Follow KVARTHA on Google news Follow Us!
ad

മെയ്ദിനം: പോരാട്ടത്തിനുള്ള കരുത്താവണം

May Day: Must be strong for the fight#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ശരീഫ് കൊടവഞ്ചി

(www.kvartha.com 01.05.2021) 'സത്യം വിളിച്ചു പറഞ്ഞതിനുള്ള ശിക്ഷ കൊലക്കയറാണെങ്കിൽ ഞാനത് സന്തോഷപൂർവം സ്വീകരിക്കുന്നു. വിളിക്കൂ നിങ്ങളുടെ ആരാച്ചാരെ.....' സ്പൈസർ എന്ന ചിക്കാഗോ രക്തസാക്ഷിയുടെ കോടതിക്കൂട്ടിലെ ഗർജ്ജനമാണിത്. ലോക തൊഴിലാളികളുടെ പോരാട്ട വീര്യങ്ങൾക്കെന്നും പ്രചോദനമാണല്ലോ ആ സിംഹഗർജ്ജനം. ചൂഷക മുതലാളിത്വത്തിന്റെ ഉൾക്കിടിലങ്ങളിലെ ഇടിനാദമായി ഇന്നും പ്രകമ്പനം കൊള്ളുന്ന അട്ടഹാസമാണത്.

ചിക്കാഗോയിലെ ഹേയ് മാര്‍ക്കറ്റിന് തൊട്ടടുത്ത് ഫോറസ്റ്റ് പാര്‍ക്ക് ശ്മശാനത്തില്‍ തൂക്കിലേറ്റിയ അഞ്ച് രക്തസാക്ഷികളുടെ കുഴിമാടത്തില്‍ ഇങ്ങിനെ എഴുതി വെച്ചിട്ടുണ്ട്: 'ഞങ്ങളുടെ മൗനം ഇന്ന് നിങ്ങളുടെ വായിട്ടലക്കുന്നതിനെക്കാള്‍ ശക്തമായി മുഴങ്ങുന്ന ഒരു കാലമുണ്ടാകും.' അതൊരു കുറ്റപത്രം കൂടിയാണ്.
സാമ്രാജ്യത്വ-കോർപറേറ്റ് മുതലാളിത്വത്തിനു മുമ്പിൽ മുതുക് വളച്ചു മുട്ടിലിഴയുന്ന വിപ്ലവ വായാടികൾക്കെതിരെയുള്ള കുറ്റപത്രം.

May Day: Must be strong for the fight

1886ൽ അമേരിക്കയിലെ ചിക്കാഗോയിൽ ഐതിഹാസികവും അതിസഹാസികവുമായ ഒരു തൊഴിലാളി മുന്നേറ്റം മുതലാളിത്ത ചൂഷണത്തിനെതിരെയുള്ള മഹത്തായ പോരാട്ടത്തിന് തുടക്കം കുറിച്ചു.
ചിക്കാഗോ വ്യവസായ നഗരത്തിലെ തെരുവീഥികളിൽ മരിച്ചു വീണ നൂറുകണക്കിന് തൊഴിലാളികളുടെയും, ആ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ കൊലമരത്തിൽ ഏറേണ്ടിവന്ന പാർസൻസ്, സ്പൈസർ, ഫിഷർ, എംഗൾസ് തുടങ്ങിയ തൊഴിലാളി നേതാക്കളുടെയും സ്മരണാർത്ഥമാണ് മെയ്ദിനം ആചരിക്കുന്നത്.

തൊഴിലാളികളടക്കം അടിമ സമാനമായ ജീവിതം നയിക്കുന്നവരുടെയും പലവിധ ചൂഷണങ്ങൾക്കിരയാകുന്നവരുടെയും അധ:സ്ഥിതരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും വിമോചന മന്ത്രമുരുവിടുന്ന ദിവസമാണിത്. ആധുനിക കാലത്ത് ഇന്ത്യയുൾപ്പെടെ ലോകമെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക് മേയ്ദിന സന്ദേശം ഉത്തേജനം നൽകുമെന്നതിൽ തർക്കമില്ല.

