പയ്യന്നൂരിലെ പാര്‍ടി ഏരിയാ കമിറ്റി ഓഫീസ് നിര്‍മാണത്തിനായി പിരിച്ച തുക വകമാറ്റല്‍, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പണം ശേഖരിക്കുന്നതിനായി ഉപയോഗിച്ച രണ്ട് രസീത് ബുകുകള്‍ കാണാതായ സംഭവം, രക്തസാക്ഷി ധനരാജ് കുടുംബ സഹായ നിധിയിൽ പിരിച്ചെടുത്ത. തുക ആരുമറിയാതെ നേതാക്കളുടെ അകൗണ്ടിലേക്ക് മാറ്റിയ സംഭവം എന്നിങ്ങനെ മൂന്ന് വിഷയങ്ങളാണ് പാര്‍ടിയില്‍ ഉയര്‍ന്നത്.
ഇതില്‍ കാണാതായ തെരഞ്ഞെടുപ്പ് പണം പിരിക്കാനുള്ള രസീത് ബുകുകള്‍ സമര്‍പിച്ചതില്‍ രണ്ടെണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന് യഥാര്‍ത്ഥ രസീത് ബുകില്‍ നിന്നും വ്യത്യസ്തമായാണ് രണ്ടാമത്തെ രസീത് ബുകില്‍ എഴുതിയിട്ടുള്ളത്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറിയേറ്റംഗങ്ങളായ ടി വി രാജേഷ്, പി വി ഗോപിനാഥ് എന്നിവരാണ് പാര്‍ടി തല അന്വേഷണം നടത്തിയത്. ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ പരിശോധിക്കുകയും പരാതിക്കാരില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്ത അന്വേഷണ സംഘം ആരോപണ വിധേയരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ബാങ്ക് രേഖകളും പാര്‍ടി ഏരിയാ കമിറ്റി യോഗ മിനുട്‌സും ഇതുമായി ബന്ധപ്പെട്ടു പരിശോധിച്ചു. രണ്ടാഴ്ച്ചയിലേറെക്കാലമായി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി 148 പേജുള്ള റിപോര്‍ടാണ് ജില്ലാ കമിറ്റിക്ക് സമര്‍പിക്കപ്പെട്ടത്. ഈ റിപോർട് പിന്നീട് പാര്‍ടി കോണ്‍ഗ്രസായതിനാല്‍ ജില്ലാ കമിറ്റി ചര്‍ച ചെയ്യാതെ മാറ്റി വയ്ക്കുകയും പിന്നീട് ഏപ്രില്‍ അവസാന വാരം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍. അജന്‍ഡയാവുകയും ചെയ്തു.
ഇപി ജയരാജന്റെ ഇടപെടലുകള്‍
പയ്യന്നൂരിലെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന് പാര്‍ടിക്കുള്ളില്‍ അണയാതെ കിടക്കുന്നുണ്ട്. ഇതിന്റെ തീയും പുകയും അണയ്ക്കാന്‍ കേന്ദ്ര കമിറ്റിയംഗം ഇ പി ജയരാജനെയായിരുന്നു പാര്‍ടി ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇ പി യുടെ ഇടപെടലോടെ വിഷയം കൂടുതല്‍ മൂര്‍ച്ഛിക്കുകയായിരുന്നു. പയ്യന്നൂരിലെ വിവാദം മൂടി വയ്ക്കാനാണ് ഇ പി ശ്രമിച്ചതെന്നും ആരോപണ വിധേയനായ നേതാവിനെ നേതാവിനെ കുറ്റവിമുക്തനാക്കാന്‍ ശ്രമിച്ചുവെന്നും വിമര്‍ശനമുയര്‍ന്നു. വെള്ളൂരിലെ പാര്‍ടി പ്രവര്‍ത്തകരാണ് ഇതു ചൂണ്ടികാട്ടികൊണ്ട് രംഗത്തുവന്നത്. പയ്യന്നുരില്‍ വിവാദമുണ്ടായിട്ടില്ലെന്ന നിലപാടാണ് ഇപി ജയരാജന്‍ മാധ്യമ പ്രവര്‍ത്തകരോടു ഈ കാര്യത്തില്‍ പ്രതികരിച്ചപ്പോഴും സ്വീകരിച്ചത്. ഇതോടെയാണ് തെളിവുകള്‍ കൂടുതല്‍ പുറത്തുവിടാന്‍ പാര്‍ടിക്കുള്ളിലെ അസംതൃപ്തര്‍ തയ്യാറായത്. ഇതോടെ പയ്യന്നുര്‍ പണം വെട്ടിപ്പ് സംഭവം കൂടുതല്‍ വിവാദമാവുകയായിരുന്നു.
