ആദ്യ ബജറ്റ്:
1947 നവംബർ 26 ന് ആർ കെ ഷൺമുഖം ചെട്ടി സ്വതന്ത്ര ഇൻഡ്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. ചെട്ടി 1947 മുതൽ 1948 വരെ അദ്ദേഹം ധനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ ബജറ്റുകൾ:
രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചതിന്റെ റെകോർഡ് മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പേരിലാണ്. 1962-69 കാലത്ത് ധനമന്ത്രിയായിരുന്ന അദ്ദേഹം 10 ബജറ്റുകൾ അവതരിപ്പിച്ചു. പി ചിദംബരം (9), പ്രണബ് മുഖർജി (8), യശ്വന്ത് സിൻഹ (8), മൻമോഹൻ സിംഗ് (6) എന്നിവരാണ് പിറകിൽ. 1964ലും 1968ലും അധിവർഷമായ ഫെബ്രുവരി 29-ന് തന്റെ ജന്മദിനത്തിലാണ് ദേശായി രണ്ടുതവണ ബജറ്റ് അവതരിപ്പിച്ചത്.
ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രിമാർ:
ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവർ മാത്രമാണ് ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രിമാർ.
സമയം:
1999 വരെ, ബ്രിടീഷ് കാലഘട്ടത്തിലെ രീതി അനുസരിച്ച് ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം വൈകുന്നേരം അഞ്ച് മണിക്കാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരുന്നത്. മുൻ ധനമന്ത്രി യശ്വന്ത് സിൻഹ 1999-ൽ ബജറ്റ് അവതരണ സമയം രാവിലെ 11 ആക്കി മാറ്റി. കൊളോനിയൽ കാലത്തെ ആ മാസത്തെ അവസാന പ്രവൃത്തിദിനം ബജറ്റ് അവതരണത്തിന് ഉപയോഗിച്ചിരുന്ന പാരമ്പര്യത്തിൽ നിന്ന് വ്യതിചലിച്ച് 2017 മുതൽ ഫെബ്രുവരി ഒന്നിന് അരുൺ ജെയ്റ്റ്‌ലി കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങി.
ഭാഷ:
1955 വരെ ബജറ്റ് ഇൻഗ്ലീഷിലാണ് അവതരിപ്പിച്ചിരുന്നത്. എന്നിരുന്നാലും, കോൺഗ്രസ് നേതൃത്വത്തിലുള്ള സർകാർ പിന്നീട് ഹിന്ദിയിലും ഇൻഗ്ലീഷിലും ബജറ്റ് രേഖകൾ അച്ചടിക്കാൻ തീരുമാനിച്ചു.
ആദ്യ വനിത:
1970-71 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ച ഇന്ദിരാഗാന്ധിക്ക് ശേഷം 2009 ൽ ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി നിർമല സീതാരാമൻ. ആ വർഷം, അവർ പരമ്പരാഗത ബജറ്റ് ബ്രീഫ്‌കേസ് ഒഴിവാക്കി, പകരം പ്രസംഗവും മറ്റ് രേഖകളും വഹിക്കാൻ ദേശീയ ചിഹ്നത്തോടുകൂടിയ പരമ്പരാഗത 'ബഹി-ഖാത' ഉപയോഗിച്ചതും ചരിത്രമായി.
റെയിൽവേ ബജറ്റ്:
2017 വരെ റെയിൽവേ ബജറ്റും കേന്ദ്ര ബജറ്റും വെവ്വേറെ അവതരിപ്പിച്ചു. വർഷങ്ങളോളം പ്രത്യേകം അവതരിപ്പിച്ചതിന് ശേഷം 2017ലെ കേന്ദ്ര ബജറ്റിൽ റെയിൽവേ ബജറ്റ് ലയിപ്പിച്ച് ഒരുമിച്ച് അവതരിപ്പിച്ചു.
അച്ചടി:
1950 ൽ ബജറ്റ് ചോരുന്നത് വരെ രാഷ്ട്രപതി ഭവനിൽ അച്ചടിച്ചിരുന്നു. പിന്നീട് ന്യൂഡെൽഹിയിലെ മിന്റോ റോഡിലുള്ള പ്രസിലേക്ക് മാറ്റേണ്ടിവന്നു. 1980-ൽ ധനമന്ത്രാലയത്തിന്റെ ആസ്ഥാനമായ നോർത് ബ്ലോകിൽ സർകാർ പ്രസ് സ്ഥാപിച്ചു.
ബ്ലാക് ബജറ്റ്:
ഇന്ദിരാഗാന്ധി സർകാരിൽ യശ്വന്ത്റാവു ബി ചവാൻ അവതരിപ്പിച്ച 1973-74 ലെ ബജറ്റിനെ 'ബ്ലാക് ബജറ്റ്' എന്ന് വിളിക്കുന്നു. കാരണം ആ വർഷത്തെ ധനക്കമ്മി 550 കോടി രൂപയായിരുന്നു. ഇൻഡ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ സമയമായിരുന്നു അത്.
ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം:
2020-ൽ നിർമല സീതാരാമൻ രണ്ട് മണിക്കൂർ 40 മിനിറ്റ് സംസാരിച്ച് എക്കാലത്തെയും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗമെന്ന റെകോർഡ് സൃഷ്ടിച്ചു. മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ 2014 ലെ ആദ്യ ബജറ്റ് പ്രസംഗം (രണ്ട് മണിക്കൂർ 10 മിനിറ്റ്) രണ്ടാമതാണ്. ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗങ്ങളുടെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനങ്ങളും ജെയ്റ്റ്‌ലിക്കാണ്.
ബജറ്റ് പ്രസംഗത്തിലെ ഏറ്റവും കൂടുതൽ വാക്കുകൾ:
1991-ൽ നരസിംഹ റാവു സർകാരിന്റെ കീഴിൽ ധനമന്ത്രി ആയിരുന്ന മൻമോഹൻ സിംഗ്, 18,650 വാക്കുകൾ ഉപയോഗിച്ച് വാക്കുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തി. 2018-ൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി 18,604 വാക്കുകൾ ഉപയോഗിച്ച് രണ്ടാമതെത്തി.
ഹ്രസ്വമായ ബജറ്റ് പ്രസംഗം:
1977ൽ അന്നത്തെ ധനമന്ത്രി ഹിരുഭായ് മുൽജിഭായ് പട്ടേൽ പറഞ്ഞത് 800 വാക്കുകൾ മാത്രം.
Keywords: New Delhi, India, News, Budget, Budget meet, Economic Crisis, Manmohan Singh, Ministers, Prime Minister, Top-Headlines, Some interesting facts on Union Budget.
< !- START disable copy paste -->