അടിമത്വത്തിൻ കൊടും ക്രൂരതയുടെ തുടർച്ചയെന്നോണം 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യവസായിക വിപ്ലവാനന്തരം തൊഴിലാളികളെക്കൊണ്ട് രാവും പകലും അടിമകളെ പോലെ മുതലാളിമാർ പണിയെടുപ്പിച്ചു. തൊഴിലാളികൾക്ക് ന്യായമായ വേതനം നൽകിയിരുന്നില്ല. തൊഴിലാളികളുടെ ആരോഗ്യമോ പ്രാഥമിക ആവശ്യങ്ങളോ അവകാശങ്ങളോ ശ്രദ്ധിച്ചിരുന്നില്ല. ലാഭകൊതിയൻമാർക്ക് തൊഴിലാളികൾ വെറും യന്ത്രസമാനമായി പണിയെടുത്തുകൊണ്ടിരിക്കണം. യന്ത്രങ്ങൾക്ക് നൽകുന്ന വിശ്രമം പോലും അവർക്ക് നൽകിയിരുന്നില്ല. തൊഴിലാളികൾ ശാരീരികമായും മാനസികമായും ലൈംഗികമായും സാമ്പത്തികമായും വാക്കുകൾക്ക് അതീതമായത്രയും കടുത്ത പീഡനങ്ങൾക്ക് വിധേയമായി.

ഈ കാലഘട്ടത്തിലെ വേറിട്ട ശബ്ദമായി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ പട്ടണത്തിലെ വൻകിട ടെക്സ്റ്റൈൽസ് മുതലാളി റോബർട്ട് ഓവന്റെ തൊഴിലാളി സ്നേഹത്തിലും കരുതലിലും പിന്തുണയിലും പ്രചോദിതരായ തൊഴിലാളി വർഗ്ഗം തങ്ങളുടെ നിലനിൽപ്പിനും മുതലാളി വിഭാഗത്തിന്റെ കടുത്ത ചൂഷണത്തിൽ നിന്നുള്ള മോചനത്തിനും വേണ്ടി സംഘടിതമായ മുറവിളികൾ ആരംഭിച്ചു. തൊഴിലാളികൾക്ക് വേണ്ടി ലോകത്തിലെ പല ഭാഗങ്ങളിൽ ഈ കാലയളവിൽ നിരവധി സംഘടനാ സംവിധാനങ്ങളും ചെറിയ ചെറിയ പ്രതിഷേധങ്ങളും പോരാട്ടങ്ങളും ഉയർന്നു വന്നു. ഇത്തരം സംഘടനാ സംവിധാനത്തിന്റെ തുടർച്ചയായി അമേരിക്കയിലെ ചിക്കാഗോയിൽ ഓർഗനൈസ്ഡ് ട്രൈഡ് ആൻറ് ലേബർ യൂണിയന്റെയും, നൈറ്റ്സ് ഓഫ് ലേബർ യൂണിയന്റെയും ആഹ്വാന പ്രകാരം പ്രത്യക്ഷമായ പ്രതിഷേധ സമരം തുടങ്ങി. ദിവസവും പതിനാലും പതിനാറും മണിക്കൂർ വിശ്രമമില്ലാതെ പണിയെടുക്കാൻ തയ്യാറില്ലായെന്നും ചെയ്യുന്ന ജോലിയ്ക്ക് കൃത്യമായി ശമ്പളം കിട്ടണമെന്നും തൊഴിൽ സമയം ക്ലിപ്തപ്പെടുത്തണമെന്നും തൊഴിലാളികൾ ശക്തമായി ആ‍വശ്യപ്പെട്ടു. ന്യായമായി ഉയർത്തിയ ആവശ്യങ്ങൾക്ക് മുഴുവൻ തൊഴിലാളികളുടെയും ഉറച്ച പിന്തുണ നേടിയെടുക്കുവാൻ കഴിഞ്ഞു. 1886-ൽ ചിക്കാഗോ നഗരത്തിലെ നാലുലക്ഷത്തോളം വരുന്ന തൊഴിലാളികൾ എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിനോദം, എട്ട് മണിക്കൂർ വിശ്രമം എന്ന മുദ്രാവാക്യം ഉയർത്തി സമരം ശക്തമാക്കി.

