ലാ ദിവസവും അത് സ്തുതിക്കുന്നു. ജയിലില്‍ കിടക്കുന്ന സ്ത്രീകള്‍ എന്നോടൊപ്പം അത് വായിക്കുകയും എന്നെ പ്രചോദിപ്പിക്കുകയും ചെയ്തു.
ജയിലില്‍ കിടന്ന അനുഭവം തന്റെ ആത്മാവിനെ തകര്‍ത്തിട്ടില്ല. അത്രയെളുപ്പം എന്നെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. ഞാനൊരു പോരാളിയാണ്. ജീവിതകാലം മുഴുവന്‍ ജോലി ചെയ്യാതെ മറ്റൊരാളുടെ പേര് മാത്രം ഉപയോഗിച്ച് ഒരു സ്ഥാനത്ത് നില്‍ക്കുന്നയാളെ ഞാന്‍ ഭയപ്പെടുന്നില്ല,' ഉദ്ധവ് താക്കറെയെ ആക്രമിച്ചുകൊണ്ട് അവര്‍ വ്യക്തമാക്കി.
ഭാവി തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ പോരാടുമെന്നും അവര്‍ സൂചിപ്പിച്ചു. 'ഞാന്‍ മുഖ്യമന്ത്രിയോട് പറയുന്നു, നിങ്ങള്‍ മത്സരിക്കുക, ഞാന്‍ നിങ്ങളുടെ മുന്നില്‍ ഉണ്ടാകും. മുഖ്യമന്ത്രിയാകണമെങ്കില്‍ അദ്ദേഹം തന്റെ വീട് വിട്ട് ജനങ്ങളെ സേവിക്കാനിറങ്ങണം, രണ്ട് വര്‍ഷമായി അദ്ദേഹം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല,' അവര്‍ ചൂണ്ടിക്കാണിച്ചു.
പ്രധാനമന്ത്രി മോദിക്കും അമിത് ഷായ്ക്കുമൊപ്പമാണെങ്കിലും താന്‍ സ്വതന്ത്രയാണെന്ന് നവനീത് റാണ ഊന്നിപ്പറഞ്ഞു. 2014-ലെ മോദി തരംഗത്തിലും 2019-ലെ മോദി സുനാമിയിലും ഞാന്‍ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്റെ ജില്ല എനിക്ക് അവസരം നല്‍കി. എനിക്ക് വ്യക്തിപരമായ കാഴ്ചപ്പാടുണ്ട്.
ഒരു ഹിന്ദുത്വവാദി പാര്‍ടിയുമായി ബന്ധപ്പെട്ടതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ ഹിന്ദുസ്ഥാനിലാണ് താമസിക്കുന്നതെങ്കില്‍ നിങ്ങള്‍ ഹിന്ദുത്വവാദി ആയിരിക്കണം,' നവനീത് റാണ കൂട്ടിച്ചേര്‍ത്തു.
Keywords: Mumbai, India, News, Controversy, Arrest, Jail, MP, Bail, Chief Minister, If your wife is arrested…: MP Navneet Rana’s salvo at Uddhav Thackeray.
ഹനുമാന്‍ ചാലിസ വിവാദം: 'നിങ്ങളുടെ ഭാര്യയെ അറസ്റ്റ് ചെയ്താൽ...! ഉദ്ധവ് താകറയെ കടന്നാക്രമിച്ച് നവനീത് റാണ എംപി
If your wife is arrested…: MP Navneet Rana’s salvo at Uddhav Thackeray#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