നിലമ്പൂര്‍: (www.kvartha.com) ഉപ്പുതൊട്ട് കര്‍പൂരം വരെയുള്ള സാധനങ്ങള്‍ക്ക് ദിനംപ്രതി വില കൂടുമ്പോള്‍ കേരളത്തിന്റെ സ്വന്തം നാളികേരത്തിന് നാള്‍ക്കുനാള്‍ വില കുറയുന്നതാണ് കാണുന്നത്. ഇതോടെ പ്രതിസന്ധിയിലായിരിക്കയാണ് കര്‍ഷകര്‍.
പൊളിച്ച നാളികേരത്തിന് കിലോക്ക് 24 മുതല്‍ 25 രൂപ വരെയാണ് ഇപ്പോഴത്തെ വില. നേരത്തെ 43 രൂപ വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം ആദ്യം കിലോക്ക് 33 രൂപ ലഭിച്ചിരുന്നു. പച്ച തേങ്ങക്ക് 32 രൂപയാണ് സര്‍കാര്‍ നിശ്ചയിച്ച താങ്ങുവില. സംസ്ഥാനത്ത് ഈ വിലക്ക് പച്ചത്തേങ്ങ എടുക്കാന്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ,കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായി ആകെ അഞ്ച് സംഭരണ കേന്ദ്രങ്ങള്‍ മാത്രമാണ് സര്‍കാര്‍ ആരംഭിച്ചത്.
എന്നാല്‍ ഇവിടെ കൊടുക്കുന്ന തേങ്ങ എടുക്കാന്‍ നിബന്ധനകള്‍ ഉണ്ട്. കൃഷിഭവനില്‍ നിന്നുള്ള റസീത് ഉള്‍പെടെ സമര്‍പിക്കണം. തേങ്ങ എത്തിക്കണമെങ്കില്‍ തേങ്ങയ്ക്ക് കിട്ടുന്നതിന്റെ ഇരട്ടി വണ്ടി വാടക നല്‍കേണ്ടി വരുന്നതിനാല്‍ പലരും നാളികേരം സംഭരണകേന്ദ്രങ്ങളിലെത്തിക്കാതെ തോട്ടങ്ങളുടെ അടുത്തുള്ള പൊതുവിപണിയില്‍ കിട്ടുന്ന വിലക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്.
സര്‍കാര്‍ നിയന്ത്രണത്തില്‍ 105.90 രൂപക്ക് കൊപ്ര സംഭരിക്കുന്നതും അനശ്ചിതത്തിലായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കാലാവസ്ഥ അനുകൂലമായി കൂടുതല്‍ മഴ ലഭിച്ചതിനാല്‍ ഇത്തവണ എല്ലാ ജില്ലകളിലും നാളികേര ഉദ്പാദനം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കിലോക്ക് 35 രൂപ ലഭിച്ചാല്‍ മാത്രമേ മിച്ചമായി എന്തെങ്കിലും ലഭിക്കൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്.
തെങ്ങ് കയറുന്നയാള്‍ക്ക് ഒരു തെങ്ങിന് 40 മുതല്‍ 50 രൂപ വരെ കൂലി നല്‍കണം. പൊതിക്കുന്നതിന് തേങ്ങ ഒന്നിന് ഒരു രൂപ നല്‍കണം. പെറുക്കി കൂട്ടാനുള്ള കൂലിച്ചെലവ് വാഹന വാടക എന്നിവയും നല്‍കണം. ഇതൊക്കെ കൊടുത്താല്‍ മിച്ചം വരാന്‍ ഒന്നുമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വില കുറയുന്നതിനാല്‍ കച്ചവടക്കാര്‍ നാളികേരം എടുക്കാത്ത സാഹചര്യവും ഉണ്ട്. ഇക്കാര്യത്തില്‍ സര്‍കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ ഇടപാടുകള്‍ ഉണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
Keywords: Coconut farmers in crisis, Agriculture, Farmers, News, Increased, Kerala.