അന്നുവരെ കേട്ടു കേൾവിയില്ലാത്തതായിരുന്നു ഈ തൊഴിലാളിവർഗ്ഗമുന്നേറ്റം. അതുകൊണ്ടുതന്നെ മുതലാളിവർഗ്ഗം അക്ഷരാർത്ഥത്തിൽ ഞെട്ടി. സമര പ്രതിഷേധങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇതിനു മുമ്പും നടന്നിട്ടുണ്ട്. ഇന്ത്യയിൽ 1862-ൽ കൽക്കട്ടയിലെ ഹൌറയിൽ റെയിൽ‌വേ തൊഴിലാളികൾ നടത്തിയ സമരം ചിക്കാഗോ സമരത്തിന് മുമ്പേ നടന്ന ഒറ്റപ്പെട്ട തൊഴിലാളിമുന്നേറ്റങ്ങളിൽ ഒന്നായിരുന്നു. എന്നാൽ 1886- ൽ ചിക്കാഗോയിൽ നടന്ന സമരത്തിന് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. എട്ടു മണിക്കൂർ ജോലി എന്ന ആവശ്യമുയർത്തി ഇത്രമാത്രം വിപുലമായി ഒരു സംഘടിത സമരം ആദ്യമായി നടക്കുന്നത് ചിക്കാഗോയിലായിരുന്നു.


എത്ര ന്യായമായ ആവശ്യങ്ങളായിരുന്നിട്ടുകൂടിയും അവ അംഗീകരിച്ചുകൊടുക്കാൻ ചിക്കാഗോയിലെ മില്ലുടമകളും വ്യവസായ മുതലാളിമാരും തയ്യാറായില്ല. ഭരണാധികാരികളാകട്ടെ മുതലാളിമാരെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്. തൊഴിലാളി സമരത്തെ അടിച്ചമർത്താനുള്ള എല്ലാ ഒത്താശകളും ഭരണകൂടം ചെയ്തുകൊടുത്തു. എന്നാൽ ഭരണാധികാരികളുടെയോ മുതലാളിമാരുടെയോ ഭീഷണികൾക്കും അടിച്ചമർത്തലുകൾക്കും മുന്നിൽ മുട്ടുമടക്കാതെ തൊഴിലാളി സമരം മുന്നേറി. പൊലീസിനെതിരെ ബോംബെറിഞ്ഞെന്നും മറ്റുമുള്ള കള്ളപ്രചരണങ്ങൾ അഴിച്ചുവിട്ട് തൊഴിലാളി മുന്നേറ്റത്തെ അടിച്ചമർത്താൻ തൊഴിലാളി വിരുദ്ധ ഭരണകൂടം തയ്യാറായി. 1886-ൽ ചിക്കാഗോയിലെ ഹേയ്മാർക്കറ്റ് സ്ക്വയറിൽ വൈകിട്ട് ഏഴു മണിയ്ക്കാരംഭിച്ച ഒരു പൊതുയോഗത്തിൽ രാത്രി പത്തരയോടെ അമേരിക്കൻ പട്ടാളം ഇടിച്ചുകയറുകയും എവിടെനിന്നെന്നറിയാതെ ബോംബ്പൊട്ടുകയും ചെയ്തു! ക്രൂരമായ ലാത്തിച്ചാർജും വെടിവയ്പും ഉണ്ടായി. നൂറുകണക്കിനാളുകൾ സമരഭൂമിയിൽ മരിച്ചു വീണു. അനേകായിരങ്ങൾക്ക് പരിക്കേറ്റു. നല്ലൊരു തൊഴിൽ സംസ്കാരത്തിന് വേണ്ടിയുള്ള ഈ ആദ്യ പ്രതിഷേധം ഭരണകൂടവും മുതലാളിവർഗ്ഗവും ചോരയിൽ മുക്കിക്കൊന്നെങ്കിലും പിന്നീട് എട്ട് മണിക്കൂർ ജോലിയും കുറച്ചുകൂടി ഭേദപ്പെട്ട വേതനലഭ്യതയിലും അത് കലാശിച്ചിരുന്നു. തൊഴിലാളിവർഗ്ഗത്തിന്റെ ന്യായമായ പോരാട്ടത്തെ അടിച്ചമർത്താൻ ചിക്കാഗോ നഗരം ചോരക്കളമാക്കി മാറ്റിയ മുതലാളിത്ത-ഭരണകൂട ഭീകരതയ്ക്കെതിരെ പൊരുതി മരിച്ച ധീരരക്തസാക്ഷികളുടെ ഓർമ്മയ്ക്കു മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ടാണ് ലോകമെങ്ങുമുള്ള തൊഴിലാളികൾ മേയ്ദിനം ആചരിക്കുന്നത്. പക്ഷേ അമേരിക്കയിൽ തൊഴിലാളി ദിനത്തിന് പകരം നിയമ സംരക്ഷണ ദിനമായാണ് സർക്കാർ ആചരിക്കുന്നത്.


ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പിൽക്കാല സമരങ്ങൾക്ക് പ്രചോദനമായിരുന്നു മേയ്ദിന പ്രക്ഷോഭം.

പിന്നീട് ലോകമെങ്ങും നടന്ന എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത പല തൊഴിലവകാശങ്ങളും കവർന്നെടുക്കപ്പെട്ടു കൊണ്ടിരിക്കുന്ന പ്രവണതയാണ് ഇന്ന് ലോകവ്യാപകമായി കാണുന്നത്. അടിമ സമാനമായ തൊഴിൽ സാഹചര്യങ്ങളിൽ ഇന്നും ലക്ഷോപലക്ഷം തൊഴിലാളികൾ ലോകത്താകമാനം കഷ്ടപ്പെടുന്നുണ്ട്. പ്രവാസജിവിതം നയിക്കുന്ന തൊഴിലാളികളുടെ സ്ഥിതിയും എടുത്തു പറയേണ്ടതാണ്. ലോകത്തെവിടെയും സമാനതകളുള്ള പല ദുരിതങ്ങളും തൊഴിലാളികൾ അനുഭവിക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഖനികളിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾ മുതൽ ആധുനിക ശാസ്ത്ര-സാങ്കേതിക യുഗത്തിലെ ഐ ടി തൊഴിലാളികൾ വരെ കഠിനമായി ചൂഷണം ചെയ്യപ്പെടുന്നത് നമുക്കിന്ന് നിത്യക്കാഴ്ചകളാണ്. ചില മേഖലകളിൽ മൃഗതുല്യമാണ് തൊഴിലാളികളുടെ ജീവിതമെങ്കിൽ മറ്റ് ചിലമേഖലകളിൽ യന്ത്രസമാനമായ ജീവിതമാണെന്നു മാത്രം.

സാമ്രാജ്യത്വം അലറി ഗർജ്ജിച്ച് ലോകത്തെ പേടിപ്പിക്കുന്ന ഈ സമ്പന്ന-കോർപ്പറേറ്റ് മുതലാളിത്തകാലത്തെ നിരവധി പീഡാനുഭവങ്ങൾക്കിടയിലുള്ള തൊഴിലവസരങ്ങളും തൊഴിലവകാശങ്ങളും കൂടി ഇല്ലാതാക്കുന്ന ഭരണകൂട നയങ്ങൾ കൂടിയാകുമ്പോൾ അതിസമ്പന്ന മുതലാളിമാരൊഴികെയുള്ള ഭൂരിപക്ഷജനതയ്ക്ക് ജീവിതം തന്നെ ഒരു പേടി സ്വപ്നമായി മാറുകയാണ്. ആ നിലയിൽ തൊഴിലാളി വർഗ്ഗ വിമോചനത്തിനുവേണ്ടി മാത്രമല്ല സാമ്രാജ്യത്വത്തിനെതിരെയും കോർപ്പറേറ്റ് ഭീമമാർക്കെതിരെയുമുള്ള ചെറുത്തുനില്പുകൾക്കു കൂടി പ്രചോദനമാകേണ്ടതുണ്ട് നമ്മുടെ മേയ്ദിനചിന്തകൾ! കാരണം ഇതു രണ്ടും കൂടിക്കുഴഞ്ഞ് കിടക്കുന്നതാണ് ഇന്നത്തെ ലോകം.

അന്ന് മിക്കവാറും മുതലാളിയും തൊഴിലാളികളും തമ്മിൽ നേരിട്ട് ബന്ധമുണ്ടായിരുന്നു. ഇന്ന് വൻ‌കിട മൾട്ടി നാഷണൽ-കോർപ്പറേറ്റ് കമ്പനികൾ അടക്കം മുതലാളിനിരയിൽ വരും. ഇന്ന് പ്രധാ‍നപ്പെട്ട പല തൊഴിൽ മേഖലകളിലും മുതലാളി അദൃശ്യനും വിദൂര വാസിയുമാണ്. നേരിട്ട് തൊഴിലാളി മുതലാളി ബന്ധമില്ലാത്തത്രയും വിപുലമായ വ്യാവസായിക സംരംഭങ്ങളിലാണ് ഇന്ന് ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളും പണിയെടുക്കുന്നത്. ഒരേ മുതലാളിയുടെ അഥവാ മുതലാളി ഗ്രൂപ്പുകളുടെ കീഴിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളി വർഗ്ഗം ഇന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ന് തൊഴിലാളി എന്നാൽ ഏതെങ്കിലും ഒരു രാജ്യത്തെ ഒരു സിംഗിൾ മുതലാളിയുടെ കീഴിൽ പണിയെടുക്കുന്നവർ മാത്രമല്ല. തൊഴിലാളിയ്ക്ക് ഇന്ന് അന്തർദ്ദേശീയ മാനമുണ്ട്. മാനുഷിക വിഭവശേഷിയുടെ അന്തർദേശീയ കൊടുക്കൽ വാങ്ങലുകൾ ഇന്ന് സാർവത്രികമാണ്. മുതലാളിത്ത സംരംഭകർക്കും ഇന്ന് രാജ്യാതിർത്തികൾ ഭേദിച്ചുള്ള മുതൽ മുടക്കുകളും വ്യവസായശൃംഘലകളുമാണുള്ളത്.

