കീവ്: (www.kvartha.com) യുക്രൈനിലെ മരിയുപോള്‍ അസോവ്സ്റ്റാള്‍ ഉരുക്കുഫാക്ടറിയും റഷ്യ പിടിച്ചു. ചോരപ്പുഴയൊഴുകാതെ പോരാട്ടം മതിയാക്കാന്‍ യുക്രൈന്‍ സര്‍കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പൊരുതി തളര്‍ന്ന സേന പിന്‍മാറി. 82 ദിവസത്തെ പോരാട്ടത്തില്‍ ക്ഷീണിച്ച 264 യുക്രൈന്‍ സൈനികരെ റഷ്യയുടെ സഹായത്തോടെ ഫാക്ടറിയില്‍നിന്ന് ഒഴിപ്പിച്ചു.
2014 ലെ റഷ്യന്‍ അധിനിവേശ വേളയില്‍ പ്രത്യേകം രൂപീകരിച്ച അസോവ് റെജിമെന്റാണ് അസോവ്സ്റ്റാളില്‍ പൊരുതിത്തോറ്റത്. ചെറുത്തുനില്‍പിന്റെ ഉജ്വലമാതൃക കാട്ടിയ ഇവര്‍ ഈ യുദ്ധത്തിലെ വീരനായകരാണെന്ന് യുക്രൈന്‍ സേന പ്രഖ്യാപിച്ചു.
ഫാക്ടറിയില്‍ ഇനിയും സൈനികര്‍ ശേഷിക്കുന്നുണ്ടെന്ന് യുക്രൈന്‍ ഡപ്യൂടി പ്രതിരോധ മന്ത്രി അന്ന മല്‍യര്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ 53 സൈനികരെ റഷ്യന്‍ നിയന്ത്രണത്തിലുള്ള നൊവോയസോവ്‌സ്‌ക് പട്ടണത്തിലെ ആശുപത്രിയിലേക്ക് മാറ്റി. റഷ്യയോട് കൂറുള്ള വിമതരുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്ക പട്ടണത്തിലേക്കാണ് ബാക്കി 211 പേരെ മാറ്റിയത്. റഷ്യന്‍ ആക്രമണത്തില്‍ മരിയുപോള്‍ നഗരത്തിലാകെ 100 കണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം, ഹര്‍കീവില്‍നിന്ന് റഷ്യന്‍ സേനയെ തുരത്തിയെങ്കിലും കിഴക്കന്‍ യുക്രൈനിലെ ഡൊനെറ്റ്‌സ്‌ക് മേഖലയില്‍ കനത്ത പോരാട്ടം നടക്കുന്നു. പടിഞ്ഞാറന്‍ നഗരമായ ലിവിവിലും റഷ്യന്‍ ആക്രമണം കനത്തു. അതിര്‍ത്തി പ്രവിശ്യയായ കേര്‍സ്‌കില്‍ യുക്രൈന്‍ ആക്രമണമുണ്ടായെങ്കിലും റഷ്യ തിരിച്ചടിച്ചു.
ഇതിനിടെ, നാറ്റോ അംഗത്വത്തിനായുള്ള ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും നടപടികള്‍ പുരോഗമിക്കുകയാണ്. സൈനികസഖ്യത്തിലെ അംഗത്വം സംബന്ധിച്ച ചര്‍ചയ്ക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കാണാന്‍ സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലെന ആന്‍ഡേഴ്‌സനും ഫിന്‍ലന്‍ഡ് പ്രസിഡന്റ് സവ്‌ലി നിനിസ്റ്റോയും അടുത്ത ദിവസം വൈറ്റ്ഹൗസിലെത്തും.