തലശേരി: (www.kvartha.com) ബ്ലേഡ് പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തലശേരിയില്‍ നഗരത്തിനടുത്തെ കോത്തപാറയില്‍ ഗുഡ്‌സ് ഓടോറിക്ഷ ഡ്രൈവറെ തട്ടിക്കൊണ്ട് പോയി രഹസ്യകേന്ദ്രത്തിലെത്തിച്ച് മർദിച്ചെന്ന കേസിൽ ബ്ലേഡ് മാഫിയസംഘത്തില്‍പ്പെട്ട നാലുപേരെ പൊലിസ് പിടികൂടി. തലശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വികാസ്, ജനീഷ്, ശരത്, അഭിജിത് എന്നിവരെയാണ് തലശേരി ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, മര്‍ദിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പൊന്ന്യം കുണ്ടുചിറ സ്വദേശി സി ഷാജിയെ(45) യാണ് കോത്ത് പാറയില്‍ വച്ച് കഴിഞ്ഞ മെയ് 13ന് വൈകുന്നേരം നാലരയോടെ വാഹനത്തില്‍ തട്ടിക്കൊണ്ട് പോയത്. രാത്രി പത്തുമണി കഴിഞ്ഞിട്ടും ഷാജി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ ഗുഡ്‌സ് ഓടോറിക്ഷയും, ഫോണും പേഴ്‌സും ഉപേക്ഷിക്കപ്പെട്ട നിലയില്‍ എരഞ്ഞോളി കോത്ത പാറയില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്.
പിന്നീട് ഷാജിയുടെ സഹോദരന്റെ ഭാര്യ ദീപയുടെ ഫോണിലേക്ക് ഇദ്ദേഹത്തെ വിട്ടു കിട്ടണമെങ്കില്‍ ജനീഷ്, വികാസ് എന്നിവരുമായുള്ള സാമ്പത്തിക ഇടപാട് തീര്‍ക്കണമെന്നും അല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി കോള്‍ വന്നതായി ഷാജിയുടെ അമ്മ സി സരോജിനി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഭീഷണി കോള്‍ വന്ന ഫോണ്‍ നമ്പറും ടവര്‍ ലൊകേഷനും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് തലശേരി ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച രാത്രി സംഘം പിടിയിലാകുന്നത്. ബ്ലേഡ് പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിടിയിലായവരില്‍ ചിലര്‍ക്ക് ക്വടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Arrested | ബ്ലേഡ് പണമിടപാട് തര്‍ക്കം: ഗുഡ്‌സ് ഓടോറിക്ഷ ഡ്രൈവറെ തട്ടിക്കൊണ്ട് പോയി മർദിച്ചെന്ന കേസിൽ 4 പേർ അറസ്റ്റിൽ
Assault complaint; 4 arrested#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