പ്രാദേശിക പടലപ്പിണക്കങ്ങള്‍
സിപിഎമിന് സര്‍വാധിപത്യമുള്ള പയ്യന്നൂരില്‍ പ്രാദേശികമായുണ്ടായ ചേരിതിരിവാണ് പാര്‍ടി ഇരുമ്പു മറയ്ക്കുള്ളില്‍ ആരുമറിയാതെ ഒതുങ്ങുമായിരുന്ന വിവാദത്തെ പുറം ലോകത്ത് എത്തിച്ചത്. വെള്ളൂര്‍, മാമ്പലം എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പാര്‍ടിക്കുള്ളില്‍ ഇവർ പ്രവര്‍ത്തിക്കുന്നത് ട്രേഡ് യൂനിയന്‍ നേതാവായ പാര്‍ടി മുന്‍ എംഎല്‍എയോട് അനുഭാവം പുലര്‍ത്തുന്ന വെള്ളൂര്‍ ലോകല്‍ സഖാക്കള്‍ പാര്‍ടിയിലെ തിരുത്തല്‍ ശക്തിയായാണ് അറിയപ്പെടുന്നത്. എന്നാല്‍ മാമ്പലത്തെ പ്രബല വിഭാഗമാകട്ടെ പാര്‍ടിക്കുള്ളിലെ ഉന്നതനും ജനപ്രതിനിധിയുമായ നേതാവിന്റെ കീഴിലാണ് അണിനിരക്കുന്നത്. പാര്‍ടി സംഘടനയില്‍ ആധിപത്യവും മാമ്പലം ലോകല്‍ കമിറ്റിയിലുള്ളവര്‍ക്കാണ്.
അതുകൊണ്ടുതന്നെ പാര്‍ടിക്കുള്ളില്‍ നിന്നുണ്ടാകുന്ന ചെറിയ വിഷയങ്ങള്‍ പോലും പരസ്പരം ഏറ്റുമുട്ടാനുള്ള വേദിയാക്കുകയാണ് ഇരു വിഭാഗവും. ഇപ്പോള്‍ നിലനില്‍ക്കുന്ന വിവാദങ്ങള്‍ ഈ ഗ്രൂപ് പോരിന്റെ ഭാഗമായതിനാല്‍ ജില്ലാ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. നേരത്തെ ഏരിയാകമിറ്റി സെക്രടറിയെ മാറ്റുന്നതിലേക്ക് എത്തിയ വാട്‌സ് ആപ് സന്ദേശ വിവാദവും കത്തിയാളിച്ചത് പാര്‍ടിയിലെ ഗ്രൂപ് പോരായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പാര്‍ടിയിലെ ഇരുവിഭാഗങ്ങള്‍ക്കും വ്യത്യസ്ത ഗ്രൂപുകളുണ്ട്. ഇതില്‍ പോസ്റ്റുചെയ്യുന്ന വിഷയങ്ങള്‍ പലപ്പോഴും സംഘടനാപരമായ അതിരുകള്‍ മറികടന്നുകൊണ്ടാണെന്ന വിലയിരുത്തലാണ് ജില്ലാ നേതൃത്വത്തിനുള്ളത്.
മാധ്യമങ്ങളുടെ വാമൂടിക്കെട്ടുന്നു
പാര്‍ടിക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന വിഷയങ്ങള്‍ രഹസ്യമായി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് സിപിഎമിന് തലവേദനയായിട്ടുണ്ട്. നിരന്തരം വ്യക്തിപരമായ വിമര്‍ശനം തുടര്‍ന്നപ്പോഴാണ് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ കഴിഞ്ഞ ദിവസം ഒരുകോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ചെയ്തത്. മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തുന്നുവെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന പയ്യന്നൂര്‍ ഏരിയാകമിറ്റിയോഗം വിലയിരുത്തുകയും ഇതിനെതിരെ വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ചെയ്തിട്ടുണ്ട്.
പാര്‍ടി രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് തടയാന്‍ രഹസ്യനിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. താല്‍ക്കാലികമായി ഇതു ഗുണം ചെയ്യുമെങ്കിലും പാര്‍ടിക്കുള്ളിലെ വിഭാഗീയത തുടര്‍ന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തേക്കുവരുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. അതുകൊണ്ടു തന്നെ സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ അമേരികയിലെ ചികിത്സ കഴിഞ്ഞെത്തിയാല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിയുന്ന പശ്ചാത്തലത്തില്‍ പയ്യന്നൂരില്‍ ശുദ്ധികലശം നടക്കുമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന.
Keywords: News, Kerala, Kannur, Top-Headlines, CPM, Payyannur, By-election, Kodiyeri Balakrishnan, Politics, Thrikkakara By-election, CPM action in Payyanur after Thrikkakara by-election.
< !- START disable copy paste -->