ഇന്ന് തൊഴിലാളി എന്നു കേൾക്കുമ്പോൾ ഏതെങ്കിലും ഒരു രാജ്യത്ത് വ്യവസായ ശാലകളിൽ പണിയെടുക്കുന്നവരെ മാത്രമോ ചുമട്ടു തൊഴിലാളികളെയോ മറ്റോ മനസിൽ വയ്ക്കരുത്. സ്വന്തം ഉപജീവനത്തിനുവേണ്ടി ശാരീരികമായും മാനസികമായും അദ്ധ്വാനിക്കുന്ന ഏതൊരാളും തൊഴിലാളിയാണ്. ഖനിത്തൊഴിലാളി മുതൽ ആധുനിക ശാസ്ത്ര സാങ്കേതിക വിപ്ലവകാലത്തെ ഐ ടി പ്രൊഫഷണലുകൾ വരെയും തൊഴിലാളികളാണ്. വിവിധ സർക്കാർ ഉദ്യോഗസ്ഥരും മറ്റ് തരം തൊഴിലാളികളിൽ നിന്ന് ഭിന്നരല്ല. കായികമായി അദ്ധ്വാനിക്കുന്നവർ മാത്രമല്ല തൊഴിലാളികൾ. ക്ലറിക്കൽ ജോലികളടക്കം മാനസികമായ അധ്വാനം നടത്തുന്നവരും തൊഴിലാളികളാണ്. ഇന്ന് എല്ലാ തൊഴിൽ മേഖലകളിലും ലോകത്തെവിടെയും പ്രശ്നങ്ങളുണ്ട്. പലവിധത്തിലുള്ള ചൂഷണങ്ങളുണ്ട്. മൂലധന ഉടമകൾ അമിതമായി കൊഴുത്തു കൊണ്ടിരിക്കുകയാണ്. .

എട്ട് മണിക്കൂർ ജോലി എന്നത് ലോകത്തെവിടെയും തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിനു വിപരീതമായ തൊഴിലെടുപ്പിക്കലും ചൂഷണങ്ങളും ഇന്നും സർവ്വവ്യാപകമായുണ്ട്. മാത്രവുമല്ല ആഗോള വൽക്കരണകാലത്ത് ഉള്ള തൊഴിലവസരങ്ങളും തൊഴിലവകാശങ്ങളും കൂടി ഭരണകൂടങ്ങളുടെ പിന്തുണയോടെ ഇല്ലാതാക്കുവാൻ മുതലാളിത്ത ശക്തികൾ ബോധപൂർവ്വം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥിരം തൊഴിൽ എന്ന സമ്പ്രദായം ഇല്ലാതാക്കി ദിവസക്കൂലിക്കാരെയും കരാർ ജോലിക്കാരെയും സൃഷ്ടിക്കുവാനാണ് ആധുനിക മുതലാളിത്ത-സാമ്രാജ്യത്വ കോർപ്പറേറ്റ് ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സേവന-വേതന വ്യവസ്ഥകൾ പരമാവധി വെട്ടിക്കുറയ്ക്കുകയെന്നത് ഒരു ഭരണകൂട താല്പര്യമായിത്തന്നെ വളർത്തിയെടുക്കുവാൻ ലാഭക്കൊതി പൂണ്ട മുതലാളിത്ത ശക്തികൾക്ക് കഴിയുന്നു.

