കണ്ണൂർ: (www.kvartha.com 07.04.2021) മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ കൊലപാതകത്തിന് പിന്നിൽ കൂത്തുപറമ്പിലെ സിപിഎം നേതാവ് വത്സൻ പനോളിയുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ. തെരഞ്ഞെടുപ്പിൽ വിചാരിച്ച മുന്നേറ്റം ഉണ്ടാക്കാൻ പറ്റാത്തതിൻ്റെ നിരാശയിലാണ് മൻസൂറിനെ കൊലപ്പെടുത്തിയത്. ഇത്തരം പ്രകോപനം ഇനിയും എൽഡിഎഫ് ആവർത്തിച്ചാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും കെ സുധാകരൻ പറഞ്ഞു. സിപിഎം കണ്ണൂർ ജില്ലാ സെക്രടേറിയറ്റ് അംഗമാണ് വത്സൻ പനോളി.
ചൊവ്വാഴ്ച പോളിംഗ് കഴിഞ്ഞ് വൈകിട്ട് എട്ട് മണിയോടെയാണ് മുസ്ലീം ലീഗ് പ്രവർത്തകരായ മുഹ്സിൻ, സഹോദരൻ മൻസൂർ എന്നിവരെ ഇരുപതോളം പേരടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത്. പോളിംഗ് ബൂതിൽ യുഡിഎഫ് ഏജൻ്റായ മുഹ്സിനെ തേടിയെത്തിയ സിപിഎം പ്രവർത്തകർ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മുഹ്സിൻ്റെ അനിയനായ മൻസൂറിൻ്റെ കാലിന് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരി ജനറൽ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ബുധനാഴ്ച പുലർചെ മരണപ്പെടുകയായിരുന്നു.
മൻസൂറിൻ്റെ കൊലപാതകം വ്യക്തിപരമായ കാരണങ്ങളാലാണെന്ന് സിപിഎം പറഞ്ഞു. അതേസമയം കൃത്യമായ രാഷ്ട്രീയ കൊലയാണ് നടന്നതെന്ന് കോൺഗ്രസും മുസ്ലീം ലീഗും തിരിച്ചടിക്കുന്നു.
Keywords: News, Assembly Election, Kannur, Murder case, Murder, K.Sudhakaran, Police, Case, CPM, Muslim-League, Congress, Death, K Sudhakaran blames CPM leader Vatsan Panoli for Mansoor's murder.