Follow KVARTHA on Google news Follow Us!
ad

യുപിയിൽ കോൺഗ്രസ് ഒരുങ്ങിത്തന്നെ; 30 വർഷത്തിനിടെ ആദ്യമായി 403 സീറ്റുകളിലും പാർടി മത്സരിക്കുന്നു; കപ്പിത്താനായി പ്രിയങ്ക ഗാന്ധിയും; കറുത്ത കുതിരകളാവുമോ കോൺഗ്രസ്?

First time in 30 years, Congress is fighting on all 403 seats#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com 04.02.2022) യുപി നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. രാഷ്ട്രീയ പാർടികൾ അന്തിമ പോരാട്ടത്തിനൊരുങ്ങുകയാണ്. കോൺഗ്രസ് പാർടിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പിന് പ്രത്യേക പ്രാധാന്യമുണ്ട്. യുപിയിൽ പതിറ്റാണ്ടുകളായി കോൺഗ്രസ് അധികാരത്തിലില്ലെങ്കിലും 30 വർഷത്തിനിടെ ഇതാദ്യമായി 403 സീറ്റുകളിലും പാർടി മത്സരിക്കുകയാണ്.

  
Lucknow, Uttar Pradesh, UP, Top-Headlines, Politics, Political party, Congress, Election, BJP, Secretary, Priyanka Gandhi, First time in 30 years, Congress is fighting on all 403 seats.



യുപിയിൽ കോൺഗ്രസിന്റെ മുഖമായി പാർടി ജനറൽ സെക്രടറി പ്രിയങ്ക ഗാന്ധിയാണ് തെരഞ്ഞെടുപ്പിനെ നയിക്കുന്നത്. പ്രിയങ്കാമയമാണ് പാർടിയിൽ എവിടെയും കാണാനാവുന്നത്. 'ഞങ്ങൾ സർവശക്തിയുമുപയോഗിച്ച് പോരാടുകയാണ്. 30 വർഷത്തിനിടെ ആദ്യമായാണ് പാർടി 403 സീറ്റുകളിലും മത്സരിക്കുന്നത്. പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രശ്‌നങ്ങളും ഉന്നയിക്കുന്നു' - പ്രിയങ്ക പറയുന്നു. വെള്ളിയാഴ്ച പ്രിയങ്ക ഗാന്ധി ഗാസിയാബാദിലെ സാഹിബാബാദിൽ റോഡ്‌ഷോയും നടത്തി. 2020 ഓഗസ്റ്റിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച കോൺഗ്രസ് നേതാവ് രാജീവ് ത്യാഗിയുടെ ഭാര്യ സംഗീത ത്യാഗി ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയാണ്.

കഴിഞ്ഞ ദിവസം പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹർ ജില്ലയിലെ സികന്ദരാബാദ്, അനുപ്‌ഷഹർ, സയാന നിയമസഭാ മണ്ഡലങ്ങളിൽ വീടുവീടാന്തരം കയറിയുള്ള പ്രചാരണത്തിനെത്തിയ പ്രിയങ്കയ്ക്ക് ആർപ്പുവിളിയും മുദ്രാവാക്യവുമായി ആവേശകരമായ സ്വീകരണമാണ് പാർടി പ്രവർത്തകർ നൽകിയത്. സികന്ദരാബാദിൽ, 'ലഡ്കി ഹൂൺ, ലഡ് ശക്തി ഹൂൺ' എന്നെഴുതിയ പ്ലകാർഡുകളുമേന്തി യുവതികൾ പ്രിയങ്കയെ സ്വാഗതം ചെയ്തു. ചില നാട്ടുകാർ അവരുടെ മൊബൈൽ ഫോണുകളിൽ ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കുമ്പോൾ വീടിന്റെ മേൽക്കൂരകളിൽ നിന്ന് ചിലർ പുഷ്പദളങ്ങൾ പ്രിയങ്കയുടെ മേൽ വർഷിക്കുന്നുണ്ടായിരുന്നു.

തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടത് വികസനത്തിന്റെ പ്രശ്‌നത്തിലാണെന്നും ജാതിയുടെ കാര്യത്തിലല്ലെന്നും പ്രിയങ്ക ഗാന്ധി ബുലന്ദ്‌ഷഹറിൽ പറഞ്ഞു. ഇവിടെ ഒരു ഗ്രാമത്തിൽ വെടിയേറ്റ് മരിച്ച സ്ത്രീയുടെ കുടുംബാംഗങ്ങളെയും പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. കൊല്ലപ്പെടുന്നതിന് മുമ്പ് സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നും അധികൃതർ തിടുക്കത്തിൽ സംസ്‌കരിക്കാൻ നിർബന്ധിച്ചതായും അവരുടെ കുടുംബം ആരോപിച്ചു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ എല്ലാ സഹായവും പ്രിയങ്ക ഗാന്ധി കുടുംബത്തിന് ഉറപ്പുനൽകിയതായി കോൺഗ്രസ് വക്താവ് പറഞ്ഞു.

പ്രിയങ്ക ജനങ്ങളുമായി സംവദിക്കുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തു. തന്റെ പാർടിയുടെ പ്രകടനപത്രിക, പ്രത്യേകിച്ച് സ്ത്രീകൾക്ക് അവർ വിതരണം ചെയ്യുകയും അത് വായിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുൻനിർത്തിയാണ് കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

'തെരഞ്ഞെടുപ്പിൽ പോരാടേണ്ടത് വികസനത്തിന്റെ കാര്യത്തിലാണ്, ജാതിയോ മതമോ അല്ല, ഇവിടെയുള്ളവരും അത് തന്നെയാണ് പറയുന്നത്. അവർ ചെയ്ത വികസന പ്രവർത്തനങ്ങൾ, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയെ കുറിച്ച് ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു. ബിജെപിയും സമാജ്‌വാദി പാർടിയും തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. അവർ പ്രസ്താവനകൾ നൽകുന്ന തിരക്കിലാണ്. മറുവശത്ത് കോൺഗ്രസ് ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നു. അതിനാലാണ് ഞങ്ങൾക്ക് പൊതുജങ്ങളിൽ നിന്ന് പിന്തുണ ലഭിക്കുന്നത്' - പ്രിയങ്ക കൂട്ടിച്ചേർത്തു.

യുപിയിൽ മുമ്പെങ്ങുമില്ലാത്ത പ്രചാരണത്തിലൂടെ എത്ര സീറ്റ് കിട്ടുമെന്നതിലുപരി സംസ്ഥാനത്ത് പാർടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിനാണ് പ്രിയങ്ക മുൻതൂക്കം നൽകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അതിലൂടെ വരും തെരഞ്ഞെടുപ്പുകളിൽ നേട്ടം കൊയ്യാമെന്നാണ് കണക്ക് കൂട്ടൽ. അതെത്ര മാത്രം വിജയിക്കുമെന്നാണ് കണ്ടറിയേണ്ടത്.

Post a Comment