കോർപ്പറേറ്റ് മുതലാളികൾക്ക് വേണ്ടി ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം കൊണ്ട് വന്ന തൊഴിലാളി നിയമ ഭേദകതിൾ ഇതിന്റെ ഭാഗമാണ്. മാത്രവുമല്ല ആഗോളവൽക്കരണത്തിന്റെ ഭാഗമായി വരുന്ന ബിഗ്ബസാർ സംസ്കാരത്തിൽ കൃഷിയും ചെറുകിട വ്യവസായ സംരംഭങ്ങളും ചെറുകച്ചവടങ്ങളുമടക്കം ഉപജീവനത്തിനുവേണ്ടിയുള്ള ചെറിയ ചെറിയ സ്വയം തൊഴിൽ സംരംഭങ്ങളൊക്കെ തകർന്നടിഞ്ഞ് പരമ്പരാഗതമായി നിലനിന്നു പോന്ന തൊഴിൽ സഹചര്യങ്ങൾ ഇല്ലാതാകുകയാണ്. ചെറുകിട നാമമാത്ര കർഷകരെല്ലാം ദുരിതക്കയത്തിലാണ്. കർഷക ആത്മഹത്യകൾ നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. ഇന്ത്യയിലെ കാർഷിക ബില്ലുകൾ ഇതിന്റെ ഭാഗമാണ്. നമ്മുടെ കേരളത്തിൽ പോലും നോക്കുകൂലിയുടെ പേരു പറഞ്ഞ് ചുമട്ടുതൊഴിലാളികളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്ന പ്രവണതയും കണ്ടു വരുന്നുണ്ട്. നോക്കുകൂലി എന്നത് ന്യായീകരിക്കത്തക്കത് അല്ലെങ്കിലും ബോധപൂർവ്വമുള്ള തൊഴിൽനിഷേധത്തെ ന്യായീകരിക്കുവാൻ നോക്കുകൂലി സമ്പ്രദായത്തെ പലപ്പോഴും എടുത്തുപയോഗിക്കാറുണ്ട്.

തൊഴിലാളി വിരുദ്ധമനോഭാവം ജനങ്ങളിൽ വളർത്തിയെടുക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. രാജഭരണകാലത്തുപോലും രാജാവിനെക്കാൾ വലിയ പണക്കാരൻ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ ഈ ആധുനിക ജനാധിപത്യ യുഗത്തിൽ സമ്പന്ന മുതലാളി വർഗ്ഗത്തിന് ഭരണകൂടത്തെയും രാജ്യത്തെത്തന്നെയും വിലയ്ക്കു വാങ്ങാൻ കഴിയുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. അഥവാ ജനങ്ങളെ ആകെത്തന്നെ വിലയ്ക്കു വാങ്ങി അടിമകളാക്കി വയ്ക്കുന്നു എന്നുവേണം പറയാൻ. അതുകൊണ്ടാണല്ലോ മുതലാളിത്ത ചൂഷണത്തിനു വിധേയരാകുന്നവരും അതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്നവരുമായ സാധാരണ മനുഷ്യരും കൂടി അറിഞ്ഞും അറിയാതെയും മുതലാളിത്തത്തിന്റെ പതാ‍ക വാഹകരായി മാറുന്നത്.

തൊഴിലാളി വർഗ്ഗത്തിന്റെ കൂട്ടായ മുന്നേറ്റത്തിലൂടെ മാത്രമേ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട ഈ ഭൂമിയിൽ പിടിച്ചു നിൽക്കാൻ സാധ്യമാകുകയുള്ളൂ എന്ന തിരിച്ചറിവ് അനിവാര്യമാണ്.
വൻകിട മൂലധന ഉടമകളുടെ കടുത്ത സാമൂഹിക സാമ്പത്തിക ചൂഷണത്തിൽപ്പെട്ട് ഉലയുന്ന മധ്യ വർഗ്ഗത്തിന്റെ പിന്തുണയും വിശ്വാസവും കൂടി തൊഴിലാളി വർഗ്ഗം ആർജ്ജിച്ചെടുക്കേണ്ടതുണ്ടെന്ന തിരിച്ചറിവും അനിവാര്യമാണ്. മെയ്ദിന സന്ദേശങ്ങൾ ഇത്തരം പുതിയ മുന്നേറ്റത്തിന് പ്രചോദനമാകട്ടേയെന്ന് ആശംസിക്കുന്നു.

(എസ് ടി യു സംസ്ഥാന സെക്രടറിയാണ് ലേഖകൻ)

Keywords: Kerala, Article, Shareef Kadavanchi, Labours, Worker, May 1, Labour's Day, Work, Job, Protest, May Day: Must be strong for the fight.


إرسال تعليق